Wednesday 24 August 2016

സ്റ്റീരിയോടൈപ്പിനെ പൊട്ടിക്കുന്നത്

ഒരു ദിവസം ഉരൽ തന്റെ ബി.എം.ഡബ്ലി 7 സീരീസിൽ അങ്ങനെ വരുവാരുന്നേ... അപ്പൊ ദാണ്ടെ ഒരു ഔഡി ആർ 8 എതിരെ വരുന്നു. നോക്കിയപ്പഴാരാ? നമ്മടെ ഗുഡ് ഓൾഡ് മദ്ദളം! വർഷങ്ങൾക്കു ശേഷം തമ്മിൽ കണ്ട അവരു വണ്ടികളിൽ നിന്നിറങ്ങി വഴിയിൽ കണ്ട ഫൈവ് സ്റ്റാറിൽ കേറി രണ്ടെണ്ണം വിട്ട് വിശേഷങ്ങൾ പറയാൻ തുടങ്ങി... 
ഉരൽ: "അളിയാ.. എത്ര നാളായി കണ്ടിട്ട്? എന്തൊക്കെ വിശേഷങ്ങൾ?"
മദ്ദളം: "പരമ സുഖം തന്നെ അളിയോ... ഇപ്പൊ പണ്ടത്തെപ്പോലെ അടി കൊള്ളുന്നതൊക്കെ കുറവാ. പുതിയ പിള്ളേർക്കൊക്കെ പുതിയ മ്യൂസിക്കല്ലേ... നമ്മടെ തടി കയ്ച്ചലായി..."
ഉരൽ: "തന്നളിയാ... ഗ്രൈൻഡറൊക്കെ വന്നതോടെ എനിക്കും കുറഞ്ഞു ഇടി കൊള്ളല്. ഇപ്പൊ വല്ല ഹെറിറ്റേജ് ഹോട്ടലിലും പോയി പാളീഷുമടിച്ചു വല്ല മൂലയ്ക്കുമിരുന്നാ മതി. നല്ല കാശും കിട്ടും. മക്കളൊക്കെ കല്യാണം കഴിച്ചു വിദേശത്താ താമസം." 
മദ്ദളം: "ങാ! എന്റെ പുള്ളാരുമതെ. ഹൊ! പണ്ടൊക്കെ എന്തായിരുന്നു പാട്? തമ്മിൽ കണ്ടാൽ കിട്ടിയ അടീടേം ഇടീടേം കണക്കു പറയലല്ലാരുന്നില്ലേ നമ്മുടെ പണി... ദേ അളിയന്റെ സ്മാളു തീർന്നോ? ഒരു പെഗ് ഷിവാസ് റീഗലു പറയട്ടോ?" 
ഉരൽ: "വേണ്ടളിയാ. മതി. ശ്രീമതി അറിഞ്ഞാൽ അതു മതി പുകിലിന്. ഷുഗറൊക്കെയുണ്ടേ... പോരാത്തതിനു വീട്ടിൽ പോയിട്ട് ചെറിയ ഒരു പണിയുമുണ്ട്." 
മദ്ദളം: "എന്നാൽ വിട്ടോ. എനിക്കുമുണ്ട് വീട്ടിൽ പോയിട്ട് ഒരു ചെറിയ പണി."
ഇത്രയും പറഞ്ഞു രണ്ടു പേരും അവരവരുടെ സൂപ്പർ കാറുകളിൽ അവരവരുടെ ബ്ലംഗ്ലാവുകളിൽ പോയി കൈവശമുണ്ടായിരുന്ന സ്റ്റീരിയോയും ടൈപ്പ് റൈറ്ററും നിലത്തെറിഞ്ഞു പൊട്ടിച്ചു. എന്നിട്ടിങ്ങനെ ആക്രോശിച്ചു... 
"അവന്റമ്മേടെ ഒരു സ്റ്റീരിയോടൈപ്പ്!"

Monday 13 April 2015

നെറ്റ് ന്യൂട്ട്രാലിറ്റിയോ? അത് ഏതു ബേക്കറിയിൽ കിട്ടും?


