Friday 13 December 2013

ടിവി - ഒരു കയ്പ്പന്‍ ഓര്‍മ്മ



ടിവി ഒരു ആടംഭരവും അത്ഭുതവും നിറഞ്ഞ ഒരു ഘടാകടികത്വം ആയിരുന്ന നാളുകളില്‍ കുട്ടിക്കാലം ചെലവഴിച്ച ഒരാളാണ് ഞാന്‍. സ്കൂള്‍ ഇല്ലാത്ത ഞായര്‍ ദിവസമെന്നു വച്ചാല്‍ രാവിലത്തെ രാമായണം/മഹാഭാരതം/കാര്‍ട്ടൂണ്‍ പിന്നെ വൈകിട്ടത്തെ മലയാളം സിനിമ എന്നതായിരുന്നു. പരിസരത്തുള്ള ഒന്നോ രണ്ടോ വീടുകളില്‍ മാത്രമേ അത്ഭുതപ്പെട്ടി കാണുകയുള്ളൂ. മറ്റുള്ള വീടുകളില്‍ നിന്നും കൂട്ടമായി ആളുകള്‍ സിനിമകളും മറ്റും കാണാന്‍ ടിവിയുള്ള വീട്ടില്‍ എത്തിച്ചേരും. എല്ലാവരും വളരെ അച്ചടക്കത്തോടെ നസീറിനെയും സുകുമാരനെയും ശങ്കറിനെയും മമ്മൂട്ടിയെയുമൊക്കെ കണ്ടു ചിരിക്കും, കരയും, ആരാധിക്കും... ഈ ടെലിവിഷന്‍ മേളയില്‍ ആബാലവൃദ്ധജനങ്ങള്‍ ഒരേ മനസ്സോടെ പങ്കെടുത്തിരുന്നു. മൊത്തത്തില്‍ ഒരു ബഹളമയം.

ഒരിക്കല്‍, ഞങ്ങള്‍ സ്ഥിരമായി ടിവി കാണാന്‍ പോകുന്ന വീട്ടുകാര്‍ എങ്ങോട്ടോ മൂന്നു നാല് ആഴ്ച നീളുന്ന യാത്ര പോയി. ഞങ്ങളുടെ സിനിമാ/കാര്‍ട്ടൂണ്‍ കാണല്‍ മുടങ്ങി എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്നാലും മഹാഭാരതം കാണാതിരിക്കാന്‍ കഴിയുമോ? അര്‍ജുനനും കര്‍ണ്ണനുമൊക്കെ യുദ്ധം ചെയ്യുന്ന ഭാഗമാണ്. അങ്ങോട്ടും ഇങ്ങോട്ടും പല സൈസ്‌ അമ്പുകളൊക്കെ ചീറിപ്പായും... ചിലത് തമ്മില്‍ ഇടിച്ചു നിലത്ത് വീഴും... ചിലപ്പോള്‍ ഇടിയും മിന്നലും മഴയുമൊക്കെ ഉണ്ടാവും. മിസ്‌ ചെയ്യാന്‍ പറ്റില്ല. പടിഞ്ഞാറേ വീട്ടിലെ വല്യപ്പന്റെ വീട്ടില്‍ ടിവിയുണ്ട്. വല്യപ്പന്റെ മകള്‍ പാവം ഒരു ആന്റിയാണ്. തമ്മില്‍ കാണുമ്പോള്‍ എപ്പോഴും സംസാരിക്കും, മിട്ടായി വാങ്ങി തരും. വല്യപ്പന്‍ അങ്ങനെ ഒന്നുമല്ല. ഭയങ്കര ഗൌരവക്കാരനാണ്. അറുപിശുക്കനും. അതുകൊണ്ട് തന്നെ ആരും അങ്ങോട്ട്‌ ടിവി കാണാന്‍ പോകാറില്ല. എന്തും വരട്ടെ എന്നു കരുതി അങ്ങോട്ട്‌ വച്ച് പിടിപ്പിച്ചു. വാതില്‍ക്കല്‍ മുട്ടി. ആന്റി വന്നു വാതില്‍ തുറന്നു ചിരിച്ചു. പതിവില്ലാതെ എന്നെ വീട്ടുപടിക്കല്‍ കണ്ടതിന്റെ കൊതുകം മുഖത്ത്.

"എന്താ മോനെ? എന്താ രാവിലെ തന്നെ?"

"ഞാന്‍ ടിവി കാണാന്‍ വന്നതാ. മഹാഭാരതം. നല്ല യുദ്ധമൊക്കെയുണ്ട് ഈ ആഴ്ച. ടിവി കണ്ടോട്ടെ?"

"അതിനെന്താ... മോന്‍ വാ..."

ടിവി ഓണ്‍ ആക്കി തന്നിട്ട് ആന്റി അടുക്കളയിലേക്കു പോയി. ഇറച്ചി വേവിക്കുന്ന സുഗന്ധം മൂക്കില്‍... വല്യപ്പനെ അവിടെയെങ്ങും കാണാനില്ല. നന്നായി. പള്ളിയില്‍ കുര്‍ബാന കഴിഞ്ഞിട്ടുള്ള മറ്റു വല്യപ്പന്മാരുടെ ഒപ്പം കത്തിവെപ്പും മുറുക്കലും ഒക്കെ ആയിരിക്കും. സമാധാനം.

ഞാന്‍ നിലത്ത് ഇരുന്നു കാഴ്ച തുടങ്ങി. ടിവിയില്‍ അര്‍ജുനനും കര്‍ണ്ണനും ദുര്യോധനനുമൊക്കെ ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നു... ഭയങ്കര യുദ്ധം. മുഴുകിയിരുന്നു കാണുന്നതിനിടയില്‍ പിറകിലെ കാല്‍പ്പെരുമാറ്റം കേട്ടില്ല. എപ്പോഴോ കണ്ണൊന്നു മാറിയപ്പോള്‍ കണ്ടു, എന്റെ വലതു വശത്ത് വല്യപ്പന്‍ നില്‍ക്കുന്നു. എന്നെത്തന്നെ തുറിച്ചു നോക്കുകയാണ്. ഉരുകിപ്പോയി. എന്തെങ്കിലും പറയണോ വേണ്ടയോ എന്നൊക്കെ ആലോചിച്ചിരുന്നു. പിന്നെ പതുക്കെ വീണ്ടും ടിവിയിലേക്ക് ശ്രദ്ധ തിരിച്ചു. വല്യപ്പം നിന്നയിടത്ത് നിന്ന് അനങ്ങാതെ എന്നെത്തന്നെ നോക്കി നില്‍ക്കുന്നത് കണ്ണിന്റെ കോണില്‍ക്കൂടി കാണാം. ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ഒന്നോ രണ്ടോ മിനിട്ട് അങ്ങനെ നിന്നതിനു ശേഷം ഒന്നും മിണ്ടാതെ വല്യപ്പന്‍ മുന്നിലേക്ക്‌ വന്നു കൈ നീട്ടി ടിവി ഓഫാക്കി. ഞാന്‍ വല്ലാതായി. കണ്ണൊക്കെ നിറഞ്ഞു. വല്യപ്പന്‍ അനങ്ങാതെ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്. ഒന്നും മിണ്ടാതെ കണ്ണ് ചിമ്മി എണീറ്റ്‌ പുറത്തേക്കിറങ്ങി നടന്നു. മഹാഭാരതം കാണാന്‍ കഴിയാഞ്ഞതിലുള്ള സങ്കടം... പെട്ടെന്ന് ഉണ്ടായ പേടി... എല്ലാത്തിനും മുകളില്‍ കടുത്ത അപമാനം! പതിവിലും നേരത്തെ തിരിച്ചു വന്ന എന്നെ കണ്ടപ്പോഴും എന്റെ ഭാവവ്യത്യാസം കണ്ടപ്പോഴും എന്റെ വീട്ടുകാര്‍ സംഗതിയുടെ കിടപ്പ് ഊഹിച്ചു.

അങ്ങനെയാണ് മറ്റുള്ള വീടുകളില്‍ പോയുള്ള ടിവി കാഴ്ച ഞാന്‍ നിര്‍ത്തിയത്. വീണ്ടും ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞു ഒരു പതിനാല് ഇഞ്ചിന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടിവി വീട്ടില്‍ വാങ്ങുന്നത് വരെ ടിവി കണ്ടിരുന്നില്ല. ഇന്ന് എന്ത് കാരണം കൊണ്ടാണോ എന്തോ, പഴയ ഈ സംഭവം ഓര്‍മ്മ വന്നു. ബ്രഷ് എടുത്തു ആ സീന്‍ വരച്ചു. അന്നുണ്ടായ ആ അപമാനം ഇപ്പോഴും ഉള്ളില്‍ എവിടെയോ ഇരുന്നു കുത്തുന്നുണ്ട്...

Monday 25 November 2013

കത്രികപ്പൂട്ട്‌- ഒരു നാടകം

രംഗം ഒന്ന്- കത്രിക ആപ്പീസ്. രാവിലെ 11 മണി.

സംവിധായകന്‍: "സര്‍, ഞങ്ങടെ പടം മുടക്കരുത്..."
കത്രിക ആപ്പീസര്‍: "പറ്റൂല്ല. അത് ശരിയാവത്തില്ല"
നിര്‍മ്മാതാവ്: "സര്‍, അങ്ങനെ പറയരുത്. കാശ് മുടക്കി എടുത്ത പടം ആണ് സാര്‍. ഒത്തിരി ആളുകള്‍ കുറെ നാള്‍ കഷ്ടപ്പെട്ട് എടുത്ത പടം ആണ് സാര്‍... അവരുടെ കഷ്ടപ്പാടുകള്‍ ഒക്കെ പാഴായിപ്പോവും സാര്‍..."
കത്രിക ആപ്പീസര്‍: "നടപ്പില്ല... പടം കണ്ടിട്ട് എന്റെ മതവികാരം വ്രണപ്പെട്ടു. എനിക്ക് പോലും പെട്ടെങ്കില്‍ 'വെറും' നാട്ടുകാരുടെ കാര്യം പറയണോ?"
സംവിധായകന്‍: "അങ്ങനെ ഒന്നും ഇല്ല സാര്‍... അത് വെറും പശ്ചാത്തലം മാത്രം അല്ലെ സാര്‍?"
കത്രിക ആപ്പീസര്‍: "ങ്ങാഹാ! എന്നാല്‍ അത് മനസ്സിലാക്കി തരാം... വരൂ"

രംഗം രണ്ട്- പെരുവഴി. സമയം പത്ത് മിനിറ്റിനു ശേഷം.
കത്രിക ആപ്പീസര്‍ റോഡില്‍ കൂടി പോവുന്ന 'വെറും' ഒരു നാട്ടുകാരനെ കൈ കാട്ടി വിളിക്കുന്നു. സംവിധായകനും നിര്‍മാതാവും കൂടെയുണ്ട്.

കത്രിക ആപ്പീസര്‍: "എടൊ നാട്ടുകാരാ! ഇവിടെ വാടോ!"
നാട്ടുകാരന്‍: "എന്താ സാര്‍?"
കത്രിക ആപ്പീസര്‍: "താന്‍ ------ സിനിമ കണ്ടോ?"
നാട്ടുകാരന്‍: "ഉവ്വ് സാറേ"
കത്രിക ആപ്പീസര്‍: "അത് കണ്ടിട്ട് തന്റെ മതവികാരം വ്രണപ്പെട്ടില്ലേ?"
നാട്ടുകാരന്‍: "മത... എന്ത്? അതാരാ സാറേ? അങ്ങനെ ഒരാളെ എനിക്ക് അറിയില്ലല്ലോ..."
കത്രിക ആപ്പീസര്‍: "ഛെ! എടൊ തന്റെ മതത്തെ മോശമായി ചിത്രീകരിച്ചതായി തോന്നിയില്ലേ എന്ന്..."
നാട്ടുകാരന്‍: "ങേ? അങ്ങനെയൊന്നും... അത്... ആവോ..."
കത്രിക ആപ്പീസര്‍: "ഒന്നും കൂടി ആലോചിച്ചു നോക്കിക്കേ..."
നാട്ടുകാരന്‍: "ങാ.. സാറിനെപ്പോലെ വിവരം ഉള്ളവരൊക്കെ പറയുമ്പോ.. അത് പിന്നെ... ഏതാണ്ടൊക്കെ തോന്നുന്നതായി തോന്നുന്നുണ്ട്... അല്ല... അങ്ങനെയൊക്കെ ഉണ്ടോ?"
കത്രിക ആപ്പീസര്‍: "ഉണ്ടെടോ ഉണ്ട്..."
നാട്ടുകാരന്‍: "ങ്ങാഹാ! എന്നാല്‍ പെട്ടു സാറേ!"
കത്രിക ആപ്പീസര്‍: "എന്ത് പെട്ടുന്ന് ?"
നാട്ടുകാരന്‍: "സാര്‍ നേരത്തെ പറഞ്ഞ സാധനമില്ലേ... അത് പെട്ടു..."
കത്രിക ആപ്പീസര്‍  (വിജയശ്രീലാളിതന്‍): "കണ്ടാ! കണ്ടാ!"

സംവിധായകനും നിര്‍മ്മാതാവും മൂഞ്ചിപ്പോയ ഭാവത്തോടെ നില്‍ക്കുന്നു.

-------------------ശുഭം-------------------

Friday 18 October 2013

രണ്ടു വയറുകള്‍ മൂലമുണ്ടായ രണ്ടു ചമ്മലുകള്‍

കോട്ടയം മനോരമ ആപ്പീസില്‍ ആര്‍ട്ടിസ്റ്റ്‌ ആയി ജോലി ചെയ്യുന്ന നാളുകള്‍. രാത്രി മൂന്നരയ്ക്ക് ജോലി തീര്‍ത്തു റൂമില്‍ വന്നു കിടന്നുറങ്ങിയ എന്നെ അതിരാവിലെ പത്തു മണിക്ക് (നൈറ്റ്‌ ഡ്യൂട്ടി ഉള്ളവന് പത്തു മണി അതിരാവിലെ ആണ്) ചങ്ങാതി സുനീഷ് തോമസ്‌ ഫോണില്‍ വിളിച്ച് എണീപ്പിക്കുന്നു...

