Friday 28 June 2013

ചാറ്റ് വിന്‍ഡോ

ഞാനും നീയും 
ഈ ഇത്തിരി 
ദീര്‍ഖ ചതുരത്തില്‍ 
മിന്നിക്കൊണ്ടിരിക്കുന്ന
ഓരോ വരകളാണ്.
ഉടലുകളും നിറങ്ങളും
വലിപ്പചെറുപ്പങ്ങളുമിലാത്ത
ചെറു വരകള്‍.
ഒരുമിച്ചു മിന്നുന്ന,
മിണ്ടാതെ പറയുന്ന
ചെറു വരകള്‍.

Tuesday 25 June 2013

ഒരിടത്ത്

ഒരിടത്ത് ഒരിടത്ത് ഒരിടത്ത്
ഒരു രാജ്യവും ഉണ്ടായിരുന്നില്ല,
അവിടെ രാജകുമാരിയും ഉണ്ടായിരുന്നില്ല,
അവളെ കെട്ടാന്‍ രാജകുമാരനും ഉണ്ടായിരുന്നില്ല,
അവര്‍ക്ക് കഥയും ഉണ്ടായിരുന്നില്ല.
തീര്‍ന്നു.

Monday 24 June 2013

രണ്ടു വയറും ഒരു ഊണും

ഫൈന്‍ ആര്‍ട്സ് കോളേജില്‍ പഠിക്കുന്ന സമയം. ഒപ്പം പഠിക്കുന്ന ഒരു കുട്ടിയുടെ ചേച്ചിയ്ക്ക് കല്യാണം. ചുമ്മാ പേരിന് ക്ലാസിലെ എല്ലാവരെയും അങ്ങ് ക്ഷണിച്ചു. തെണ്ടിത്തിരിയല്‍ ഹരമാക്കിയ രണ്ടു പേര്‍- ഞാനും അനന്തനും കൂട്ടത്തില്‍ ഉണ്ടായ കാര്യം പാവം അങ്ങ് വിട്ടു പോയി. ലവലേശം നാണക്കേടില്ലാത്ത ഇനമായത് കൊണ്ട് നേരെ തലശ്ശേരിയ്ക്ക് വച്ചു പിടിച്ചു. അവിടെ വച്ചായിരുന്നു കല്യാണം. മൂന്നു നാല് ദിവസം കറങ്ങി തിരിയണം. വടക്കോട്ട്‌ അധികം പോയിട്ടില്ല. ഈ കൂട്ടത്തില്‍ അതും നടന്നോട്ടെ...

എന്റെ കയ്യില്‍ ഇരുനൂറ്റിഅമ്പതു രൂപ. അനന്തന്റെ കയ്യില്‍ ഇരുനൂറ്റി എഴുപത്തഞ്ച്. (അന്ന് അത്രയേ ഉണ്ടായിരുന്നുള്ളൂ). ആദ്യ സ്റ്റോപ്പ്‌ കോഴിക്കോടുള്ള ചങ്ങാതീടെ വീട്ടില്‍.... (ഭക്ഷണം, താമസം, കറക്കം ഫ്രീ) രാവിലെ തന്നെ എണീറ്റ്‌ കുളിച്ചു കുറീം തൊട്ടു കല്യാണം കൂടാന്‍ പോയി. വമ്പന്‍ കല്യാണമണ്ഡപം, പൂത്ത കാശുകാര്‍ ചുറ്റും. വേണമായിരുന്നോ എന്ന് തോന്നാതിരുന്നില്ല. എന്നാലും വന്നതല്ലേ... കേറിയൊന്ന് സദ്യയൊക്കെ തട്ടി പോയ്ക്കളയാമെന്നുറച്ചു ഹാളിലേയ്ക്ക് കേറുമ്പോള്‍ ദാ വരുന്നു നമ്മുടെ സ്വന്തം ആതിഥേയ. 
"ഹലോ... ഞങ്ങള്‍ വന്നൂട്ടോ...!" 
എന്നും പറഞ്ഞ് അടുത്തേയ്ക്ക് ചെന്നതും ചെകുത്താന്റെ മോള് തിരിഞ്ഞ് ഒറ്റയോട്ടം. ഞങ്ങള്‍ രണ്ടു പേരും ചമ്മി പാളീസായി പണ്ടാറടങ്ങി. ഏറണാകുളത്ത് നിന്ന് അത്രേം ദൂരം ഞങ്ങള്‍ കെട്ടിയെടുക്കും എന്ന് സ്വപ്നേപി വിചാരിച്ചില്ല പുണ്യവതി. എന്തായാലും വല്യ സംഭവമൊന്നും ഇല്ല. സദ്യയും കഴിച്ചു എമ്പക്കോം വിട്ടു കല്യാണം കൂടാന്‍ വന്ന കണ്ണൂര്‍ക്കാരന്റെ വീട്ടിലേയ്ക്ക്. അന്നും ഭക്ഷണം, താമസം, കറക്കം ഫ്രീ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇടയ്ക്ക് വാങ്ങുന്ന നാരങ്ങാവെള്ളം, സിഗരറ്റു ചെലവുകള്‍ക്ക്‌ മാത്രം കയ്യില്‍ നിന്ന് കുറേശ്ശെ പൈസ പോയി.