"നെറ്റ് ന്യൂട്ട്രാലിറ്റി എന്തൂട്ടാ? എനിക്ക് അത് എന്തിനാ?"
സംഗതി സിമ്പിൾ ആണ്. നമ്മൾ എല്ലാവരും ഇന്റര്നെറ്റ് ഉപയോഗിക്കുന്നവരാണ്. ഇന്റര്നെറ്റ് ഉപയോഗിച്ച് പല സര്വ്വീസുകളും നമ്മൾ ഉപയോഗിക്കുന്നുമുണ്ട്. അതിനു നമ്മൾ (മനസ്സില്ലാമനസ്സോടെയാണെങ്കിലും) ബില്ല് അടയ്ക്കുന്നുമുണ്ട്. കൊടുത്ത പൈസയ്ക് നമുക്ക് ഇഷ്ടമുള്ള വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നു, വായിക്കുന്നു, ഡൌണ്‍ലോഡ് ചെയ്യുന്നു, ഷെയർ, ലൈക്, പോക്ക്, കൂക്ക് എല്ലാം ചെയ്യുന്നു. ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ എല്ലാം സമാനമായ പ്രാധാന്യമുള്ളതാണ്- അത് എന്തുമായിക്കൊള്ളട്ടെ, നമ്മൾ ഏതെങ്കിലും വെബ്‌സൈററ് സന്ദര്ശിക്കണമെന്ന് ആഗ്രഹിച്ചാൽ അത് ഒരു കത്രികയ്ക്കും ഇരയാകാതെ നമ്മുടെ മുന്പിലെത്തുന്നതിനെയാണ് നെറ്റ് ന്യൂട്ട്രാലിറ്റി എന്ന് പറയുന്നത്. 
"അതിനിപ്പോ എന്താ പ്രശ്നം? അതിലിപ്പോ പുതുമയൊന്നും ഇല്ലല്ലോ? ഇപ്പൊ അങ്ങനെ തന്നെയല്ലേ?"
ചോദ്യം അവിടെ നിൽക്കട്ടെ. മേല്പ്പറഞ്ഞ സ്വാതന്ത്ര്യത്തിന്റെ കഴുത്തിനു കത്തി വീഴാൻ പോകുന്നു. 
"അതെപ്പടി?അതെങ്ങനെ ശരിയാവും?"
ങാ.. അതാണ്‌ പറഞ്ഞു വരുന്നത്. 
നിങ്ങളുടെ ഏരിയയിലേയ്ക്കു പാൽ സപ്പ്ലൈ ചെയ്യുന്നത് മൂന്നു പേര് ആണെന്ന് വയ്ക്കുക- ബാബു, ചീക്കു ആൻഡ് മിസ്റ്റർ കോക്കാൻ. മൂന്നു പേരും നിങ്ങളുടെ ഏരിയയിലേയ്ക്കു എത്തുന്നത്‌ മൂന്നു വഴികളിലൂടെയും. ആർത്തിക്കാരനും പുത്തൻപണക്കാരനും സര്വ്വോപരി ബോറനുമായ മിസ്റ്റർ കോക്കാൻ ബാക്കി രണ്ടു പേര്ക്കും പണി കൊടുത്തു ബിസിനസ് മുഴുവനുമായി സ്വന്തമാക്കാൻ റോഡു കൊണ്ട്രാക്ട്ടർ വാസു അണ്ണന് കള്ളു വാങ്ങി കൊടുക്കുന്നു. വാസു അണ്ണൻ പോയി ബാബുവും ചീക്കുവും പാലുമായി വരുന്ന വഴിയെല്ലാം കുഴിച്ചും കിളച്ചും കൊളമാക്കുന്നു. രാവിലെ ചായ കുടിച്ചാലേ എന്തെങ്കിലും സംഭവിക്കൂ എന്ന് കൃത്യനിഷ്ഠയുള്ള നിങ്ങൾ എല്ലാവരും ചേർന്ന് വൈകിയെത്തുന്ന ബാബുവിനെയും ചീക്കുവിനെയും ഒഴിവാക്കി കച്ചോടം മുഴുവനായി മി. കോക്കാനെ എല്പ്പിക്കുന്നു, കൂടുതൽ പണക്കാരനായി മാറുന്ന മി. കോക്കാൻ ഒരു പടുകൂറ്റൻ ബ്ലംഗ്ലാവും സ്വിമ്മിംഗ് ഫൂളും ഒക്കെ സ്വന്തമാക്കുന്നു. തീര്ന്നില്ല. കൊളമായ വഴികൾ അവിടെ വെള്ളം മൂടി കിടക്കുകയാണല്ലോ... അതിനു കുറുകെ ഒരു ചങ്ങാടം സര്വ്വീസും മി. കോക്കാൻ ആരംഭിക്കുകയാണ്. സര്വ്വീസ് ഉപയോഗിച്ച് അക്കരയ്ക്കു പോണമെങ്കിൽ നിങ്ങൾ കൊടുക്കണം വേറെ വേറെ കാശ്! എപ്പടി?