"ഡാ... റെഡി ആയി ഇരുന്നോ, ഞാന്‍ നിന്റെ റൂമിലേക്ക്‌ വരാം. നമുക്ക് പോയി അപ്പവും ബീഫും കഴിക്കാം. അരമണിക്കൂറിനുള്ളില്‍ ഞാന്‍ അവിടെ എത്തും."

ചില ദിവസങ്ങളില്‍ അങ്ങനെയാണല്ലോ. ചില ഭക്ഷണക്കൊതികള്‍ മനസ്സില്‍ തോന്നിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. മൈ ഫോണ്‍ നമ്പര്‍ ഈസ്‌... ആ അത് പോട്ടെ. അങ്ങനെ ഒരു കണക്കിന് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എണീറ്റ്‌ അരമണിക്കൂര്‍ കൊണ്ട് റെഡി ആയി നിന്നു. സാധാരണ രാവിലെ എണീക്കുന്നത് പതിവില്ല. ഉച്ചയ്ക്കാണ് എണീക്കാറുള്ളത്. അപ്പം, ബീഫ്‌ എന്നൊക്കെ കേട്ടത് മുതല്‍ വിശപ്പ്‌ നിന്നു കത്തുകയും ചെയ്യുന്നു. വൈകാതെ മിസ്റര്‍ സുനീഷ് അദ്ദേഹത്തിന്റെ ബൈക്കുമായി വരികയും "അപ്പം, ബീഫ്‌, അപ്പം, ബീഫ്‌" എന്ന താളത്തില്‍ ഞങ്ങള്‍ രണ്ടു പേരും പുറപ്പെടുകയും ചെയ്തു.

"എന്ത് പറ്റി, രാവിലെ ഒരു അപ്പോം ബീഫും കൊതി?"-ഞാന്‍
"ഓ എന്നാ പറയാനാ... വീട്ടില്‍ രാവിലെ എന്താ കഴിക്കാന്‍ ഒള്ളത് എന്ന് നോക്കിയപ്പോ കപ്പേം ബീഫും. വേണ്ടെന്നു പറഞ്ഞു ഞാനിങ്ങു പോന്നു. ഇന്ന് അപ്പോം ബീഫും കഴിക്കാന്‍ ഒരു കൊതി..."- സുനീഷ്.

ആദ്യം കണ്ട ഹോട്ടലില്‍ കേറി.
"ചേട്ടാ അപ്പോം ബീഫും ഉണ്ടോ?"
"അയ്യോ ഇല്ല മോനെ. പുട്ടും കടലേം ഉണ്ട്. അപ്പോം മൊട്ടക്കറീം ഉണ്ട്"
"ഓ വേണ്ട ചേട്ടാ..." അഹങ്കാരം!
അവിടന്ന് ഇറങ്ങി.

രണ്ടു മൂന്നു ഹോട്ടലുകളില്‍ കൂടി കേറി നോക്കി. അവിടെയൊക്കെ പ്രഭാതഭക്ഷണം കഴിഞ്ഞിരിക്കുന്നു. വിശപ്പാണെങ്കില്‍ വയറ്റില്‍ കിടന്നു ബെല്ലി ഡാന്‍സ്‌ കളിക്കുന്നു. കണ്ണില്‍ പൊന്നീച്ച. മൂക്കിലൊക്കെ വന്നു കേറുന്നത് വഴിയിലുള്ള വീടുകളില്‍ എന്തൊക്കെയോ പാചകം ചെയ്യുന്നതിന്റെ സുഗന്ധങ്ങള്‍ മാത്രം. ഒടുവില്‍ എന്തെങ്കിലും ആവട്ടെ എന്ന് കരുതി ആദ്യം കയറിയ ഹോട്ടലില്‍ ചെന്നു കയ്യൊക്കെ കഴുകി ഇരുന്നു.

"ചേട്ടാ... നേരത്തെ പറഞ്ഞ അപ്പോം മൊട്ടക്കറീം രണ്ടു പേര്‍ക്ക് എടുത്തോ.."
"അയ്യോ മോനെ എല്ലാം തീര്‍ന്നല്ലോ...!"
സുനീഷിന്റെ കണ്ണുകളില്‍ ദയനീയത. വെറുതെ കിടന്നു ഉറങ്ങിയ എന്നെ വിളിച്ച് ഉണര്‍ത്തി വിശപ്പ്‌ ഉണ്ടാക്കിയിട്ട് ഒന്നും കിട്ടാത്തതിന്റെ കലിപ്പ് എനിക്ക്.

അവിടെ നിന്നുമിറങ്ങി വീണ്ടും ബൈക്കില്‍ കറങ്ങി നടക്കുമ്പോഴുണ്ട് ബസ്‌ സ്ടാന്റിനു അടുത്തുള്ള മൈതാനത്ത്‌ എന്തോ ആദിവാസി എക്സിബിഷന്‍ നടക്കുന്നു.
"എടാ... അവിടെ നാടന്‍ ഭക്ഷണങ്ങള്‍ എന്തെങ്കിലും കാണും. കഴിഞ്ഞ വര്ഷം ഞാന്‍ എന്തൊക്കെയോ കഴിച്ചതാ..."- സുനീഷ്
"നാടനെങ്കില്‍ നാടന്‍... വാ കേറാം..."- ഞാന്‍

അകത്തു കയറി ചുറ്റും നോക്കുമ്പോള്‍ അതാ ബോര്‍ഡ്‌- "കപ്പയും നാടന്‍ കോഴിക്കറിയും". ഉള്ളില്‍ മൂന്നു നാല് ലഡു ഒരുമിച്ചു പൊട്ടി. ഓടിചെന്നു സീറ്റ് പിടിച്ചു. വേറെ ആരുമില്ല. സ്റ്റാളില്‍ കണ്ട ചേട്ടനോട് ഓര്‍ഡര്‍ പറഞ്ഞു- "ചേട്ടാ കപ്പയും കോഴിക്കറിയും പോരട്ടെ..."
അയാള്‍- "അയ്യോ.. കോഴിക്കറി ആവുന്നതെ ഉള്ളൂ... ഇനിയും സമയമെടുക്കും. വേണെങ്കില്‍ കപ്പയും മുളക് ഇടിച്ചതും എടുക്കാം. കുടിക്കാന്‍ നല്ല മരുന്ന് കാപ്പിയുണ്ട്..."
അങ്ങനെ അതും മൂഞ്ചസ്യ !

"എടുത്തോ എടുത്തോ ! ഒന്നും നോക്കണ്ട" ഞാന്‍ പറഞ്ഞു.
മിസ്റര്‍ സുനീഷ് ഒരു നിസ്സംഗഭാവത്തോടെ ഇരിക്കുന്നു.
"എന്തേയ്?" ഞാന്‍ ചോദിച്ചു...
"അല്ല.. രാവിലെ ജാടയ്ക്ക് കപ്പേം ബീഫും വേണ്ടെന്നു പറഞ്ഞിട്ട് പോന്ന ഞാന്‍ ദേ ഇവിടിരുന്ന് കപ്പേം മുളകും കഴിക്കുന്നു!"
ഞാന്‍ ചിരിച്ചു പോയി...
"നിങ്ങള്ക്ക് അത് തന്നെ വേണം! ഹ ഹ ഹ!"
"പോടാ മഹാപാപീ!"- കരയണോ എന്റെ മൂക്കിനു നോക്കി ഇടിക്കണോ എന്ന് കണ്ഫ്യൂഷനോടെ സുനീഷ്.

എന്തൊക്കെയായാലും അധികം വൈകാതെ കപ്പയും മുളകും മരുന്ന് കാപ്പിയും എത്തിചേര്‍ന്നു. നല്ല വിശപ്പ്‌ ഉണ്ടായിരുന്നത് കൊണ്ട് രണ്ടു പേരും നന്നായി വലിച്ചു കേറ്റി. കാപ്പി തൊട്ടു പോലും നോക്കാതെ എന്റെ ഫുള്‍ കോണ്‍സന്ട്രേഷന്‍ കപ്പയില്‍ കൊടുത്ത ഞാന്‍ ഇടയ്ക്ക് തല ഉയര്‍ത്തി നോക്കുമ്പോഴുണ്ട്, കണ്ണിലും മൂക്കിലും വായിലുമൊക്കെ വെള്ളം നിറഞ്ഞു സുനീഷ്. അയ്യേ! എരിവ് താങ്ങാനുള്ള കെല്‍പ്പില്ലെന്നോ!

"ചെറുപ്പത്തിലേ എരിവ് തിന്നു ശീലിക്കണം. ചെറുപ്പത്തില്‍ അത്യാവശ്യത്തിനു എരിവൊക്കെ തിന്നിട്ടില്ലെന്കില്‍ ഇങ്ങനെ പുറത്ത് നിന്നു കപ്പേം മുളകും തിന്നുമ്പോള്‍ എരിയും..."
എരിവ് കൂടുതല്‍ കഴിക്കുന്ന എന്റെ അഹങ്കാരം തലപൊക്കി.

ഒന്നും മിണ്ടാതെ വീണ്ടും "ശ്... ഹൂ ! ശ്... ഹൂ !" ശബ്ദത്തോടെ സുനീഷ് കഴിച്ചു തീര്‍ത്തു.

"ഛെ! എരിവ് താങ്ങാന്‍ കഴിയാത്ത ചീള് പിള്ളേര്‍സ് !" എന്ന ഭാവത്തില്‍ ഞാന്‍ മരുന്ന് കാപ്പിയെടുത്ത് ഒരു കവിള്‍ കുടിച്ചു. തിളച്ച ലാവ പോലത്തെ ഒരു പ്രത്യേക സൈസ്‌ കാപ്പി. കുരുമുളകും കാന്താരി മുളകും പിന്നെ എന്തൊക്കെയോ ഇട്ട ഒരു തരം തീവെള്ളം! നാവു മുതല്‍ ആസനം വരെ എരിഞ്ഞുപോയ എന്റെ കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം ഒഴുകാന്‍ തുടങ്ങി. എന്റെ ഭാവമാറ്റം കണ്ട സുനീഷ് ചിരി തുടങ്ങി...

"നീ കാപ്പി കുടിച്ചില്ല എന്ന് എനിക്ക് മനസ്സിലായി. ഇപ്പൊ എങ്ങനെയുണ്ട്? എരിയുന്നുണ്ടോ? അതേയ്... ചെറുപ്പത്തിലേ എരിവ് തിന്നു ശീലിക്കാത്തതിന്റെയാ!"
മുറിവിന് മുകളില്‍ പൊടിയുപ്പ് തൂവുന്നു ദുഷ്ടനായ സുനീഷ്... ബാക്കി കാപ്പി അവിടെത്തന്നെ വച്ചു. സത്യം പറയാമല്ലോ... ഒരു കവിള്‍ മരുന്നുകാപ്പി കുടിച്ചതിന്റെ എരിവ് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അടങ്ങിയത്.

ചമ്മിയപ്പോള്‍ രണ്ടുപേരും ഒരേ ദിവസം നല്ല അന്തസ്സായി ചമ്മി... ഈ വയറിന്റെ ഒരു കാര്യം!
 

Saturday 14 September 2013

ഒരു 'പത്തുമിനിറ്റ് പ്രണയ'ത്തിന്റെ ഓര്‍മ്മയ്ക്ക്...

ചില പ്രണയങ്ങള്‍ അങ്ങനെയാണ്. ഒന്നോ രണ്ടോ നോട്ടത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവ... അഞ്ചോ പത്തോ മിനിട്ടുകള്‍ മാത്രം നീണ്ടു നില്‍ക്കുന്നവ... തുടക്കമോ ഒടുക്കമോ പുഷ്പിച്ചു പടര്‍ന്നു പന്തലിക്കലോ ഇല്ലാത്തവ. ഇന്നും ഉണ്ടായി ഒന്ന്.

ഉച്ചയ്ക്ക് ചങ്ങാതി വിളിച്ചു...
"എടൊ... എവിടെയാ?"
"വീട്ടിലാ മാഷേ"
"എന്താ പരിപാടി?"
"വരയ്ക്കുകയായിരുന്നു"
"ശരി.. വരയൊക്കെ കഴിഞ്ഞ് ഒരു നാലര മണിയ്ക്ക് ഇറങ്ങിക്കോ. ഫോര്‍ട്ട്‌ കൊച്ചിക്ക് വിടാം. സീഗള്ളില്‍ കൂടാം. ഓരോ ബിയര്‍, അസ്തമയം കണ്ടുകൊണ്ട്..."
"അങ്ങനെ തന്നെ.."

നാല് മണിയായപ്പോള്‍ നേരെ എറണാകുളം ജെട്ടിയിലെയ്ക്ക്. ഫോര്‍ട്ട്‌ കൊച്ചി ബോട്ടില്‍ കയറാന്‍ ചെന്നപ്പോള്‍ സൂചികുത്താന്‍ ഇടമില്ലാത്ത തിരക്ക്. വൈപ്പിന്‍ ബോട്ടില്‍ ഏറ്റവും മുന്നില്‍ കയറി ഇരുന്നു ചളി, ലോകകാര്യങ്ങള്‍, പപ്പടവടയും അമേരിക്കയും തമ്മിലുള്ള ബന്ധം മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഒന്ന് പിറകിലേക്ക് പാളി നോക്കി. അപ്പുറത്തെ നിരയിലേയ്ക്ക്... ഈ പാളി നോട്ടത്തിനൊരു പ്രശ്നമുണ്ട്. ഇഷ്ടന്‍ ഉടക്കേണ്ടയിടത്തെ ഉടക്കൂ!