ഇതിനിടയിൽ നിങ്ങൾ മറന്നുപോയ ഒരു കാര്യമുണ്ട്. ബാബു വരുന്ന വഴിയാണ് നിങ്ങള്ക്ക് കറന്റ് ബിൽ അടയ്ക്കാനും മാർക്കറ്റിൽ മീൻ വാങ്ങാനും ഒക്കെയായി പോകേണ്ടത്... ചീക്കു വരുന്ന വഴിയാണ് നിങ്ങൾ സിനിമാ കാണാൻ പോകുന്നത്... ചുരുക്കിപ്പറഞ്ഞാൽ നിങ്ങടെ യാത്ര കട്ടപ്പൊക! അഥവാ നിങ്ങൾ എവിടെ പോകണമെന്ന് തീരുമാനിക്കുന്നത് മിസ്റ്റർ കോക്കാനാകുന്നു!!!
ഇനി വസ്തുതകൾ....
നമ്മുടെ രാജ്യത്തെ ടെലിക്കോം ഓപ്പറേറ്റർമാര് എല്ലാം കൂടി ഇവിടത്തെ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക് (TRAI) ഒരു വാറോല കൊടുത്തിരിക്കുന്നു. മേലപ്പടി സംഭവം അനുസരിച്ച് ടെലിക്കോം കംപനിക്കാരുടെ ഇഷ്ടക്കാരായ (അഥവാ അവര്ക്ക് കൂടുതൽ നേര്ച്ചയിടുന്ന) വെബ്‌സൈറ്റുകൾ പെട്ടെന്ന് നമ്മുടെ കമ്പ്യൂട്ടറുകളിൽ ലോഡ് ആവുന്നു. മറ്റു കമ്പനിക്കാർ മൂ... അല്ലെങ്കിൽ അത് വേണ്ട... മൂക്ക് പിഴിഞ്ഞ് നില്ക്കേണ്ടി വരുന്നു. അതും പോരാതെ പല വെബ്‌ സൈറ്റുകളെ പല വിഭാഗങ്ങളായി തിരിച്ചു അവ ഉപയോഗിക്കാൻ വേറെ വേറെ നിരക്കുകൾ ഈടാക്കാനും പ്ലാനുണ്ട്. ഇന്റര്നെറ്റ് ഉപയോഗിക്കാനുള്ള നാട്ടുകാരുടെ സ്വാതന്ത്ര്യം മൂ... മൂ... ങാ അത് തന്നെ. TRAI വെബ്‌സൈറ്റിൽ സംഗതിയുടെ നൂറു പേജ് നീണ്ട വിവരണം കിടപ്പുണ്ട്. ലതിന്റെ പേര് "മൃച്ചകടികചിങ്കിരിപൂപ്പോളോമാനിയചാക്ക്രകോക്കോല്പ്രേക്ഷാലങ്കാരം" എന്ന മട്ടിൽ നീണ്ട ഒരു ഘടാഘടികൻ വാക്കും. സംഭവം അവിടെ ഇട്ടിരിക്കുന്നത് മാര്ച് 25-ന്. ഇതിനെതിരെ ആര്ക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത് സ്വീകരിക്കാനുള്ള അവസാന തീയതി ഏപ്രിൽ 24! വെരി കണ്വീനിയന്റ്റ് അല്ലെ? 
"പണിയായോ?!!! ഇനി എന്ത് ചെയ്യും?"
ലഡ്ഡു പൊട്ടിയോ? പണി ആയി മോനെ... ആയി. ഇനി ചെയ്യാൻ ഒരു പണിയേ ഉള്ളൂ. ടെലിക്കോം കമ്പനിക്കാരുടെ ഈ നീക്കത്തിനെതിരെ TRAI സമക്ഷം പരാതി അറിയിക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുന്ന നിങ്ങളുടെ പരിചയക്കാരെ ഈ കെണിയെക്കുറിച്ച് അറിയിക്കുക. പരാതി അറിയിക്കാൻ ഈ ലിങ്കിൽ പോകുക> http://www.savetheinternet.in/
സമയമില്ല ചങ്ങായി... 24 ഏപ്രിൽ വരെയേ അവര് പരാതി എടുക്കുന്നുള്ളൂ. ഒന്നും ചെയ്യാതെ ഇരുന്നിട്ട് അവസാനം ഊ... ഊ...
അല്ലാ... "ഊഞ്ഞാലാ... ഊഞ്ഞാലാ..." എന്നൊരു പഴയ പാട്ടുണ്ട്. നല്ല പാട്ടാ...
അവസാനം, ടോറന്റിയിട്ട് അങ്ങ് ഒക്കുന്നില്ല, ഇരിക്കുന്നില്ല എന്നൊക്കെ പറഞ്ഞു വന്നേക്കരുത്...
അപ്പൊ സുലാൻ!