അവള്‍... അവളെന്നാല്‍ ഇന്നത്തെ സിനിമകളും സമൂഹവും മറ്റും മറ്റും നമ്മെ പഠിപ്പിച്ച, നമ്മുടെ 'മീഡിയാനിര്‍മ്മിത' കാല്പനികതയുടെ നേര്‍രേഖയില്‍ വരയ്ക്കപ്പെട്ടവള്‍ അല്ല. നമ്മള്‍ എന്നും വഴിവില്‍ വച്ച് കാണുന്ന സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരുവള്‍. സാധാരണ ഒരു ചുരിദാര്‍... വലിയ ഭംഗിയുള്ള കണ്ണുകള്‍. അത്രയെ കാണാന്‍ കഴിയുമായിരുന്നുള്ളൂ. എങ്ങനെയോ ഇഷ്ടം തോന്നിപ്പോവുന്ന ഒരു കറുത്ത സുന്ദരി !

കണ്ണുകളാണ് ആദ്യം തമ്മിലിടഞ്ഞത്. ഒരു സെക്കന്‍ഡിന്റെ പത്തിലൊന്ന് സമയം മാത്രം. തലച്ചോറിലോ ഹൃദയത്തിലോ എവിടെയോ ഒരു കിളി ഇരുന്നു കുറുകുന്നു. കിളി പ്രശ്നക്കാരനാണ്. അവന്‍ കഴുത്തിന്റെ സന്ധിബന്ധങ്ങളിലും നാഡികളിലും പിടികൂടുന്നു. അടുത്ത മിനിട്ടില്‍ വളരെ സ്വാഭാവികമായി തല പിന്നോട്ട്... വീണ്ടും കണ്ണുകള്‍ ഇടയുന്നു, വൈദ്യുതി, കളകൂജനം. നോട്ടങ്ങള്‍ ഇടഞ്ഞു വൈദ്യുതി പ്രവഹിച്ചാല്‍ പിന്നെ തത്രപ്പാടാണ്. പിറകിലേയ്ക്ക് പതിയെ നീങ്ങിപ്പോവുന്ന ബോട്ടിലേയ്ക്കോ കപ്പലിലെയ്ക്കോ ആണ് നോക്കിയത് എന്ന് വരുത്തി തീര്‍ക്കണം. എന്ത് തന്നെയായാലും വൈദ്യുതിയാണ്. അത് പ്രവഹിക്കുക തന്നെ ചെയ്യും. അത് അങ്ങേയറ്റത്ത് എത്തിക്കഴിഞ്ഞാല്‍ കാണാവുന്ന ചില മാറ്റങ്ങളുണ്ട്. അത് തന്നെ സംഭവിക്കുകയും ചെയ്തു. സുന്ദരി കോണ്‍ഷ്യസ് ആയി. വളയിട്ട വലത്തേക്കൈ പാറിപ്പറന്ന മുടിയിഴകള്‍ ഒന്നൊതുക്കിവച്ച്, ചുരിദാറിന്റെ ഷോള്‍ ഒന്നൊതുക്കി അവള്‍ ഒന്ന് ഇളകിയിരുന്നു. ആണിന്റെ നോട്ടം കണ്ടാല്‍, അതിലെ തിളക്കം കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത പെണ്ണില്ല. കൃത്യമായി അവര്‍ അത് ഗുണിച്ചു ഹരിച്ചെടുക്കും. "നിന്റെ നോട്ടം ഞാന്‍ കാണുന്നു... അതിലുള്ള ആര്‍ദ്രത എന്തെന്ന് ഞാന്‍ അറിയുന്നു" എന്ന് കണ്ണുകളിലൂടെ പറഞ്ഞു തരികയും ചെയ്യും. മൂന്നാമതും നാലാമതും നോട്ടങ്ങള്‍ തമ്മില്‍ ഇടഞ്ഞപ്പോഴും അവള്‍ പറഞ്ഞത് അത് തന്നെയാവണം.

എന്നാലും പ്രിയ പെണ്‍കുട്ടീ, 'ഇത് ഞാന്‍ എത്ര കണ്ടതാ' എന്നൊരു ഭാവത്തില്‍ നീ ഇരുന്നതും മുഖഭാവത്തില്‍ കനം വരുത്തി ജാഡ നടിച്ചതും കുറുമ്പല്ലേ? അതുകൊണ്ടല്ലേ വീണ്ടും ഒരു വട്ടം കൂടി ഞാന്‍ തിരിഞ്ഞു നോക്കാതിരുന്നതും ബോട്ടില്‍ നിന്നുമിറങ്ങി നടന്നു ദൂരെ എത്തുന്നത് വരെ തിരിഞ്ഞു നോക്കാതിരുന്നതും. പക്ഷെ ഞാന്‍ പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോഴും നമ്മുടെ കണ്ണുകള്‍ തമ്മില്‍ ഒരിക്കല്‍ കൂടി ഇടയുകയും ഒരു ചെറിയ പുഞ്ചിരി എന്റെ ചുണ്ടില്‍ പൂക്കുകയും ചെയ്തു.

ജീവിതമാണ് പ്രണയം, പ്രണയമാണ് ജീവിതം, അതില്‍ ജീവിച്ചു മരിക്കലാണ് വലിയ കാര്യം എന്നൊക്കെയോര്‍ത്തു പഴങ്കഥകളും ചുറ്റും കണ്ടതും കേട്ടതുമൊക്കെ കുന്നിക്കുരു കൂട്ടി യാഥാസ്ഥിതിക പ്രണയത്തിന്റെ പിടിയില്‍ പെട്ട് പോയിരുന്ന ഞാന്‍ വെറും പത്ത് മിനിറ്റ്‌ കൊണ്ട് തീരുന്നതും പ്രണയം തന്നെ, അതിലും ജീവനും ഓജസ്സും ഉണ്ട് എന്ന് മനസ്സിലാക്കുന്നയിടത്തേയ്ക്ക് എത്തി എന്ന് തിരിച്ചറിയുമ്പോള്‍ സന്തോഷമുണ്ട്. ഇനിയും പ്രണയിക്കുകയും ചെയ്യും... നമ്മള്‍ കണ്ടും കേട്ടും പഴകിയ പൈങ്കിളി പ്രണയസങ്കല്‍പ്പങ്ങളെ പാടെ ഉപേക്ഷിച്ചുകൊണ്ട്...


Tuesday 27 August 2013

പുണ്യപുരാണനൃത്തനൃത്യപ്രകടനചമ്മാദിലേഹ്യം!

പണ്ടത്തെ സിനിമകളില്‍ കാബറെ (ലതു തന്നെ... ഇന്നത്തെ ഐറ്റം സോങ്ങെയ്...) ഇല്ലാത്ത സിനിമകള്‍ കുറവായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പഴയ സിനിമകള്‍ കണ്ടാല്‍ അത് ശരിയാണ് എന്ന് മനസ്സിലാവുകയും ചെയ്യും. അതിനു വേണ്ടി മാത്രം മാദകറാണിമാരായ കുറച്ചു നടിമാരും ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നു. സംഗതി ഇത്തിരി എരിവും പുളിയുമൊക്കെയുള്ള സംഗതിയായത് കൊണ്ട് കാരണവന്മാര്‍ കുട്ടികളെയും കുടുംബത്തെയുമൊക്കെ കൊണ്ട് കൊട്ടകയില്‍ പോയി കാണിയ്ക്കാന്‍ മടിക്കും. അല്ല... ചെറുപ്പക്കാരല്ലേ, ചൂടന്‍ രംഗങ്ങളൊക്കെ കണ്ടു വഴി തെറ്റരുതല്ലോ. അതുകൊണ്ട് തന്നെ വളരെ വിരളമായിട്ടെ കുട്ടികളെയും കൊണ്ട് സിനിമയ്ക്ക് പോകൂ. അതും, ഇങ്ങനെ പിള്ളേരുടെ മുന്‍പില്‍ ചമ്മി നില്‍ക്കേണ്ടിവരുന്ന രംഗങ്ങളില്ല എന്ന് ഉറപ്പുവരുത്തിയ ചിത്രങ്ങള്‍ക്ക് മാത്രം.

അപ്പോള്‍ സംഭവം ഇതാണ്. ഇപ്പടി ഒരു ക്രിസ്ത്യാനി കാരണോര്‍ ഒരൂസം കേള്‍ക്കുകയാണ്, യേശുക്രിസ്തുവിന്റെ കഥ മലയാളം സിനിമയായിട്ടു വരുന്നു. അമ്പമ്പടാ നുമ്മടെ സൊന്തം കര്‍ത്താവിന്റെ കഥ! അതും ലോകാത്ഭുതമായ സിനിമയില്‍! അതും ഹിന്ദിയും തമിഴുമൊന്നുമല്ല... നുമ്മടെ സൊന്തം മലയാളത്തില്‍! കാണുന്നെങ്കില്‍ കുടുംബസമേതം തന്നെ കാണണം... കാണും! വീടും കെട്ടിപ്പൂട്ടി, പെണ്ണുമ്പിള്ളയെയും പല റേഞ്ചിലുള്ള എട്ടു മക്കളെയും (പണ്ടൊക്കെ അതൊരു സംഭവമേയല്ലല്ലോ) കേട്ടിയെടുത്ത് അടുത്തുള്ള കൊട്ടകയ്ക്ക് വച്ചു പിടിച്ചു. മുന്നില്‍ തന്നെ മണല്‍ വിരിച്ച നിലത്ത് എട്ടും രണ്ടും പത്തുപേര്‍ നിരന്ന് അങ്ങിരുന്നു. സിനിമ തുടങ്ങി, കഥയൊക്കെ അങ്ങനെ ഗംഭീരമായി ഉള്‍പ്പുളകം, രോമാഞ്ചം, കുരിശുവര തുടങ്ങിയ സംഭവങ്ങളോടെ പുരോഗമിക്കുന്നു. ബൈബിളില്‍ സ്നാപകയോഹന്നാന്റെ മരണം ആഗ്രഹിക്കുന്ന രാജ്ഞി മകള്‍ സലോമിയുടെ നൃത്തത്തിനു പകരമായി അദ്ദേഹത്തിന്റെ തല ഒരു തളികയില്‍ ചോദിക്കുന്ന രംഗമുണ്ട്. പാട്ട് ഏതാണെന്ന് ഓര്‍മ്മ കിട്ടുന്നില്ല. ജയലളിതയോ മറ്റോ ആണ് അഭിനയിച്ചത് എന്ന് ചെറിയ ഒരു ഓര്‍മ്മയുണ്ട്. ഡാന്‍സ് തുടങ്ങി. നടി കേറി തകര്‍ത്തു നൃത്താന്‍ തുടങ്ങി. കാരണോര്‍ ഇരുന്നു വിയര്‍ക്കാനും.കാര്യം രാജാവും അച്ഛനും സലോമിയും നൃത്തവുമൊക്കെയാണ്. സംഗതി കണ്ടപ്പോള്‍ എന്താ... ലത് തന്നെ! ലേത്? ലത്! എട്ടു പിള്ളേരുടെയും രണ്ടു കണ്ണുകളും കൂട്ടി പതിനാറു കണ്ണ് പൊത്താനുള്ളത്രയും കൈകള്‍ കാരണോര്‍ക്ക് ഇല്ലാത്തതു കൊണ്ട് പിള്ളേര്‍ രണ്ടു കണ്ണും തുറന്ന് കാബറെ... അല്ല നൃത്തം.. കണ്ടു അര്‍മ്മാദിച്ചു. കഥ അവിടെയും തീര്‍ന്നില്ല. കാബറെ നമ്പര്‍ ടു കുറച്ചുകൂടി കഴിഞ്ഞ് "എന്റെ മുന്തിരിച്ചാറിനോ" എന്ന് ഒരു പാട്ടിന്റെ രൂപത്തില്‍ (സംഗതി യുട്യൂബിലുണ്ട്) കാരണോരുടെ നെഞ്ചില്‍ തീ കോരി ഇട്ടിട്ടെ പടം തീര്‍ന്നുള്ളൂ. അതിനു ശേഷം "അപ്പാ സില്‍മ..." എന്ന് പറഞ്ഞ എട്ടില്‍ ഒന്നിനെ പുളിവടി കൊണ്ട് തലോടിയെന്നതു ചരിത്രം.

നന്ദി: ഈ കഥ പറഞ്ഞു തന്ന ആ എട്ടു മക്കളില്‍ ഒരാള്‍ക്ക്‌ 

Monday 29 July 2013

സൂപ്പ്‌ കുടി

ഒരിടത്ത് ഒരിടത്ത് ഒരിടത്ത് 
ദൈവോം ജാതീം മതോം 
തൊലീടെ നെറോം കൂടി 
പാവം മനുഷ്യമ്മാരെ 
സൂപ്പ് വച്ചു കുടിച്ചു.
ബാക്കി വന്ന 
എല്ലിന്‍ കഷണോം മുടീം കൊണ്ട് 
വളമുണ്ടാക്കി തെങ്ങിന്‍ തടത്തിലിട്ടു. 
ആ തെങ്ങു കരിഞ്ഞു.
ആ മണ്ണില്‍ പിന്നൊന്നും വളര്‍ന്നില്ല.