Thursday 4 September 2014

കോരളത്തില്‍ സമ്പൂര്‍ണ്ണ സിനിമാനിരോധനം- പീതവര്‍ണ്ണി ദിനപ്പത്രം, 11 ഡിസംബര്‍ 2027

പീതവര്‍ണ്ണി ദിനപ്പത്രം, 11 ഡിസംബര്‍ 2027

കോരളത്തില്‍ സമ്പൂര്‍ണ്ണ സിനിമാനിരോധനം 

സ്വ.ലേ അഥവാ ഓറിയോണ്‍

ത്രോന്തോരം: സംസ്ഥാനസര്‍ക്കാരിന്റെ പുതിയ സിനിമാനയത്തെ അടിസ്ഥാനമാക്കിയുള്ള മുഖ്യമന്ത്രി പി.പി കോക്കാന്‍ വാസുവിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് കോരളത്തില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ സിനിമാനിരോധനം നിലവില്‍ വരും. ഇന്നലെ ക്ലിപ്ഹൌസില്‍ വച്ച് നടന്ന പത്രസമ്മേളനത്തില്‍ വച്ചാണ് അദ്ദേഹം കോരളത്തിലെ സിനിമാസ്വാദകരുടെ നെഞ്ചിനു നേര്‍ക്ക്‌ ഈ അവസാനത്തെ നിറയൊഴിച്ചത്. ഇതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി കോരളത്തില്‍ നടന്നു വന്നിരുന്ന പൊറോട്ടുനാടകത്തിന്റെ തിരശീല വീഴുകയാണ്. 2027 ഫെബ്രുവരി മുതല്‍ സിനിമകള്‍ സമൂഹത്തിനു വരുത്തിവയ്ക്കുന്ന അപകടങ്ങളെപ്പറ്റി ആകുലപ്പെട്ടു കണ്ണീര്‍വാര്‍ത്തു നൊന്തു പിരണ്ട കീ.കീ.കോ.കി പ്രസിഡന്‍റ് പാഷാണമോറന്‍ അവര്‍കളുടെ സിനിമാനയം കണക്കിലെടുത്ത് സംസ്ഥാനത്ത് ബാക്കിയുണ്ടായിരുന്ന 51 സിനിമാതീയേറ്ററുകളില്‍ 31 എണ്ണവും സര്‍ക്കാര്‍ അടപ്പിച്ചിരുന്നു. കോരളത്തിന്റെ യുവാക്കളെയും പുതുതലമുറയെയും സിനിമ വഴിതെറ്റിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം സിനിമാവ്യവസായത്തിന് എതിരെ യുദ്ധം അഴിച്ചുവിട്ടത്. ഇങ്ങനെയൊരു നീക്കത്തിന്റെ പിറകില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സിനിമാവിരുദ്ധരുടെ വോട്ടുകള്‍ മറിക്കുക എന്നൊരു ഉദ്ദേശമല്ലേയെന്നു ചോദിച്ച പത്രപ്രതിനിധികളെ പാഷാണമോറന്‍ കൊഞ്ഞനം കുത്തിക്കാണിച്ചത് ഈയിടെ വന്‍വിവാദമായിരുന്നു. പടിപടിയായുള്ള നിരോധനമല്ല, മറിച്ച് ഒരു സമ്പൂര്‍ണ്ണസിനിമാനിരോധനമാണ് ഏറ്റവും നല്ല വഴിയെന്ന നിഗമനത്തിലെത്തി ഒടുവില്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി കോക്കാന്‍ വാസു ഉത്തരവ് പുറപ്പെടുവിച്ചത്. അതിനാല്‍ നാളെ മുതല്‍ സംസ്ഥാനത്ത് സിനിമാപ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. തീയേറ്ററുകളില്‍ നിന്ന് തുടങ്ങുന്ന നിരോധനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ടിവി ചാനലുകളിലും പ്രാവര്‍ത്തികമാക്കും. ഇനി മുതല്‍ സിനിമ വീടുകളില്‍ പോലും ഡിവിഡി ഉപയോഗിച്ച് കാണുന്നത് പോലും നിയമവിരുധമാവും. ജനത്തിന്റെ കൈവശമുള്ള സിനിമാ പതിപ്പുകള്‍ എല്ലാം തന്നെ ഒരു മാസത്തിനകം പഞ്ചായത്ത്, കോര്‍പ്പറേഷന്‍ ആപ്പീസുകളില്‍ എല്പ്പിക്കെണ്ടതാനെന്നു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തന്നെ നടത്തുന്ന ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കോരളയ്ക്ക് പകരം ഇനി ഇന്റര്‍നാഷനല്‍ കൈ കൊട്ടിക്കളി ഫെസ്റ്റിവല്‍ ഓഫ് കോരളയാണ് വരാന്‍ പോകുന്നത്. നിരോധനാജ്ഞ സിനിമാവ്യവസായത്തെയും അതിനെ ചുറ്റിപ്പറ്റിയുള്ള അനേകം വ്യവസായങ്ങള്‍ക്ക് നിരോധനം കനത്ത അടിയാവുമെന്നതിനു സംശയമേതുമില്ല. ഇതു മൂലം സര്‍ക്കാരിന് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാവുമെന്നാണ് കണക്കിലാക്കപ്പെടുന്നത്. നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന എല്ലാ സിനിമാപ്രവര്‍ത്തകരെയും പൊന്നും വിലയ്ക്കെടുക്കാന്‍ പദ്ധതിയുണ്ടെന്നും ശ്രീ കോക്കാന്‍ അറിയിച്ചു. നിരോധനത്തിനെതിരെ അമ്മായി, അമ്മാച്ചന്‍, അളിയന്‍ എന്നീ സിനിമാസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിരോധനാജ്ഞ മൂലം സംസ്ഥാനത്ത് ഉടനീളം വ്യാജസിനിമകളും ഷോര്‍ട്ട് ഫിലിമുകളും ഒഴുകുമെന്നും സംസ്ഥാനത്തു നിന്ന് അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് പോയി സിനിമാ കണ്ടു ജനം അവിടത്തെ സര്‍ക്കാരിന് കനത്ത സാമ്പത്തിക ലാഭം നല്‍കുമെന്നും അമ്മായിയുടെ പ്രസിഡന്‍റ് പുഷ്കരന്‍ ആശങ്ക പ്രകടിപ്പിച്ചു. സിനിമാനിരോധനത്തിനു ശേഷം അടുത്തതായി സംസ്ഥാനത്ത് വരാന്‍ പോകുന്നത് വെള്ളയപ്പം നിരോധനമാണെന്ന് 'പീതവര്‍ണ്ണി'യോട് പാഷാണമോറന്‍ ഫോണില്‍ അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ട് വെള്ളയപ്പമെന്നു ചോദിച്ചപ്പോള്‍ അതിന്റെ പുളിരസം തനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം ലുങ്കി, തെങ്ങ്, ബദാംപരിപ്പ്, കൊമ്പന്‍മീശ, ജീന്‍സ്‌, ടോയ്ലറ്റ് പേപ്പര്‍ എന്നിങ്ങനെ തനിക്കിഷ്ടമാല്ലാത്ത പലതും നിരോധിച്ചേക്കും എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡിസ്ക്ലെയിമന്‍: ചത്തുപോയവരായും വെള്ളം കിട്ടാതെ ചാകാന്‍ കിടക്കുന്നവരായും ഇതിനു യാതൊരു അന്തോം കുന്തോം ഇല്ല. ഉള്ളതായി തോന്നിയാല്‍ ഒന്ന് മാന്തിയാല്‍ മാറും.