Saturday 27 July 2013

റോഡുകുഴിശാസ്ത്രം: ഒരു അതിനൂതന കൊസറക്കൊള്ളി

കേരളത്തിലെ റോഡുകളില്‍ കാണപ്പെടുന്ന കുഴിയെന്ന അപൂര്‍വ്വ പ്രതിഭാസത്തെ നാമെല്ലാം അടുത്തറിഞ്ഞിട്ടുള്ളതാണല്ലോ. എന്നിരുന്നാലും അവയില്‍ പോയി വീഴുന്നതും പൊതുമരാമത്ത് വകുപ്പിന്റെ തള്ളയ്ക്കും മുത്തിയ്ക്കും വിളിക്കുന്നതല്ലാതെ അവയുടെ ശാസ്ത്രീയ വശങ്ങളെ പറ്റി പഠിയ്ക്കാന്‍ കേരളത്തില്‍ നിന്നും ഇത് വരെ ആരും ഉണ്ടായിട്ടില്ല. ആ കുറവ് പരിഹരിച്ചു കൊണ്ട് ഓറിയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപാരഗംഭീര സയന്‍സസ്‌ (OIAGS) യൂനിവേര്‍സിറ്റിയിലെ മിടുക്കരായ ഏതാനും ഗവേഷകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കേരളത്തിലെ റോഡുകളിലെ കുഴികളെ ആഴത്തില്‍ ഇറങ്ങി മുങ്ങി പണ്ടാരടങ്ങി പഠിച്ച് അവര്‍ റിപ്പോര്‍ട്ട് ഗവണ്മെന്റിനു സമര്‍പ്പിച്ചിട്ടുണ്ട്. മുഴുവന്‍ റിപ്പോര്‍ട്ടും ഇവിടെ കുറിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും പല തരത്തിലുള്ള പ്രധാനപ്പെട്ട തരം കുഴികളുടെ പേരുകളും പ്രത്യേകതകളും നിങ്ങളുടെ അറിവിനായി കുരിയ്ക്കുകയാണ്. അവ ഇപ്രകാരമാണ്:

1) പരിപ്പുകലക്കി
ഏകദേശം മൂന്ന്‍ ഇഞ്ച് മുതല്‍ ആറു ഇഞ്ച് വരെ ആഴത്തില്‍ റോഡിന്റെ പലയിടങ്ങളിലായി, പല വ്യാസങ്ങളില്‍ കാണപ്പെടുന്ന ഇവ മഴക്കാലത്ത് വെള്ളം നിറഞ്ഞു കിടന്നാല്‍ അത്യന്തം വേദനാജനകങ്ങളായ വീഴ്ചകള്‍ വാഹനയാത്രക്കാര്‍ക്ക് പ്രദാനം ചെയ്യുന്നു. വാഹനയാത്രയ്ക്കിടയില്‍ സൂക്ഷിച്ചില്ലെങ്കില്‍ നടുവിന്റെ കേന്ദ്രമന്ത്രാലയം വരെ തകര്‍ക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. ബൈക്ക്‌ യാത്രക്കാരുടെ പ്രത്യുല്പ്പാദന ശേഷി വരെ നശിപ്പിക്കാന്‍ കഴിവുള്ളതിനാലാണ് 'പരിപ്പുകലക്കി'യ്ക്ക് അങ്ങനെ ഒരു പേര് വന്നത്.

2) റോഡുസുനാമി
സുനാമി വന്ന് കടല്‍ത്തീരം എടുത്തു കൊണ്ട് പോവുന്നത് പോലെ ടാര്‍ ചെയ്ത (അങ്ങനെ ഒന്ന് റോഡു പണിയുമ്പോള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍) റോഡിന്റെ വശങ്ങള്‍ പൊളിഞ്ഞു പൊളിഞ്ഞ് പോവുന്നതാണ് ഇത്തരം ഗട്ടറുകളുടെ രീതി. ഇടതു വശം ചേര്‍ന്ന് പോവുന്ന വാഹനങ്ങളാണ് ഇവയില്‍ വീഴാന്‍ സാധ്യതയുള്ളത്. ചില ഉയര്‍ന്ന റോഡുകളില്‍ ഇവ 'ആത്മഹത്യാമുനമ്പ്' പോലെ ഇരിക്കുന്നതിനാല്‍  അവയൊക്കെ ടൂറിസ്റ്റ്‌ സ്ഥലങ്ങളാക്കി മാറ്റാന്‍ ടൂറിസം വകുപ്പിന് പദ്ധതിയുണ്ട്.

3) ഉരുളക്കിഴങ്ങന്‍
ഏകദേശം ഒരിഞ്ച്, രണ്ടിഞ്ചു ആഴത്തില്‍ പല വ്യാസങ്ങളില്‍ കാണപ്പെടുന്ന ഇവ രൂപപ്പെടുന്നത് മുകളിലെ നേര്‍ത്ത മെറ്റല്‍, ടാര്‍ മിശ്രിതം പൊളിഞ്ഞു പോയി അടിയിലുള്ള വലിയ ഉരുളന്‍ കല്ലുകള്‍ വെളിയില്‍ കാണുമ്പോഴാണ്. വര്‍ഷങ്ങളോളം അതെ രീതിയില്‍ ഉപെഷിക്കപ്പെടുമ്പോള്‍ ഈ കല്ലുകള്‍ കൂടുതല്‍ ഉരുണ്ടു ഭംഗിയേറിയവയായിത്തീരുന്നു. കാഴ്ചയ്ക്ക് വളരെ മനോഹരവും ആലങ്കാരികവുമായ ഇവ സംസ്ഥാനത്തിന് തന്നെ അഭിമാനകരം ആയതു കൊണ്ട് ഇത്തരം കുഴികള്‍ കുറഞ്ഞ പക്ഷം ഒരു നാടന്‍ കലാരൂപം ആയെങ്കിലും കണക്കാക്കണം എന്ന് ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

4) ശെയ്ത്താന്‍ പരവതാനി
നീണ്ടു പരന്നു റോഡിനോളം തന്നെ വലിപ്പത്തില്‍ ഇവ കാണപ്പെടുന്നു. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത 'റോഡേത്, കുഴിയേത്' എന്നുള്ള യാത്രക്കാരന്റെ കണ്ഫ്യൂഷന്‍ ആണ്. കുറച്ചു കല്ലുകള്‍ അവിടവിടെ ചിതറിക്കിടന്ന്‍ യാത്രാവേഗം പരമാവധി കുറയ്ക്കുന്ന ഈ ഗട്ടറുകളെ 'കുടുകുടുക്കി' എന്നും വിളിക്കുന്നു. മറ്റുള്ള ചില കുഴികളുടെയത്ര ഉപദ്രവകാരിയല്ലെങ്കിലും ഉരുണ്ടുവീഴ്ചയ്ക്ക് ബെസ്ടാണ് കക്ഷി. അതിവേഗം ബഹുദൂരം പോകാനുള്ള പ്ലാനുന്ടെന്കില്‍ ഈ മഹാപാപിയെ ഒഴിവാക്കുന്നതാണ് നല്ലത്. നല്ല 'Work of eight milk water-ല്‍' കിട്ടും.

5) മിന്നല്‍
ഇടിമിന്നലിന്റെ രൂപത്തില്‍ റോഡുകളില്‍ കാണപ്പെടുന്ന വിള്ളലുകളാണിവ. പ്രത്യേകിച്ച് ശല്യങ്ങളോന്നുമുണ്ടാക്കാന്‍ ജൂനിയര്‍ മിന്നളുകള്‍ക്ക് കെല്പ്പില്ലെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ ഇരുചക്രവാഹനക്കാര്‍ക്ക് ബാലന്‍സ് കളയാന്‍ ഈ മഹാന്‍ ധാരാളം മതി.

6) തമോഗര്‍ത്തന്‍
പേര് സൂചിപ്പിക്കുന്നത് പോലെ കൊടും ഭീകരനാണിവന്‍. കുഴികളില്‍ ഏറ്റവും അപകടകാരി. എന്തിനെയും വിഴുങ്ങാന്‍ കെല്‍പ്പുള്ള ഘടാഘടികന്‍! ആഴത്തിന്റെ കാര്യത്തില്‍ പസഫിക്‌ സമുദ്രം വരെ തോറ്റു പോയേക്കാം. ഉള്ളില്‍ ചിലപ്പോള്‍ അടിയിലൂടെ ഒഴുകുന്ന ഓടയാവാം, കേബിള്‍കൂട്ടമാവാം എണ്ണക്കിണര്‍ പോലുമാവാം. ഇവന്റെ ഏഴയലത്ത് പോവാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. ഇവന്റെ ഒരേയൊരു ഗുണം നാട്ടുകാര്‍ ടിയാന്റെ സ്ഥാനം സൂചിപ്പിക്കാനായി ചെടികളും മറ്റും നടുന്നത്തിലൂടെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള ഏതോ ഒരു കുഴിയിലൂടെയാവണം പാതാളത്തില്‍ നിന്ന് ഓണക്കാലത്ത് മഹാബലി നാട്ടിലേയ്ക്ക് എത്തുന്നത് എന്ന് അമേരിക്കന്‍ റോക്കറ്റ് വിടീല് കേന്ദ്രമായ ദാസ (DASA) അഭിപ്രായപ്പെട്ടു.

ഇവയെല്ലാമാണ് റോഡു കുഴികളിലെ പ്രധാനികളായി ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് എങ്കില്‍ തന്നെയും ദിവസംപ്രതി പുതിയ പുതിയ തരം കുഴികള്‍ കണ്ടുപിടിക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്നു. കേരളത്തിലെ റോഡുകളിലെ കുഴികളെപ്പറ്റി പഠിക്കാനായി പുതിയ ഒരു ശാസ്ത്രശാഖ തന്നെ തുടങ്ങുന്നതിനായുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു യൂണിവേര്‍സിറ്റി തന്നെ തുടങ്ങാനുള്ള ഒരു സാധ്യതയും തള്ളിക്കളയാവുന്നതല്ല.

Wednesday 10 July 2013

കരുണാമയന്‍

ദൈവങ്ങള്‍ 
സ്വര്ഗ്ഗത്തിലിരുന്നു
ചതുരംഗം കളിച്ചു.

ഭൂമിയില്‍
അവരുടെ
കാലാളും തേരും
കുതിരയും ആനയും
തമ്മില്‍ വെട്ടി ചത്തു.

Thursday 4 July 2013

അവരും നമ്മളും

അവര്‍...
പ്രാക്ടിക്കലായി ജീവിച്ച്
കരിയിലകളുടെ വിലയില്ലാത്ത 
കടലാസുകഷണങ്ങള്‍ 
പെറുക്കിയടുക്കി 
ജീര്‍ണ്ണതകളിലേയ്ക്ക് പോകും.

നമ്മള്‍...
ജീവിതകാലം മുഴുവന്‍
പ്രണയിച്ചുവെന്നോര്‍ത്ത്
മരണത്തിലും 
പുഞ്ചിരിയോടെ ജീവിക്കും.

Friday 28 June 2013

ചാറ്റ് വിന്‍ഡോ

ഞാനും നീയും 
ഈ ഇത്തിരി 
ദീര്‍ഖ ചതുരത്തില്‍ 
മിന്നിക്കൊണ്ടിരിക്കുന്ന
ഓരോ വരകളാണ്.
ഉടലുകളും നിറങ്ങളും
വലിപ്പചെറുപ്പങ്ങളുമിലാത്ത
ചെറു വരകള്‍.
ഒരുമിച്ചു മിന്നുന്ന,
മിണ്ടാതെ പറയുന്ന
ചെറു വരകള്‍.

Tuesday 25 June 2013

ഒരിടത്ത്

ഒരിടത്ത് ഒരിടത്ത് ഒരിടത്ത്
ഒരു രാജ്യവും ഉണ്ടായിരുന്നില്ല,
അവിടെ രാജകുമാരിയും ഉണ്ടായിരുന്നില്ല,
അവളെ കെട്ടാന്‍ രാജകുമാരനും ഉണ്ടായിരുന്നില്ല,
അവര്‍ക്ക് കഥയും ഉണ്ടായിരുന്നില്ല.
തീര്‍ന്നു.

Monday 24 June 2013

രണ്ടു വയറും ഒരു ഊണും

ഫൈന്‍ ആര്‍ട്സ് കോളേജില്‍ പഠിക്കുന്ന സമയം. ഒപ്പം പഠിക്കുന്ന ഒരു കുട്ടിയുടെ ചേച്ചിയ്ക്ക് കല്യാണം. ചുമ്മാ പേരിന് ക്ലാസിലെ എല്ലാവരെയും അങ്ങ് ക്ഷണിച്ചു. തെണ്ടിത്തിരിയല്‍ ഹരമാക്കിയ രണ്ടു പേര്‍- ഞാനും അനന്തനും കൂട്ടത്തില്‍ ഉണ്ടായ കാര്യം പാവം അങ്ങ് വിട്ടു പോയി. ലവലേശം നാണക്കേടില്ലാത്ത ഇനമായത് കൊണ്ട് നേരെ തലശ്ശേരിയ്ക്ക് വച്ചു പിടിച്ചു. അവിടെ വച്ചായിരുന്നു കല്യാണം. മൂന്നു നാല് ദിവസം കറങ്ങി തിരിയണം. വടക്കോട്ട്‌ അധികം പോയിട്ടില്ല. ഈ കൂട്ടത്തില്‍ അതും നടന്നോട്ടെ...