Sunday 27 July 2014

തെക്ക് തെക്കൊരു പോത്ത് ചത്ത്‌

"തെക്ക് തെക്കൊരു പോത്ത് ചത്ത്‌.
പോത്തിന്റ പൊറത്തൊര് പൂ മൊളച്ച്.
പൂ കൊണ്ടോയി തട്ടാന് കൊട്ത്ത്‌.
തട്ടാനൊര് മാല തന്ന്.
മാല കൊണ്ടോയി കൊച്ചുകിടാവിന്റ കഴുത്തേലിട്ട്.
കൊച്ചുകിടാവൊരുകൊട്ട ചാണാന്‍ തന്ന്.
ചാണാന്‍ കൊണ്ടോയി വാഴക്കിട്ട്.
വാഴ ഒര് കൊല പഴന്തന്ന്.
പഴം കൊണ്ടോയി പത്തായത്തീവച്ച്.
പത്തായമൊര് പലക തന്ന്.
പലക കൊണ്ടോയി കെണറ്റിലിട്ട്.
കെണറൊര് തൊട്ടി വെള്ളന്തന്ന്.
വെള്ളങ്കോണ്ടോയി കൊടിക്കൊഴിച്ച്.
കൊടിയൊര് പച്ചവെറ്റ്ലേം ഒര് പഴ്ത്തവെറ്റ്ലേം തന്ന്.
പച്ചവെറ്റ്ല കൊണ്ടോയി അമ്മാവനും കൊട്ത്ത് പഴ്ത്തവെറ്റ്ല അമ്മായിക്കും കൊട്ത്ത്.
അമ്മാവനൊരു പിടി ചോറുന്തന്ന് അമ്മായി കൊറച്ച് കഞ്ഞിരവെള്ളോന്തന്ന്.
ചോറ് ഞാനുന്തിന്ന് കഞ്ഞിരവെള്ളം കൊണ്ടോയി കൊച്ചുപട്ടിക്കും കൊട്ത്ത്.
കൊച്ചുപട്ടി ഒര് കടീം കടിച്ച്‌ ഞാനൊര് ഇടീമിടിച്ച്.
കൊച്ചുപട്ടി കൊച്ചുപട്ടിട കാട്ടിലോട്ടുമ്പോയി ഞാനെന്റ വീട്ടിലോട്ടുമ്പോന്ന്."

പണ്ട് "കഥ പറഞ്ഞു താ"യെന്നു നാഴികയ്ക്ക് നാല്‍പ്പതു വട്ടം അമ്മൂമ്മയുടെ പിറകെ നടക്കുമ്പോള്‍ പെട്ടെന്ന് ഒന്നും ഓര്‍മ്മവന്നില്ലെങ്കില്‍ സമാധാനിപ്പിക്കാന്‍ പറഞ്ഞു തന്നിരുന്ന കഥയാണ്. ഒരു നൂറുവട്ടമെന്കിലും കേട്ട് മനപ്പാഠമായത്. ഇന്ന് മമ്മി ഇതിന്റെ തുടക്കം പറഞ്ഞപ്പോള്‍ ബാക്കി പറഞ്ഞു നോക്കി. ഓര്‍മ്മയ്ക്ക് ലേശം തുരുമ്പുപിടിച്ചത് മമ്മി ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ് ആക്കിത്തന്നപ്പോള്‍ സംഗതി മുഴുവനായി. അമ്മൂമ്മ പറഞ്ഞുതന്നത് കേട്ട അതേ എറണാകുളം നാട്ടുഭാഷ രീതിയില്‍ തന്നെ എഴുതി വച്ചിരിക്കുന്നു.

ചാണാന്‍ = ചാണകം
വാഴക്കിട്ട് = വാഴയുടെ കടയ്ക്കല്‍ ഇട്ടു
പഴന്തന്ന് = പഴം തന്നു
പത്തായത്തീവച്ച് = പത്തായത്തില്‍ വച്ചു
കൊടിക്കൊഴിച്ച് = കൊടിക്ക് ഒഴിച്ചു (വെറ്റിലക്കൊടി/ചെടിയ്ക്ക് ഒഴിച്ചു)
ചോറുന്തന്ന് = ചോറും തന്നു
കഞ്ഞിരവെള്ളം = കഞ്ഞിവെള്ളം
ഞാനുന്തിന്ന് = ഞാനും തിന്നു (ഈ ഭാഗങ്ങളില്‍ "ചോറ് ഉണ്ടു" എന്നും "ചോറ് തിന്നു" എന്നും പറയാറുണ്ട്‌)
കാട്ടിലോട്ടുമ്പോയി = കാട്ടിലെക്കും പോയി 

Wednesday 30 April 2014

ഒരു പെണ്ണും പിന്നൊരു കൊക്കും!

"എടാ എന്റെ വീടിന്റെ മതിലുമ്മേ നീയൊരു പടം വരച്ചു തരണം!"
സ്ഥലത്തെ പ്രധാന പാമ്പ് നിന്ന് ആടുകയാണ്.

എള്ളോളം ഉള്ളില്‍ ചെന്നാല്‍ ആദ്യം മുന്നില്‍ ചെന്നു പെടുന്നവന്റെ വിധിയാണ്. ചെവിതീറ്റയില്‍ പാമ്പിനെ കഴിഞ്ഞേ ആളുള്ളൂ. അബദ്ധവശാല്‍ അന്ന് ചെന്നു പെട്ടത് ഞാനും. ഞാന്‍ ഫൈന്‍ ആര്‍ട്സ്‌ കോളേജില്‍ പഠിക്കുകയാണ്, ചിത്രം വരയ്ക്കും എന്നൊക്കെ പാമ്പിനോട് ആരോ പറഞ്ഞുകൊടുത്തിരിക്കുന്നു. അവന്റെ തലയില്‍ ഇടിത്തീ വീഴണേ സെന്റീശ്വരാ!

"പെയിന്ടൊക്കെ ഞാന്‍ മേടിച്ചു തന്നേക്കാം. വരച്ചു തരണം"
അതായത്, കാശൊന്നും തരില്ല, വേണെങ്കില്‍ വരയ്ക്കാനുള്ള പെയിന്റ് വാങ്ങി തന്നെക്കാമെന്നു! അയ്യട മനമേ!

രക്ഷപ്പെടാന്‍ വേണ്ടി പറഞ്ഞു- "എന്ത് പടമാ വരച്ചു തരേണ്ടത്? അടുത്ത ആഴ്ച നോക്കാം. ഇപ്പൊ ഇത്തിരി തിരക്കുണ്ട്‌..."

"അതില്ലേ മോനെ... ഒരു പെണ്ണ് ഒരു കൊക്കിനെ നോക്കുന്ന ഭയങ്കര ഫേമസ് ഒരു പടമുണ്ട്. അത് വരച്ചു തന്നാമതി. പടം എന്റെ കയ്യിലുണ്ട്. വാ കാട്ടിത്തരാം..."
പാമ്പ് പടം എടുക്കാന്‍ പോയി.

കിട്ടിയ പതിനഞ്ചു മിനിട്ട് പോസ്റ്റിനും രണ്ടു സിഗരറ്റിനും ഇടയില്‍ ഞാന്‍ ഓര്‍മ്മയിലുള്ള ചിത്രങ്ങളൊക്കെ ഓര്‍ത്തു നോക്കി. അതേതാണാവോ ആ കൊക്കിനെ നോക്കുന്ന പെണ്ണിന്റെ ഫേമസ് പടം? സ്വഭാവം വച്ച് നോക്കിയാല്‍ വല്ല സില്‍ക്ക്‌ സ്മിതയും ആയിരിക്കും. എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. എന്തോ ആവട്ട്. കൊണ്ടുവരുമ്പോള്‍ കാണാമല്ലോ.