എന്റെ കയ്യില്‍ ഇരുനൂറ്റിഅമ്പതു രൂപ. അനന്തന്റെ കയ്യില്‍ ഇരുനൂറ്റി എഴുപത്തഞ്ച്. (അന്ന് അത്രയേ ഉണ്ടായിരുന്നുള്ളൂ). ആദ്യ സ്റ്റോപ്പ്‌ കോഴിക്കോടുള്ള ചങ്ങാതീടെ വീട്ടില്‍.... (ഭക്ഷണം, താമസം, കറക്കം ഫ്രീ) രാവിലെ തന്നെ എണീറ്റ്‌ കുളിച്ചു കുറീം തൊട്ടു കല്യാണം കൂടാന്‍ പോയി. വമ്പന്‍ കല്യാണമണ്ഡപം, പൂത്ത കാശുകാര്‍ ചുറ്റും. വേണമായിരുന്നോ എന്ന് തോന്നാതിരുന്നില്ല. എന്നാലും വന്നതല്ലേ... കേറിയൊന്ന് സദ്യയൊക്കെ തട്ടി പോയ്ക്കളയാമെന്നുറച്ചു ഹാളിലേയ്ക്ക് കേറുമ്പോള്‍ ദാ വരുന്നു നമ്മുടെ സ്വന്തം ആതിഥേയ. 
"ഹലോ... ഞങ്ങള്‍ വന്നൂട്ടോ...!" 
എന്നും പറഞ്ഞ് അടുത്തേയ്ക്ക് ചെന്നതും ചെകുത്താന്റെ മോള് തിരിഞ്ഞ് ഒറ്റയോട്ടം. ഞങ്ങള്‍ രണ്ടു പേരും ചമ്മി പാളീസായി പണ്ടാറടങ്ങി. ഏറണാകുളത്ത് നിന്ന് അത്രേം ദൂരം ഞങ്ങള്‍ കെട്ടിയെടുക്കും എന്ന് സ്വപ്നേപി വിചാരിച്ചില്ല പുണ്യവതി. എന്തായാലും വല്യ സംഭവമൊന്നും ഇല്ല. സദ്യയും കഴിച്ചു എമ്പക്കോം വിട്ടു കല്യാണം കൂടാന്‍ വന്ന കണ്ണൂര്‍ക്കാരന്റെ വീട്ടിലേയ്ക്ക്. അന്നും ഭക്ഷണം, താമസം, കറക്കം ഫ്രീ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇടയ്ക്ക് വാങ്ങുന്ന നാരങ്ങാവെള്ളം, സിഗരറ്റു ചെലവുകള്‍ക്ക്‌ മാത്രം കയ്യില്‍ നിന്ന് കുറേശ്ശെ പൈസ പോയി.

പറഞ്ഞു വരുന്നത് കണ്ണൂര് നിന്ന് തിരിച്ചു വരുന്ന കാര്യമാണ്... തലശ്ശേരിയില്‍ ഞങ്ങളുടെ ഒരു സീനിയര്‍ ഉണ്ട്. മഹാനായ ബ്രിജേഷ് ചേട്ടന്‍.,,, വടക്കുള്ള എല്ലാര്‍ക്കും "പ്ലഗ്" കൊടുത്ത സ്ഥിതിയ്ക്ക് അദ്ദേഹത്തിനു കൂടി കൊടുത്തു കളയാം. കല്യാണമണ്ഡപത്തില്‍ വച്ച് കണ്ടപ്പോള്‍ "ഡാ.. വീട്ടില്‍ വന്നിട്ട് പോണം കേട്ടോ..." എന്ന് അങ്ങേരു പറഞ്ഞതുമാണ്. 
"ആഹാ! ഞങ്ങളെ ക്ഷണിച്ചോ! എപ്പോ വന്നൂന്ന്കി ചോദിച്ചാല്‍ മതി"
കെടക്കട്ടെ അയാള്‍ക്കും ഒരു കുതിരപ്പവന്‍..,,, "ചലോ തലശ്ശേരി !"

ഇതിനിടയില്‍ കയ്യില്‍ ഉണ്ടായിരുന്ന പൈസാ കുറേശ്ശെ തീര്‍ന്നു തുടങ്ങി. തിരിച്ചുള്ള വണ്ടിക്കൂലി എത്രയെന്നു ഉറപ്പില്ലാത്ത്തത് കൊണ്ടും, സ്വന്തം കീശയില്‍ വലിയ വിശ്വാസം ഇല്ലാതിരുന്നത് കുണ്ടും ഇടയ്ക്കുള്ള നാരങ്ങാവെള്ളം കുടി, സിഗരറ്റു വലി, ഇടയ്ക്കുള്ള ചായ കുടി ഒക്കെ അങ്ങ് നിര്‍ത്തി. ഉച്ച സമയം ആയപ്പോഴാണ് ബ്രിജേഷ് ചേട്ടന്റെ വീടിന്റെ പരിസരത്ത്ന്ന് എത്തുന്നത്. കീശയില്‍ അധികമൊന്നും ഇല്ല. രാവിലെ തന്നെ കറങ്ങാന്‍ ഇറങ്ങിയത്‌ കൊണ്ട് പ്രാതല്‍ കഴിക്കാനൊട്ട് ഒത്തതുമില്ല. വയറ്റില്‍ ഉരുള്‍ പൊട്ടല്‍, ചീറ്റല്‍, കലാപകോലാഹലം! 
"ഡും ഡും പീ പീ കേള്‍ക്കുന്നെടാ വയറ്റീന്നു..." അനന്തന്‍ ഞരങ്ങി.
"മോനെ... ഇവിടെ നല്ല ബിരിയാണി ഒക്കെ കിട്ടുമെന്ന് കേട്ടിട്ടുണ്ട്. കേട്ടിട്ടില്ലേ തലശ്ശേരി ബിരിയാണി എന്നൊക്കെ? മനം വരുമ്പോ മൂക്കില്‍ വലിച്ചു കേറ്റിക്കോ.... പുറത്ത് വിടണ്ട."-ഞാന്‍

വയറ്റില്‍ 'ഗുളുഗുളു' ഒക്കെയായിട്ടു ബ്രിജേഷ് ചേട്ടന്റെ വീട്ടില്‍ ചെന്ന് കയറി കോളിംഗ് ബെല്‍ അടിച്ചു. ചേട്ടന്റെ അമ്മ വന്നു വാതില്‍ക്കല്‍. 
ആ ദ്രോഹി അവിടെ ഇല്ല. എപ്പോഴാണ് എത്തുന്നത് എന്ന് അറിയില്ല എന്ന് മറുപടി. അമ്മയും ബ്രിജേഷ് ചേട്ടന്റെ പെങ്ങളും മാത്രമേ ഉള്ളൂ.
"മക്കള് ഊണ് കഴിച്ചോ? വാ.. ഊണെടുക്കാം" എന്ന് അമ്മ.
"പോയി കഴിക്കെടാ തെണ്ടീ!" എന്ന് ദുഷ്ടനായ വയര്‍.... അവനു നാണക്കേട്‌ ഒന്നുമില്ലല്ലോ.
അത്രനാള്‍ ഇല്ലാത്ത ഒരു പുതു അനുഭവം അപ്പോള്‍. 
ഈ ചമ്മലേയ്... ലവന്‍ തന്നെ.
രണ്ടു സെക്കണ്ട് മുഖത്തോടുമുഖം നോക്കിയതിനു ശേഷം അനന്തന്റെ മറുപടി.
"വേണ്ടമ്മേ.. ഞങ്ങള്‍ 'ബരുന്ന ബായ്ക്ക് കൂട്ചതാ'!"
"ങ്ങീ... ങ്ങീ... നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ!" രണ്ടു ആമാശയങ്ങള്‍ പിണങ്ങി.
"ഞങ്ങള്‍ കുറച്ചു കഴിഞ്ഞു വരാം" എന്ന് പറഞ്ഞിറങ്ങി.

തലശ്ശേരി കോട്ട അവിടെ അടുത്താണെന്ന് കേട്ടിരുന്നു. ഞങ്ങളുടെ പാദങ്ങള്‍ പതിയാത്തത്‌ കൊണ്ട് അവിടത്തെ പാറകള്‍ക്ക് മോക്ഷം കിട്ടാതിരിക്കണ്ട. നട്ടുച്ചയ്ക്ക് വച്ചു പിടിച്ചു, കോട്ട കാണാന്‍. കോട്ട കണ്ടു. ഗംഭീരം. അവിടെ ഒരു തുരങ്കം ഉണ്ടത്രേ. കിലോമീറ്ററുകള്‍ ദൂരമുള്ള ഒരു ഭയങ്കരസംഗതി. അതിലൊന്നും ശ്രദ്ധിക്കാനും ആസ്വദിക്കാനും വയറു സമ്മതിച്ചിട്ട് വേണ്ടേ? ഒരു രണ്ടു മണിക്കൂര്‍ കാറ്റും ആവശ്യത്തിനു വെയിലും കൊണ്ട് വയറിന്റെ തെറിയും കേട്ട് വീണ്ടും ബ്രിജേഷ് ചേട്ടന്റെ വീട്ടിലേയ്ക്ക്.

വീണ്ടും പഴയപടി കോളിംഗ് ബെല്‍ അമര്‍ത്തല്‍, അമ്മ വരല്‍, ബ്രിജേഷ് ഇല്ലല്ലോ എന്ന് പറയല്‍.,,, എല്ലാ പ്രതീക്ഷയും അസ്തമിച്ചു. ഈ അമ്മമാര്‍ക്ക് പക്ഷെ ഒരു ദിവ്യദൃഷ്ടിയുണ്ട്. വിശന്ന വയറു കണ്ടാല്‍ അവര്‍ക്ക് മനസ്സിലാവാനുള്ള എന്തോ കഴിവ് - ആറാമിന്ദ്രിയം എന്നൊക്കെ വേണമെങ്കില്‍ പറയാം. 
"നിങ്ങള്‍ എന്തായാലും വന്ന് ഇരിക്ക് ഭക്ഷണം കഴിച്ചു ഇരിക്കുംപോഴെയ്ക്ക് അവന്‍ ഇങ്ങെത്തും." അമ്മ പറയുന്നു.
"ഞങ്ങള്‍ നേരത്തെ കഴിച്ചതാല്ലോ..." എന്ന് പറഞ്ഞിട്ടൊന്നും കേള്‍ക്കാന്‍ അമ്മ കൂട്ടാക്കിയില്ല. നിര്‍ബന്ധിച്ചു കഴിപ്പിച്ചു. 
'നേരത്തെ കഴിച്ച' അണ്ണന്മാര്‍ വാരിവലിച്ചു മൂന്നു പാത്രം ചോറ് ഉണ്ടു എന്ന് ചോദിക്കരുത്. അത് ഫൌള്‍....,,, ഈ ആക്രാന്ത്... ആക്രാന്ത്.. എന്ന് കേട്ടിട്ടില്ലേ? അതൊക്കെത്തന്നെ. 
അമ്മയ്ക്ക് കാര്യം അപ്പോത്തന്നെ പിടികിട്ടിക്കാണണം. ഊണ് കഴിച്ചു കഴിയുമ്പോഴേയ്ക്ക് ബ്രിജേഷ് ചേട്ടന്‍ വന്നു. അന്ന് കഴിച്ച മീന്‍കറിയുടെ സ്വാദ് അതിനു ശേഷം അങ്ങനെ എങ്ങുനിന്നും കിട്ടിയിട്ടില്ല എന്ന് പറഞ്ഞാല്‍ അതിശയോക്തി അല്ല. അങ്ങനെ ഒരു മഹാതീറ്റയ്ക്ക് ശേഷം അന്ന് ബ്രിജേഷ് ചേട്ടന്റെ വീട്ടില്‍ താമസിച്ചു പിറ്റേന്ന് തിരിച്ചു ഏറണാകുളത്തിന്... 

ശേഷമുണ്ടായത് അതിലും വലിയ ദുരന്തം: 
കൃത്യം വണ്ടിക്കൂലി കഴിച്ച് അഞ്ചോ പത്തോ മാത്രം ബാക്കി നില്‍ക്കെ ഞങ്ങള്‍ രണ്ടും എറണാകുളത്തു ഇറങ്ങുന്നു. എന്തോ കാര്യത്തിനായി കയ്യിലെടുത്ത എന്റെ പെഴ്സിന്റെ ഉള്ളില്‍ നിന്നും പണ്ട് എപ്പോഴോ ഒളിച്ചുവച്ച നൂറു രൂപ (എനിക്ക് അങ്ങനെ ഒരു ശീലമുണ്ട്... പൈസ ഇല്ലാതെ വരുമ്പോള്‍ എടുക്കാനായി ഉള്ളപ്പോള്‍ എടുത്തു വയ്ക്കും... അത് മറന്നു പോവുകയും ചെയ്യും) വീഴുന്നു. അന്ന് അനന്തന്‍ എന്നെ വിളിച്ച തെറി എഴുതി വച്ചിരുന്നെങ്കില്‍ ഒരു "തെറി എന്‍സൈക്ലോപീഡിയ" ഉണ്ടാക്കാമായിരുന്നു.

പ്രിയപ്പെട്ട ബ്രിജേഷ് ചേട്ടാ, ഇങ്ങനൊരു സംഗതി നടന്ന കാര്യം നിങ്ങള്‍ ഇപ്പോഴാവും അറിയുന്നത്. എന്നാല്‍ ഇത് നടന്നതാണ്. അന്ന് അമ്മ വിളമ്പി തന്ന ഊണിന്റെ രുചി ഇപ്പോഴും ഞങ്ങളുടെ നാവുകളില്‍ ഉണ്ട്. ഇടയ്ക്ക് വളരെ സ്നേഹത്തോടെ ഓര്‍ക്കുകയും ചെയ്യാറുണ്ട്. ഒത്തിരി ഇഷ്ടത്തോടെ...

Tuesday 4 June 2013

ജന്മദിനാശംസകള്‍



സ്വന്തം കൈപ്പടയില്‍ 
എഴുതിയ 
ആയിരത്തി മുന്നൂറു
പ്രണയക്കുറിപ്പുകള്‍ 
നിനക്കുള്ള ജന്മദിനസമ്മാനമായിരുന്നു.

ഹൃദയവും കിനാവും ചാലിച്ച്
ഒരു പുസ്തകം നിറയെ 
എഴുതിയ കവിതകളെല്ലാം
നിനക്കുള്ള പ്രണയോപഹാരങ്ങളായിരുന്നു.

എല്ലാം തീ വിഴുങ്ങിയിട്ട് 
ഇന്നേയ്ക്ക് ഒരാണ്ട്.
ജന്മദിനാശംസകള്‍.


Saturday 1 June 2013

രണ്ടു മഴകള്‍

താങ്ങാന്‍ ആവതില്ലാതെ
വയറും മനവും നിറഞ്ഞു
ഗര്ഭിണിയായൊരു കാര്‍മേഘം
മഴക്കുഞ്ഞിനെ
പെറുന്ന കണക്ക്
നെഞ്ചിനുള്ളില്‍
വിരിഞ്ഞു നിറഞ്ഞു
തിങ്ങിപ്പടര്‍ന്ന മുല്ലപ്പൂക്കളെ
നിന്റെ മുടിക്കെട്ടിലേയ്ക്ക്
ചൊരിയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍...

Wednesday 29 May 2013

ആത്മഹത്യ

മടുത്തു ! മടുത്തു ! മടുത്തു !

എവിടെ തിരിഞ്ഞു നോക്കിയാലും കണ്ണീരും വേദനയും നിറഞ്ഞ ജീവിതം. ലേശം പോലും ആത്മാര്‍ഥതയും വിശ്വാസവും എവിടെയുമില്ല. ഇങ്ങനെ കയ്പ്നീര് കുടിച്ചുകൊണ്ട് ജീവിച്ചു പോകുന്നതില്‍ യാതൊരു അര്‍ത്ഥവും ഇല്ല. എല്ലാം അവസാനിപ്പിക്കണം. ആത്മഹത്യ അല്ലാതെ മറ്റൊരു വഴി മുന്നില്‍ കാണുന്നില്ല. എല്ലാം തീരട്ടെ... ഇന്ന് തന്നെ അത് ചെയ്യണം... ഇന്ന് തന്നെ... ഇന്നോ? 

അല്ലെങ്കി വേണ്ട. പുട്ടും കടലേം തിന്നാന്‍ പോവാം. വിജയന്‍ ചേട്ടന്റെ കടയില്‍ നിന്ന് പുട്ടും കടലേം തിന്നിട്ടു നാള്‍ കുറച്ചായി. പപ്പനാവനേം വിളിക്കാം. കാശ് ആ തെണ്ടി കൊടുക്കട്ടെ. ഹി ഹി ഹി .... പുട്ട് തിന്നു കഴിയുമ്പോ ആദ്യം ഇറങ്ങി പോകണം. അപ്പൊ അവന്‍ തന്നെ കാശ് കൊടുക്കേണ്ടി വരും.

അപ്പൊ ആത്മഹത്യ?

ഓ പിന്നെ... കോപ്പ്... ഞാന്‍ പുട്ടും കടലേം തിന്നാന്‍ പോണു.

Sunday 26 May 2013

വ്രണം

മലത്തിലും മൂത്രത്തിലും
പൊടിയിലും പഷ്ണിയിലും
കണ്ണീരിലും കഫത്തിലും
പെറ്റമ്മയെ പൂട്ടിയിട്ടൊരാള്‍
തന്റെ വ്രണപ്പെട്ട
മതവികാരത്തെയോര്ത്തു
കണ്ണീരൊഴുക്കുന്നു.

Friday 24 May 2013

അരക്കിലോ അരി- ഒരു അനുഭവക്കുറിപ്പ്

ഇന്നലെ മുതല്‍ അദ്ദേഹം എന്റെ മനസ്സിലുണ്ട്. ഇതെഴുതുമ്പോഴും. ഉടനെ അദ്ദേഹം മനസ്സില്‍ നിന്നു പോകും എന്നും തോന്നുന്നില്ല. ആരാണെന്നോ എന്താണെന്നോ അറിയില്ല. അഞ്ചു മിനിട്ട് കൊണ്ട് ആ മനുഷ്യന്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുപോയി.

ഇന്നലെ വൈകിട്ട് പലചരക്ക് കടയില്‍ വീട്ടിലേയ്ക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ടു നില്‍ക്കുകയായിരുന്നു. തിടുക്കത്തില്‍ അദ്ദേഹം വന്നു കയറി. കാല്‍പ്പെരുമാറ്റം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു അറുപതു, അറുപത്തഞ്ചു വയസ്സ് പ്രായം കാണും, ആ അമ്മാവന്. മുഴുവന്‍ നരച്ച മീശയും മുടിയും. വടിവൊത്ത്‌ ഇസ്തിരിയിട്ട ഷര്‍ട്ടും പാന്റും സന്ധ്യയായിട്ടും ചുളിഞ്ഞിരുന്നില്ല. പഴക്കം ചെന്ന, എന്നാല്‍ തുടച്ചു മിനുക്കിയ ഒരു ഒന്നിന്റെ സൈക്കിളിലാണ് അദ്ദേഹം വന്നത്. വന്നയുടനെ കടക്കാരനോട്...

"ജോസപ്പേ... അരക്കിലോ സുരേഖ. പെട്ടെന്ന് വേണം."

അരി വാങ്ങുമ്പോള്‍ സാധാരണ കേള്‍ക്കാത്ത ഒരു അളവായതുകൊണ്ട് കടക്കാരന്‍ പെട്ടെന്ന് തലയുയര്‍ത്തി ആളെ ഒന്ന് നോക്കി. ഞാനും. ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്തെ അമ്പരപ്പ് വ്യക്തമായിരുന്നു. ആദ്യമുണ്ടായ ആ ഭാവം ആ ചേട്ടന്‍ അറിയാതെ പെട്ടെന്ന് മുഖം തിരിച്ചു. ഒരു നിമിഷം ഞാനും കടക്കാരനും തമ്മില്‍ ഒന്ന് നോക്കി. പറയാതെ എന്തോ തമ്മില്‍ പറഞ്ഞതു പോലെ രണ്ടു പേരും രണ്ടു കാര്യങ്ങളില്‍ വ്യാപര്തരായി ശ്രദ്ധിക്കാത്തതു പോലെ നിന്നു. ഞാന്‍ സാധനങ്ങള്‍ അടുക്കി വയ്ക്കുന്ന തിരക്കില്‍ ആയിപ്പോയത് പോലെ അഭിനയിച്ചു. കടക്കാരന്‍ അരി പൊതിയാനും. ഇതെല്ലാം ഒരു സെക്കണ്ടിനുള്ളില്‍ കഴിഞ്ഞു.

എന്റെ പിറകിലാണ് വന്നയാള്‍ നിന്നിരുന്നതെന്കിലും ഞങ്ങളുടെ അമ്പരപ്പ് കണ്ടത് കൊണ്ടാവണം, അദ്ദേഹം അടുത്ത വാചകം പറഞ്ഞത്...

"ജോസപ്പേ... അരി സ്റോക്ക് കാണുമല്ലോ അല്ലെ? ഇപ്പോള്‍ ഞാന്‍ സാമ്പിള്‍ മാത്രമേ കൊണ്ട് പോകുന്നുള്ളൂ. വേണ്ടി വന്നാല്‍ ഒരു ചാക്ക് റെഡിയാക്കി വെക്കണം..."

എനിക്കുപാവം തോന്നി. അമ്പത് ഗ്രാം വെളിച്ചെണ്ണയും പറമ്പില്‍ വളരുന്ന മുള്ളന്‍ ചീരയും വഴിവക്കത്ത് വളര്‍ന്ന കമ്മ്യൂണിസ്റ്റ്‌ പച്ചയും പലചരക്ക് കടയിലെ പറ്റു പുസ്തകവും കണ്ടു ശീലിച്ചവര്‍ക്ക് മനസ്സിലാവും, ഓരോ വട്ടവും പോക്കറ്റിലെ കുറഞ്ഞ കനത്തെ കണക്ക് കൂട്ടി കടയില്‍ പോയി നില്‍ക്കുന്ന അവസ്ഥ. അവസാനം പറ്റു കൂടിക്കഴിയുമ്പോള്‍ കടക്കാരന്റെ മുഖഭാവത്തില്‍ വരുന്ന ഒരു വ്യത്യാസമുണ്ട്... കടയില്‍ കയറി ചെല്ലുംപോള്‍ത്തന്നെ കാണാന്‍ കഴിയുന്ന ഒന്ന്. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ ഒരു നിമിഷം കൊണ്ട് മനസ്സിലൂടെ ഓടിപ്പോയി.

തന്റെ ഗതികേട് ചുറ്റുമുള്ളവര്‍ക്ക് മനസ്സിലായിക്കാണുമോ എന്നു ഭയന്ന് പാവം ആ വൃദ്ധന്‍ കഥ മെനയുന്നു. കടലാസ്സു പൊതിയില്‍ അരി വാങ്ങുമ്പോള്‍ ആദ്യം പറഞ്ഞ കഥ പോരാത്തതു പോലെ, ആദ്യം പറഞ്ഞതു മുഴുവന്‍ മറന്നതു പോലെ ഒരു വാചകം കൂടി കൂട്ടിച്ചേര്‍ത്തു അദ്ദേഹം...

"രാവിലെ ചോറ്റു പാത്രത്തില്‍ ചോറ് കൊണ്ട് പോകുമ്പോള്‍ ചില ഇനം അരിയുടെ മണികള്‍ തമ്മില്‍ ഒട്ടിപ്പിടിക്കും. ഈ അരിക്ക് അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നറിയാനാണ് കുറച്ചു വാങ്ങുന്നതേയ്..."

ഞാന്‍ ശ്രദ്ധിക്കാത്തത് പോലെ നിന്നു. ഉള്ളില്‍ എവിടെയോ ഒരു ചെറിയ വിഷമം. ഒടുവില്‍ ആ ചേട്ടന്‍ പോകുമ്പോള്‍ കടക്കാരന്‍ പറ്റു പുസ്തകത്തില്‍ കുറിച്ച്ചിടുന്നുണ്ടായിരുന്നു, അരക്കിലോ അരിയുടെ വില. ഒടുവില്‍ കടക്കാരന്‍ പറഞ്ഞറിഞ്ഞു... വടക്ക് ഏതോ നാട്ടില്‍ നിന്നു വന്നു താമസിക്കുന്ന ആളാണ്‌. രണ്ടു പെണ്മക്കള്‍ ഉണ്ടായിരുന്നു. അവരെ കല്യാണം കഴിച്ചു വിട്ടു. ചെറിയ വാടകവീട്ടില്‍ പ്രായമായ, രോഗിണിയായ ഭാര്യ മാത്രം. ഈ പ്രായത്തില്‍ ആ വൃദ്ധന്‍ ജോലി ചെയ്തു കൊണ്ടുവരുന്നതു കൊണ്ട് വേണം രണ്ടു വയറു നിറയാന്‍... അങ്ങനെയും ജീവിതങ്ങള്‍.

പണത്തോട് ആര്‍ത്തി പൂണ്ടു പണ്ടവും ഭൂമിയും ആഡംബരവസ്തുക്കളും വാങ്ങിക്കൂട്ടുന്ന, തിന്നിട്ടും തിന്നിട്ടും കൊതി തീരാത്ത നമ്മുടെ ഇടയില്‍ ഇങ്ങനെയും ഒത്തിരി മനുഷ്യര്‍... ഉണ്ണുന്ന അരി പോലും അരക്കിലോ മാത്രം വാങ്ങാന്‍ കഴിവുള്ളവര്‍. 

Tuesday 7 May 2013

കഥ

ഒരിടത്തൊരിടത്തൊരിടത്ത്,
ഒരു കഥയുണ്ടായിരുന്നു.
പെട്ടെന്ന്,
അവളുടെ കഥ കഴിഞ്ഞു.

Saturday 4 May 2013

സാവകാശവാണി തൊഴിലവസര വാര്‍ത്തകള്‍

സാവകാശവാണി... തൊഴിലവസര വാര്‍ത്തകള്‍.
വായിക്കുന്നത് പുഷ്കു.

ഇംഗ്ലീഷ് ചാനലില്‍ ആങ്കര്‍ ആയി നാല് ഒഴിവ്.
ശമ്പളം പ്രതിമാസം ഇരുപതിനായിരം ബ്രിട്ടീഷ്‌ പൌണ്ട്. വിസ, താമസ സൗകര്യം, ഭക്ഷണം എന്നിവ കമ്പനി ലഭ്യമാക്കും. അത്യാടംഭര കപ്പലിലാണ് ജോലി. കപ്പിത്താന്‍ കാലില്‍ ചങ്ങല കെട്ടി കപ്പലില്‍ നിന്ന് കടലില്‍ തള്ളിയിടും. അടിത്തട്ടില്‍ പോയി വല്ല പാറയിലോ പവിഴപ്പുറ്റിലോ കെട്ടിപ്പിടിച്ചു കിടക്കുന്നതാണ് ജോലി. ഓക്സിജന്‍ മാസ്ക് കമ്പനി ലഭ്യമാക്കും. നീന്തല്‍ അറിയാവുന്നവര്‍ക്ക് മുന്‍ഗണന. പഠനയോഗ്യത പ്രീഡിഗ്രി.

പ്രധാനമന്ത്രിയുടെ സ്പോക്സ്‌പേര്‍സന്‍ സ്ഥാനത്തേയ്ക്ക് ആളെ നിയമിക്കുന്നു.
ശമ്പളം പ്രതിമാസം മുപ്പതിനായിരം രൂപ. താമസ സൗകര്യം, വണ്ടിക്കൂലി, ഭക്ഷണം മുതലായവ ഗവന്മേന്റ്റ്‌ വഹിക്കും. ജന്മനാ മൂകരും ബധിരരും ആയവര്‍ക്കും വിനയന്റെ ചിത്രത്തില്‍ അഭിനയിച്ച്ചവര്‍ക്കും മുന്‍ഗണന. കയ്യും കാലും കൂടി നഷ്ടപെട്ടവര്‍ ആണെങ്കില്‍ നന്ന്. പഠനയോഗ്യത രണ്ടാം ക്ലാസ്‌. ന്യൂനപക്ഷ സംവരണം മുപ്പതു ശതമാനം.