കുറച്ചു കഴിഞ്ഞു പാമ്പ് പ്രിന്റ്‌ ചെയ്ത ഒരു ചിത്രം കൊണ്ടു വന്നു കയ്യില്‍ തന്നു. ചിത്രം കണ്ട ഞാന്‍ കണ്ണുമിഴിച്ചു. ഇതായിരുന്നോ 'പെണ്ണ് കൊക്കിനെ നോക്കുന്ന പടം'?

കയ്യിലിരുന്നു ചിരിക്കുന്നു, രാജാ രവിവര്‍മ്മ വരച്ച 'ഹംസദമയന്തി'!

Monday 28 April 2014

വിവാഹശേഷം...

അവര്‍: "കല്യാണം കഴിച്ചു, അല്ലെ?"
ഞങ്ങള്‍: "ഉവ്വ്..."
അവര്‍: "രേജിസ്ടര്‍ വിവാഹം ആയിരുന്നല്ലേ?"
ഞങ്ങള്‍: "അതെ..."
അവര്‍: "പ്രണയം ആയിരുന്നല്ലേ?"
ഞങ്ങള്‍: "അല്ല..."
അവര്‍: "ങേ! പിന്നെയോ?"
ഞങ്ങള്‍: "പരസ്പരബഹുമാനം ആയിരുന്നു"
അവര്‍: 
ഞങ്ങള്‍: 
അവര്‍: 
ഞങ്ങള്‍: 

Friday 28 March 2014

ഒരു കഥ...

ഒരു കഥ പറയാം....

ഒരിടത്ത് ഒരു രാജാവ് ഉണ്ടായിരുന്നു. ജനങ്ങളുടെ പക്കല്‍ നിന്നും കനത്ത നികുതി ചുമത്തുകയും ആ പണം കൊണ്ട് സുഖലോലുപതയില്‍ കഴിയാനുമായിരുന്നു അയാളുടെ ആഗ്രഹം. പക്ഷെ അങ്ങനെ ചെയ്‌താല്‍ ജനം തനിക്കെതിരെ തിരിഞ്ഞു തന്നെ സിംഹാസനത്തില്‍ നിന്നും താഴെയെറിയുമോയെന്നു അയാള്‍ ഭയന്നു. ഒരുപാട് ആലോചനയ്ക്ക് ശേഷം അതിനു അയാള്‍ ഒരു പോംവഴിയും കണ്ടെത്തി. രാജശില്പ്പികളോട് പറഞ്ഞ് തന്റെ രാജ്യത്ത് പലയിടങ്ങളിലായി സ്വര്‍ണ്ണം കൊണ്ടും രത്നം കൊണ്ടും മറ്റനേകം അമൂല്യവസ്തുക്കള്‍ കൊണ്ടും അസംഘ്യം കാരാഗൃഹങ്ങള്‍ അയാള്‍ പണി കഴിപ്പിച്ചു. എന്നിട്ട് ജനങ്ങളോട് പറഞ്ഞു,

"പ്രിയപ്പെട്ട ജനങ്ങളെ നോക്കൂ... നിങ്ങള്‍ക്കായി അമൂല്യവസ്തുക്കളാല്‍ ഞാന്‍ പണികഴിപ്പിച്ച സൌധങ്ങള്‍. അവ നിങ്ങള്‍ക്കായി ഞാന്‍ വിട്ടു തരുന്നു. നിങ്ങളെ പല വിഭാഗങ്ങളായി തിരിച്ച് ഞാന്‍ അവയില്‍ പാര്‍പ്പിക്കാം. ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി... അവ അമൂല്യങ്ങളാണ്. അതുകൊണ്ടുതന്നെ അവയെ സംരക്ഷിക്കാനുള്ള ചുമതലയും നിങ്ങളുടേതാണ്. പോയി സസുഖം ജീവിച്ചുകൊള്ളുക."

"എത്ര നല്ല രാജാവ് " എന്നു തമ്മില്‍ പറഞ്ഞു ജയ്‌ വിളിച്ചുകൊണ്ട് ജനം പലതായി പിരിഞ്ഞ് പല കാരാഗൃഹങ്ങളില്‍ പാര്‍ക്കാന്‍ തുടങ്ങി. തങ്ങളുടെ കാരാഗൃഹങ്ങളെ സ്നേഹിക്കാനും പരിപാലിക്കാനും പോലും തുടങ്ങിയ അവരെ ഭരിയ്ക്കാന്‍ രാജാവിന് തുടര്‍ന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പല സമയങ്ങളിലും "നിന്റെതിനെക്കാന്‍ നല്ലത് എന്റേതാണ്" എന്ന് പറഞ്ഞു തമ്മില്‍ തല്ലാനും തുടങ്ങി, അവര്‍. വെറുപ്പും വിദ്വേഷവും വര്‍ധിച്ചു വന്നു.