സദാചാര പോലീസിലെയ്ക്ക് മുന്നൂറ് ഒഴിവ്.
ശമ്പളം ദിവസക്കൂലി വ്യവസ്ഥയില്‍ ആയിരിക്കം. സദാചാരം തെറ്റിക്കുന്ന ആളുകളുടെ പക്കല്‍ നിന്നും വാങ്ങുന്ന വിടുതല്‍ കൂലി കൂടാതെ ആയിരിക്കും ഇത്.  ഇത്തരം കേസുകള്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പാരിതോഷികം ഉണ്ടായിരിക്കും. ഒരുമിച്ച് നടക്കുകയും ഇരിക്കുകയും ചെയ്യുന്ന സ്ത്രീപുരുഷന്മാര്‍ക്ക് മാനഹാനി വരുന്നവിധം പെരുമാറാന്‍ അറിയണം. വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമല്ല. പള്ളിക്കൂടത്തിന്റെ പടി പോലും കാണാത്തവര്‍ക്ക് മുന്‍ഗണന. യാതൊരു പണിയില്ലാതെ തെണ്ടി നടക്കുക, ആളുകളുടെ മെക്കിട്ടു കേറുക, കുളിക്കടവില്‍ ഒളിഞ്ഞു നോക്കുക, സ്ത്രീകളെ കമന്റടിക്കുക മുതലായവയില്‍ രണ്ടു വര്‍ഷത്തിനു മേല്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

വിശറി ഓപ്പറേറ്റര്‍മാര്‍ ആയി നാല് ലക്ഷം ഒഴിവ്
ശമ്പളം പ്രതിമാസം അറുപതിനായിരം രൂപാ. പുരാണ സിനിമകളില്‍ രാജാവിന്റെ അരികില്‍ നിന്ന് വീശിക്കൊടുക്കുന്നത് പോലെ സ്വകാര്യവ്യക്തികളുടെ അരികില്‍ നിന്ന് വീശിക്കൊടുക്കുക എന്നതാണ് ജോലി. ജിമ്മില്‍ പോകുന്നവര്‍ക്ക് മുന്‍ഗണന. പഠനയോഗ്യത ബിരുദാനന്തരബിരുദം.

സോഷ്യല്‍ മീഡിയ മതവക്താവ്/ഭീകരന്‍: മൂവായിരം ഒഴിവ്.
വിവിധ മതവിഭാഗങ്ങളിലെയ്ക്ക് സോഷ്യല്‍ മീഡിയ മതവക്താവ്/ഭീകരന്‍ എന്ന തസ്തികയില്‍ അനേകം ഒഴിവുകള്‍. ശമ്പളം പ്രതിമാസം രണ്ടു ലക്ഷം രൂപയായിരിക്കും. വിവിധ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗിച്ച് സ്വന്തം മതത്തിനെ പൊക്കി പറയുന്ന പോസ്റ്റുകള്‍ നിര്‍മ്മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നതാണ് ജോലി. ഇതിനെ ചോദ്യം ചെയ്യുന്നവരെയും മറ്റു മതവിഭാഗങ്ങളിലെ ആളുകളെയും നഖശിഖാന്തം എതിര്‍ക്കുക, അവരെയൊക്കെ സ്വന്തം മതത്തിന്റെ മഹത്വം പഠിപ്പിക്കുക, ചിലരെ സ്വന്തം മതത്തിലേയ്ക്ക് ചേര്‍ക്കുക എന്നിവയും ഇവര്‍ ചെയ്യേണ്ടതുണ്ട്. നല്ല വിവരക്കേട് ഉള്ളവര്‍ക്കും മതഭ്രാന്ത് അസ്ഥിക്ക് പിടിച്ചവര്‍ക്കും മുന്‍ഗണന. പഠനയോഗ്യത: കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌ പരിജ്ഞാനം. വായനാശീലം ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

കൂലിത്തല്ലുകാര്‍: ഏഴു ലക്ഷം ഒഴിവ്
നാട്ടിലുള്ള സ്ത്രീകള്‍ക്ക് സുരക്ഷിതമായി വഴി നടക്കുന്നതിന് അവരുടെ സംരക്ഷകര്‍ ആയി ഏഴു ലക്ഷം കൂലിത്തല്ലുകാരെ ആവശ്യമുണ്ട്. സ്ത്രീകള്‍ വീടുകളില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ അവര്‍ തിരിച്ചു വരുന്നത് വരെ അവരെ ശല്യം ചെയ്യുന്നവരില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് ജോലി. ശമ്പളം പ്രതിമാസം അന്‍പതിനായിരം രൂപ. സ്വന്തമായി മലപ്പുറം കത്തി, ആറ്റംബോംബ്, അമ്പും വില്ലും എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന. പഠനയോഗ്യത: എസ.എസ.എല്‍.സി.

ഇതോടെ ഇത്തവണത്തെ തൊഴിലവസര വാര്‍ത്തകള്‍ കഴിഞ്ഞു. അടുത്ത വാര്‍ത്ത ഇത് പോലെ ഞാന്‍ ഫ്രീ ആയി ഇരിക്കുമ്പോള്‍... നമസ്കാരം.

-ഓറിയോണ്‍

Friday 15 March 2013

കുടുംബമഹിമ


"നിങ്ങക്കേയ്‌... കുടുംബ മഹിമ ഇല്ല... കുടുംബ മഹിമ !!!
ഞങ്ങടെ കുടുംബത്തീന്നു ഒരു പെണ്ണ് ചോദിക്കാന്‍ നിങ്ങള്ക്ക് എങ്ങനെ ധൈര്യം വന്നു? കണ്ട പട്ടികള്‍ക്കൊന്നും ഞങ്ങടെ കുടുംബത്തീന്നു പെണ്ണിനെ കൊടുക്കൂല്ല."

ലവളുടെ തള്ള നിന്ന് അലറുന്നു.

അവന്‍ ചെന്ന് പെണ്ണിനെ കെട്ടിച്ചു തരുമോ എന്ന് ചോദിച്ചു... അതാണ്‌ കുറ്റം. തള്ള നിര്‍ത്തിയപ്പോ അമ്മാവന്‍ തുടങ്ങി...

"ഈ കുടുംബ മഹിമ എന്ന് പറയുന്ന സാധനം അങ്ങനെ എല്ലാവര്ക്കും കിട്ടില്ല. അത് ഉള്ള കുടുംബത്തില്‍ പിറക്കുന്നവര്‍ക്കെ അതുണ്ടാവൂ. നിങ്ങള്ക്ക് അതില്ല..."

ഇത് പോലെ ലവളുടെ ബന്ധുക്കള്‍ ഓരോന്നായി കുടുംബ മഹിമയുടെ മഹത്വത്തെ പറ്റി ഉച്ചത്തില്‍ പ്രഘോഷിക്കാന്‍ തുടങ്ങി...

അവന്‍ കുറെ നേരം കേട്ട് നിന്നു. ക്ഷമകെട്ടു അവസാനം ഓരോരുത്തരോടും ചോദിച്ചു...

"നിങ്ങള്‍ കുടുംബ മഹിമ എന്ന് പറഞ്ഞല്ലോ... ആ മഹിമ ഉണ്ടാവാന്‍, അല്ലെങ്കില്‍ അത് ഉയര്‍ത്താന്‍ നിങ്ങള്‍ സ്വയം എന്ത് ചെയ്തു, നിങ്ങളുടെ ജീവിതം കൊണ്ട് എന്നൊന്ന് പറഞ്ഞു തരാമോ? നിങ്ങള്‍ സ്വയം ഉണ്ടാക്കിയതാണോ നിങ്ങളുടെ ഈ മഹിമ? അങ്ങനെ ആണെങ്കില്‍ എന്താണ് നിങ്ങള്‍ ചെയ്തത്?"

"അത്... പിന്നെ... കുടുംബം... മഹിമ... ബ ബ്ബ ബ്ബ...."

"ഒന്നും പറയാന്‍ ഇല്ലേ? ഇപ്പോഴാണ് ആലോചിച്ചത്... അല്ലെ? എങ്കില്‍ ഞാന്‍ ഒന്ന് പറയാം... ഞാന്‍ ഇപ്പോള്‍ എന്താണോ, അത് നേടിയത് സ്വന്തം പ്രയത്നം കൊണ്ടാണ്. ഒത്തിരി കഷ്ടപ്പെട്ടാണ് പഠിച്ചതും ജോലി നേടിയതും. നിങ്ങളോ... അപ്പനും അപ്പൂപ്പനും ഉണ്ടാക്കി വച്ച മഹിമയും ആസ്തിയും തിന്നു ജീവിക്കുന്നു. എന്റെ നട്ടെല്ലിന് നിങ്ങളുടെതിനേക്കാള്‍ ബലം കൂടും. നിങ്ങളുടെതിനേക്കാള്‍ നിവര്‍ന്നതുമാണ്..."

..................മൌനം..................

"ഒരു ചോദ്യം കൂടി... ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് പറഞ്ഞു തരൂ... നിങ്ങളുടെ അത്രയും മഹിമ ഇലാത്ത കുടുംബത്തില്‍ പിറന്നതാണോ ഞാന്‍ ചെയ്ത തെറ്റ്? അത് എന്റെ തെറ്റാണോ?"

..................മൌനം..................

മൌനം കനത്തു. ആര്‍ക്കും ഉത്തരം ഇല്ല. ഒടുവില്‍ അമ്മാവന്‍ വാ തുറന്നു...

"എന്ത് പറഞ്ഞാലും നിനക്ക് അവളെ കെട്ടിച്ചു തരില്ല..."

-----------ശുഭം-------------

Tuesday 26 February 2013

കമ്പോളനിലവാരം


സാവകാശവാണി.... കമ്പോളനിലവാരം (നാട്ടിലെ വിവിധ ഉല്‍പ്പന്നങ്ങളുടെ വിലനിരക്കുകള്‍)
വായിക്കുന്നത് പുഷ്കു
-----------------------------------
ഹര്‍ത്താല്‍
(കല്ലേറോടു കൂടിയത്) കിലോ 300 രൂപാ 53 പൈസാ
(സമാധാനപരം) കിലോ 6021 രൂപാ 42 പൈസ
(മടി കലര്‍ന്നത്) കിലോ 237 രൂപാ 74 പൈസ
(തോന്നുന്ന കാര്യങ്ങള്‍ക്കൊക്കെ നടത്തുന്നത്) 1 പൈസാ

മതചിന്ത
(കടിയ്ക്കുന്ന ഇനം) ഒരെണ്ണത്തിനു 1 രൂപാ 37 പൈസ
(കുരയ്ക്കുന്നത്) ഒരെണ്ണത്തിനു 2 രൂപാ 21 പൈസാ
(ശബ്ദമുണ്ടാക്കാതെ മറഞ്ഞിരുന്നു കുരയ്പ്പിക്കുകയും കടിപ്പിക്കുകയും ചെയ്യുന്നത്) ഒരെണ്ണത്തിനു 2 പൈസ
(വിവേകം ഉള്ളത്) ഒരെണ്ണത്തിനു 443566 രൂപാ 21 പൈസാ

തലച്ചോര്‍
(മതത്തിന്റെ മത്ത് പിടിച്ചത്) 12 പൈസാ
(എടുത്തു ചാട്ടം ഉള്ളത്) 3 രൂപാ 36 പൈസാ
(മതഭ്രാന്ത് ഏശാത്തത്) 69063557 രൂപാ 23 പൈസാ

മനുഷ്യത്വം
(ഞരമ്പ്‌രോഗം കൂടിയത്) 2 പൈസാ
(അന്യമതക്കാരോട് വെറുപ്പ്‌ കൂടിയത് ) 1 പൈസാ
(നൂറു ശതമാനം ശുദ്ധി ഉള്ളത്) സ്റ്റോക്ക്‌ ഇല്ല

രാഷ്ട്രീയക്കാരന്‍
(ജാതിക്കാരുടെയും മതക്കാരുടെയും സപ്പോര്‍ട്ട് ഉള്ളത്) 1 രൂപാ 20 പൈസാ
(നാട് കട്ട് മുടിക്കുന്നത്) 1 രൂപാ (വിദേശനിര്‍മ്മിതം)
(രാജ്യസ്നേഹം ഉള്ളത്) സ്റ്റോക്ക്‌ ഇല്ല

യുവാക്കള്‍
(ചിന്താശേഷി ഇല്ലാത്തത്‌) 25 പൈസാ
(വിദ്യാഭ്യാസം ഉള്ളത് എന്നാല്‍ ചിന്താശേഷി ഇല്ലാത്തത്) 5 പൈസാ
(മാതൃകാപൌരന്‍) 285765883 രൂപാ 13 പൈസാ

പ്രവാസി മലയാളി
(ഗള്‍ഫില്‍ ഒട്ടകത്തെ മേയിക്കുന്നത്) 1 രൂപാ 47 പൈസാ
(നാട്ടില്‍ റേബാന്‍ വച്ചത്) 23745 രൂപാ 2 പൈസാ

മറവി യോഗം
(രണ്ടു ആഴ്ച സമരം ചെയ്തു പുതിയ ഒരു സംഭവം വരുമ്പോള്‍ അത് ഏറ്റു പിടിക്കുന്നത്‌) 24 രൂപാ 11 പൈസാ
(രണ്ടു ആഴ്ച സമരം ചെയ്തു പിന്നീട് എല്ലാം മറക്കുന്നത്) 11 രൂപാ 15 പൈസാ
(ഫലം കാണുന്നത് വരെ അനീതിയെ എതിര്‍ക്കുന്നത്) സ്റ്റോക്ക്‌ ഇല്ല

വിലയേ ഇല്ലാതെ സൌജന്യമായി കമ്പോളത്തില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍

1. സര്‍ക്കാര്‍.
2. അരപ്പട്ടിണിക്കാരന്‍ പൌരന്‍.

---------------------------------------------------------

ഇന്നത്തെ കമ്പോളനിലവാരം (നാട്ടിലെ വിവിധ ഉല്‍പ്പന്നങ്ങളുടെ വിലനിരക്കുകള്‍) സമാപിച്ചു. അടുത്ത കണക്കുകള്‍ ഇനി എനിക്ക് തോന്നുന്ന സമയത്ത്.

Thursday 7 February 2013

ആരോടെന്നറിയില്ല


പ്രണയം...

അത് ഈറനായൊരു
കാറ്റായി തഴുകി,
മഴയുടെ പാട്ടിന്
ഈരടിയായൊഴുകി
ദൈവങ്ങളുടെയും
മനുഷ്യരുടെയും നാടുകളില്‍
നിന്നുമകലെ,
ഏതോ ഒരു നനുത്ത
മേഘക്കീറിന്റെ ചിറകില്‍
പിടഞ്ഞുണര്‍ന്ന്,
നിലാവിന്റെ കടലാസ്സില്‍
എഴുതപ്പെട്ട്,
ചോദ്യങ്ങള്‍ക്കും
ഉത്തരങ്ങള്‍ക്കും
ഉയരെപ്പറന്ന്...
അകക്കാമ്പില്‍
ഉയിരിട്ടുയിര്ത്ത്
തുടരെത്തുടരെ
ചുണ്ടില്‍ മന്ദഹാസം
വിരിയിക്കുന്നു.

പ്രണയമുണ്ട്...
ആരോടെന്നറിയില്ല.

Wednesday 6 February 2013

Judgement


And then
they judged me
with a cold,
gold and amethyst-ringed
fat index finger.

They smite me
with an incredulous,
plastic grin
with a heavy reek
of pride.

Stripped me naked,
Stood me
in the rain outside.

And uttered...
"It's for
your own good.
That's life."

Unfairly just
bloody Life.

Thursday 24 January 2013

The story of the moulds


On this fine day, ladies and gentlemen, I'd like to tell you a small story....

This story happened years ago, when slavery existed in the world. Many men and women were slaves back then, and their lives would begin and perish in that black, bitter hole of chained misery. Their masters used to enjoy every sort of amenities the rich, high class people would. The masters used to make the slaves believe that their only purpose of life was to serve them. They had their own ways of making them believe so. They made their lives so hard by making them work all day and sometimes even all night that they never had a minute to spare to realize that they were slaves. According to the slaves, their masters were the lords who fed them and gave them food, water, shelter and clothes. They were so engrossed in their respective jobs that they got so used to it like clockwork and made it their way of life... a habit. Clever ancestors of the rich, who lived even centuries ago had written books (so that their children would enjoy as much as they did) that made the slaves believe that God wanted the slaves to be born as they were, live to serve and die as slaves. And the poor wretched beings never even had a second to think how unfair all this was. Once in a while, one or two slaves turned up asking questions and they were never heard from later...

I said the slaves were fed, didn't I? Yes. They were. They were fed the bread that were the left overs from the dinner table of the rich. And by left overs, I do not mean those fresh broken crumbs. For pure spite, the rich used to eat the best loaves and leave the broken pieces in a damp place outside their kitchen. You all know what happens when bread is left in a damp place- moulds grow on them. Now, there were three kinds of moulds- Black, green and yellow. The servants of the house (who were above the slaves) were appointed to collect the bread and then store them in three seperate baskets everyday according to the colour of the mould. Ah yes... This was the food for the slaves, my people. The slaves used to eat this bread and get three sorts of diseases. The black one gave them dysentery, the green one- high fever and the yellow one used to make them vomit. And the poor slaves never realised that it was the food that gave them the diseases. They would then have to go to the local doctor for medicines and in return, work for him as a price.

The tricky part comes next. The masters used to feed the slaves different kind of moulds for a specific time of the year. For the first four months, they would feed them the bread with the black mould, the next four would be the green and the rest would be yellow. That way, the slaves always had a new taste every four months, and that kept them from getting bored about it. Strangely, by the end of every period, the slaves used to wait for the next change in taste and aroma, hoping that their illness would be lost and they have a different flavored food.

................................................................................................................................................................................................................................................................................................................................................................

Such was the story of the slaves and the mould-covered bread they were fed, my friends. I do not know how the story ended. Truthfully I haven't figured that out yet. But I will tell you this- those slaves are US... ME and YOU. The three different moulds are the different political parties that come into power one after the other in a periodic cycle. I leave the rest to you to figure out. If you have eyes, see...

---------------------------------------------------

Wednesday 23 January 2013

സാവകാശവാണി പ്രധാനവാര്‍ത്തകള്‍

സാവകാശവാണി....ഇന്നത്തെ പ്രധാന വാര്‍ത്തകള്‍... വായിക്കുന്നത് പുഷ്കു

അങ്കമാലീലെ പ്രധാനമന്ത്രി മനമോഹനന്‍ പിള്ള മിണ്ടാതായത് നാലാം ക്ലാസില്‍ നാക്കുളുക്കി മല്‍സരത്തില്‍ പങ്കെടുത്തതിനാല്‍ ആണെന്ന് വിദഗ്ദ സംഘം കണ്ടെത്തി. "ധൃതരാഷ്ട്രാലിംഗനം" എന്ന വാക്കാണ്‌ അദ്ദേഹത്തെ കുടുക്കിലാക്കിയത് എന്ന് കണ്ടെത്തല്‍...... ഐക്യരാഷ്ട്ര സംഘടന അപലപിച്ചു.

കൊച്ചിയില്‍ കുപ്രസിദ്ധ കള്ളക്കടത്ത് സംഘം പിടിയില്‍. മറൈന്‍ ഡ്രൈവില്‍ തീപ്പെട്ടിപ്പടം കടത്തിയ സുനുക്കുട്ടന്‍, ഡിങ്കിരിമോന്‍, കൊച്ചുണ്ടാപ്രി എന്നിവരാണ് പിടിയിലായത്. രണ്ടു കുപ്പി ഷോഡായ്ക്ക് വേണ്ടി വാതു വച്ചു കളിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇവര്‍ നിഴല്‍ പോലീസിന്റെ പിടിയില്‍ പെട്ടത്. രണ്ടു കുത്ത് തീപ്പെട്ടിപ്പടം പോലീസ്‌ കണ്ടെടുത്തു. പ്രമാദമായ കേസ് തെളിയിച്ച സി ഐ ഘടോല്‍ക്കചന് ഡി.ജി.പി ആയി സ്ഥാനക്കയറ്റം.

പച്ചിലയില്‍ നിന്നും പെട്രോള്‍ ഉണ്ടാക്കി എന്നു പറഞ്ഞു നാട്ടുകാരെ പറ്റിച്ച രാമരിന്റെ മാമന്റെ മകന്‍ പരാമര്‍ ചകിരിച്ചോറില്‍ നിന്നും ഡീസല്‍ ഉണ്ടാക്കി എന്നു അവകാശപ്പെട്ടു രംഗത്ത്. ശാസ്ത്രജ്ഞരുടെ ഒരു വലിയ സംഘം തമിഴ്‌ നാട്ടിലേയ്ക്ക് പുറപ്പെട്ടു. ഇതിനെപ്പറ്റി പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ എട്ടു പേര്‍ പല വിദേശ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു.

രാജ്യത്ത് കൊടുംപിരിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ വേരുകളെ കണ്ടെത്താന്‍ ഉതകുന്ന നവീന യന്ത്രവുമായി മലയാളി രംഗത്ത്. ആരെല്ലാം രാജ്യത്ത് അഴിമതി നടത്തുന്നുവോ അവരുടെ പേരുവിവരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന യന്ത്രം ആണ് മലയാളിയായ സുപ്രന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സംസ്കാരം വെള്ളിയാഴ്ച ഉച്ച തിരിഞ്ഞു മൂന്നു മണിക്ക് പച്ചാളം പൊതുശ്മശാനത്തില്‍ വച്ച്.

'കൊണ്ടോട്ടി ചിക്കന്‍ ഫ്രൈ'യില്‍ നിന്നും വീണ്ടും പുഴുവിനെ കണ്ടെത്തി. ഇതെപ്പറ്റി അന്വേഷിച്ച മാധ്യമപ്രവര്ത്തകനോട് അത് ഒരു പുതിയ ഫ്ലേവര്‍ ആണെന്ന് 'കൊണ്ടോട്ടി ചിക്കന്‍ ഫ്രൈ' ഉടമ സാമ്പ്രാണി മാധവന്‍ അറിയിച്ചു. പുഴുവില്‍ ശരീര പുഷ്ടിക്ക് ആവശ്യമായ ഇരുനൂറ്റി എട്ടു വൈറ്റമിനുകള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ വാദത്തെ ശരി വച്ചു. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തെ 'കൊണ്ടോട്ടി ചിക്കന്‍ ഫ്രൈ' കടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ക്ക് പരിക്ക് പറ്റി.

കോക്കിസ്ഥാന്‍ വീട്ടിലെകുട്ടികള്‍ വീണ്ടും വേലിയുടെ അപ്പുറത്ത് നിന്നും നമ്മുടെ വീടിന്റെ ഓടിന്റെ മുകളിലേക്ക് കല്ലെറിഞ്ഞു. മൂന്നു കിലോ ഭാരം വരുന്ന കല്ല്‌ കൊണ്ട് ഏതാനും ചില്ലോടുകള്‍ തകര്‍ക്കപ്പെട്ടു. ഈ കാരണത്താല്‍ ഇനി കോക്കിസ്ഥാനിലേക്ക് 'കുട്ടിയും കോലും' കളിക്കാന്‍ കുട്ടികളെ അയക്കില്ലെന്നു കുടുംബത്തിലെ കാരണവര്‍ ഉത്തരവിട്ടു. കോക്കിസ്ഥാനു നേരെ നോക്കി അദ്ദേഹം കൊക്കിരി കാണിക്കുകയും ചെയ്തു.

കാലിഫോര്‍ണിയായില്‍ ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഭാരതസിനിമാലോകത്തിനു ചരിത്രമുഹൂര്‍ത്തം.ഒന്നൊഴിയാതെ എല്ലാ അവാര്‍ഡുകളും ദിന്കേഷ് മുണ്ടിട്ടിന്റെ "കിഷ്കുവും ഡിങ്കനും" എന്ന ചിത്രം കരസ്ഥമാക്കി. ദിന്കേഷ് മുണ്ടിട്ടിന്റെ ജീവിതം ആസ്പദമാക്കി താന്‍ ഉടനടി ഒരു ചലച്ചിത്രം നിര്‍മ്മിക്കുമെന്ന് സുപ്രസിദ്ധ സിനിമാ സംവിധായകന്‍ വിജയന്‍ അറിയിച്ചു.

2014 ലോകകപ്പ്‌ ഫുട്ബോള്‍ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് പ്രവേശനം ലഭിച്ചു. ഗാലറിയില്‍ ഇരുന്നു എല്ലാ കളികളും കാണാനുള്ള ടിക്കറ്റുകളാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ലഭിച്ചിട്ടുള്ളത്. ഈ അവസരം പരമാവധി മുതലാക്കുമെന്നു കോച്ച് അറിയിച്ചു.

പ്രധാനവാര്‍ത്തകള്‍ സമാപിച്ചു. അടുത്ത പ്രധാനവാര്‍ത്തകള്‍ എനിക്ക് തോന്നുമ്പോ വായിക്കും.

Wednesday 16 January 2013

Rebirth

The dreams
of a twig...

fallen
out of the tree
forgotten...
embraced the earth
and sprouted...

a blade of grass...

It shone
in the morning dew,
then gave refuge
to the caterpillar.

On the morrow,
was reborn
as the thousand hues
of a butterfly's wings.

Sunday 13 January 2013

കുഞ്ഞുവാവ


ഒരു കവിതക്കുഞ്ഞിനെ 
വാക്കുകളുടെ പാലൂട്ടി,
കാഴ്ച്ചകളുടെയും കേള്‍വികളുടെയും 
കമ്പിളി പുതപ്പിച്ച്,
അനുഭവത്തിന്റെ തൊട്ടിലാട്ടി,
ചിന്തയുടെ താരാട്ട് പാടി...
അങ്ങനെയങ്ങനെ...

Making love

In the space
between me,
the cyber world,
the black coffee mug,
the smoke swirls,
the yellow walls,
the window beside my bed,
and the concrete junk outside
lies a fine layer of dust
of grey melancholy.
for such is my world-
partly on the dust-laden keyboard
and partly in a dream.
In all the silence
that engulfs it,
I shrink
to oblivion...
and make love
to my loneliness.

Monday 7 January 2013

ലോകത്തോട്...

ലോകമേ, വറുതിയില്‍ വേവിക്ക, താഡിക്ക
എന്റെയീ കൈകളും തലയുമറുക്കുക
കഴുമരമേറ്റുക, ചാട്ടയ്ക്കടിക്കുക
കലിയടങ്ങാതെന്‍റെ ചാരവും തിന്നുക.

ചങ്ങലപ്പൂട്ടിലെ നായാലൊടുങ്ങി ഞാന്‍
മണ്ണില്‍ പിടയുന്ന കാഴ്ചയും കാണുക.
മുള്‍മുടി ചാര്‍ത്തി നീ നഗ്നനാക്കീടുക
കണ്ണീരൊടുങ്ങാത്ത കോലമാക്കീടുക

കാറ്റില്‍ കരിമ്പുക, നീറ്റില്‍ ചുടുനിണം
ഉള്‍ക്കാമ്പു കാളകൂടക്കടല്‍ നിന്‍ മനം
എട്ടു ദിക്കും പടക്കൂട്ടം, തരിപ്പണം
പകിട പന്ത്രണ്ടില്‍ കൊലച്ചോറു തീറ്റണം

ഇനിയെന്റെ ചങ്കും പറിച്ചെടുത്തെന്നെയും
തീയാലെരിച്ചെറിഞ്ഞകലേയ്ക്ക് പോക നീ
ഒരു വിഷക്കൈയാലെടുത്തെന്റെ മാംസവും
മജ്ജയുമസ്ഥിയും തര്‍പ്പണം ചെയ്യ നീ.

----------------------------------------

----------------------------------------
---------------------------------------------