ജനത്തിനിടയില്‍ പിളര്‍പ്പ് കണ്ട രാജാവ് പതിയെ അവരുടെ ജോലിഭാരം ഇരട്ടിയാക്കി. അവര്‍ക്ക് കനത്ത നികുതിയും ചുമത്തി. ജീവിതകാലം മുഴുവനും എല്ലുമുറിയെ പണിയെടുത്തും സ്വന്തം കാരാഗൃഹങ്ങളുടെ പേരില്‍ തമ്മില്‍ തല്ലിയും ജനങ്ങളുടെ കാലം കഴിഞ്ഞു പോന്നു. സ്വന്തം ജോലി, കുടുംബം, കാരാഗൃഹത്തിന്റെ പരിപാലനം എന്നിവ കഴിഞ്ഞു ഒരു നിമിഷം രാജാവ് തങ്ങളോട് ചെയ്യുന്ന ക്രൂരത തിരിച്ചറിയാനുള്ള സമയം പോലും ജനത്തിന്റെ പക്കല്‍ ഇല്ലായിരുന്നു.

ഒരിക്കല്‍ ഒരാള്‍, "സ്വര്‍ണ്ണം കൊണ്ടായാലും രത്നം കൊണ്ടായാലും ഇതെല്ലാം കാരാഗൃഹങ്ങളല്ലേ?" എന്ന് ചോദിച്ചു. ക്രുദ്ധരായ ജനം അവനെ കല്ലെറിഞ്ഞുകൊല്ലുന്നതില്‍ മാത്രം ഐക്യം പ്രകടിപ്പിച്ചു.

കാലം കടന്നു പോയി. രാജാവ് വൃദ്ധനായി. തനിക്ക് ലഭിച്ച സുഖങ്ങള്‍ തന്റെ മക്കള്‍ക്കും പരമ്പരയ്ക്കും ലഭിക്കണമെന്ന് രാജാവിന് തോന്നി. മരണക്കിടക്കയില്‍ തന്റെ മക്കളെ വിളിച്ചു വരുത്തി അയാള്‍ പറഞ്ഞു...
"മക്കളെ, ഇന്ന് നമ്മള്‍ ഈ ജനത്തിനെ ഇങ്ങനെ ഭരിച്ചു സുഖലോലുപതയില്‍ കഴിയുന്നത് അവരുടെമേല്‍ ഞാന്‍ അടിച്ചേല്‍പ്പിച്ച വിഭാഗീയതയും, ചിന്തിക്കാന്‍ പോലും സമയം കൊടുക്കാതെ അവരുടെ മേല്‍ താങ്ങിയ നികുതിയും മൂലമാണ്. അതുകൊണ്ട് നിങ്ങളും അത് തന്നെ ചെയ്യുക. അവര്‍ക്ക് കൂടുതല്‍ കാരാഗൃഹങ്ങള്‍ തീര്‍ക്കുകയും ഇപ്പോഴുള്ളവ കൂടുതല്‍ മോടിപിടിപ്പിക്കുകയും ചെയ്യുക. അവരുടെ കൂട്ടത്തില്‍ ചിലരെ മാത്രം സമ്പന്നരാക്കി അവരെപ്പോലെ ആവാന്‍ മറ്റുള്ളവരെ പ്രത്യക്ഷത്തില്‍ കാണാത്തവിധം പ്രേരിപ്പിക്കുക. കൂട്ടത്തില്‍ ചിലരെ മാത്രം അടിച്ചമര്‍ത്തുക. ഞാന്‍ പറയുന്നത് പോലെ ചെയ്‌താല്‍ നിങ്ങള്‍ക്കും നിങ്ങളുടെ സന്തതിപരമ്പരകള്‍ക്കും എന്നും സമ്പത്തില്‍ മുങ്ങി ജീവിക്കാം..."
ഇങ്ങനെ പറഞ്ഞുകൊണ്ട് രാജാവ് ജീവന്‍ വെടിഞ്ഞു. അടുത്ത കിരീടാവകാശിയുടെ പട്ടാഭിഷേകം നടന്നു. അയാള്‍ പിതാവ് പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുകയും തനിക്കുശേഷമുള്ളവര്‍ക്ക് അതെ അറിവ് പകര്‍ന്നു കൊടുക്കുകയും ചെയ്തു. അങ്ങനെ നൂറ്റാണ്ടുകളായി ആ രാജാവിന്റെ സന്തതികള്‍ തന്നെ ഇന്നും ഭരിയ്ക്കുന്നു. രാജ്യത്തെ ജനങ്ങളോ, സ്വന്തം കാരാഗൃഹങ്ങളുടെ അഴികള്‍ തുടച്ചു മിനുക്കിയും കൂട്ടത്തിലുള്ള സമ്പന്നനെ പോലെ ആവാന്‍ എല്ലു മുറിയെ പണിയെടുത്തും കാലം കഴിക്കുന്നു...

----------------------------------------

----------------------------------------
---------------------------------------------