പറഞ്ഞു വരുന്നത് കണ്ണൂര് നിന്ന് തിരിച്ചു വരുന്ന കാര്യമാണ്... തലശ്ശേരിയില്‍ ഞങ്ങളുടെ ഒരു സീനിയര്‍ ഉണ്ട്. മഹാനായ ബ്രിജേഷ് ചേട്ടന്‍.,,, വടക്കുള്ള എല്ലാര്‍ക്കും "പ്ലഗ്" കൊടുത്ത സ്ഥിതിയ്ക്ക് അദ്ദേഹത്തിനു കൂടി കൊടുത്തു കളയാം. കല്യാണമണ്ഡപത്തില്‍ വച്ച് കണ്ടപ്പോള്‍ "ഡാ.. വീട്ടില്‍ വന്നിട്ട് പോണം കേട്ടോ..." എന്ന് അങ്ങേരു പറഞ്ഞതുമാണ്. 
"ആഹാ! ഞങ്ങളെ ക്ഷണിച്ചോ! എപ്പോ വന്നൂന്ന്കി ചോദിച്ചാല്‍ മതി"
കെടക്കട്ടെ അയാള്‍ക്കും ഒരു കുതിരപ്പവന്‍..,,, "ചലോ തലശ്ശേരി !"

ഇതിനിടയില്‍ കയ്യില്‍ ഉണ്ടായിരുന്ന പൈസാ കുറേശ്ശെ തീര്‍ന്നു തുടങ്ങി. തിരിച്ചുള്ള വണ്ടിക്കൂലി എത്രയെന്നു ഉറപ്പില്ലാത്ത്തത് കൊണ്ടും, സ്വന്തം കീശയില്‍ വലിയ വിശ്വാസം ഇല്ലാതിരുന്നത് കുണ്ടും ഇടയ്ക്കുള്ള നാരങ്ങാവെള്ളം കുടി, സിഗരറ്റു വലി, ഇടയ്ക്കുള്ള ചായ കുടി ഒക്കെ അങ്ങ് നിര്‍ത്തി. ഉച്ച സമയം ആയപ്പോഴാണ് ബ്രിജേഷ് ചേട്ടന്റെ വീടിന്റെ പരിസരത്ത്ന്ന് എത്തുന്നത്. കീശയില്‍ അധികമൊന്നും ഇല്ല. രാവിലെ തന്നെ കറങ്ങാന്‍ ഇറങ്ങിയത്‌ കൊണ്ട് പ്രാതല്‍ കഴിക്കാനൊട്ട് ഒത്തതുമില്ല. വയറ്റില്‍ ഉരുള്‍ പൊട്ടല്‍, ചീറ്റല്‍, കലാപകോലാഹലം! 
"ഡും ഡും പീ പീ കേള്‍ക്കുന്നെടാ വയറ്റീന്നു..." അനന്തന്‍ ഞരങ്ങി.
"മോനെ... ഇവിടെ നല്ല ബിരിയാണി ഒക്കെ കിട്ടുമെന്ന് കേട്ടിട്ടുണ്ട്. കേട്ടിട്ടില്ലേ തലശ്ശേരി ബിരിയാണി എന്നൊക്കെ? മനം വരുമ്പോ മൂക്കില്‍ വലിച്ചു കേറ്റിക്കോ.... പുറത്ത് വിടണ്ട."-ഞാന്‍

വയറ്റില്‍ 'ഗുളുഗുളു' ഒക്കെയായിട്ടു ബ്രിജേഷ് ചേട്ടന്റെ വീട്ടില്‍ ചെന്ന് കയറി കോളിംഗ് ബെല്‍ അടിച്ചു. ചേട്ടന്റെ അമ്മ വന്നു വാതില്‍ക്കല്‍. 
ആ ദ്രോഹി അവിടെ ഇല്ല. എപ്പോഴാണ് എത്തുന്നത് എന്ന് അറിയില്ല എന്ന് മറുപടി. അമ്മയും ബ്രിജേഷ് ചേട്ടന്റെ പെങ്ങളും മാത്രമേ ഉള്ളൂ.
"മക്കള് ഊണ് കഴിച്ചോ? വാ.. ഊണെടുക്കാം" എന്ന് അമ്മ.
"പോയി കഴിക്കെടാ തെണ്ടീ!" എന്ന് ദുഷ്ടനായ വയര്‍.... അവനു നാണക്കേട്‌ ഒന്നുമില്ലല്ലോ.
അത്രനാള്‍ ഇല്ലാത്ത ഒരു പുതു അനുഭവം അപ്പോള്‍. 
ഈ ചമ്മലേയ്... ലവന്‍ തന്നെ.
രണ്ടു സെക്കണ്ട് മുഖത്തോടുമുഖം നോക്കിയതിനു ശേഷം അനന്തന്റെ മറുപടി.
"വേണ്ടമ്മേ.. ഞങ്ങള്‍ 'ബരുന്ന ബായ്ക്ക് കൂട്ചതാ'!"
"ങ്ങീ... ങ്ങീ... നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ!" രണ്ടു ആമാശയങ്ങള്‍ പിണങ്ങി.
"ഞങ്ങള്‍ കുറച്ചു കഴിഞ്ഞു വരാം" എന്ന് പറഞ്ഞിറങ്ങി.

തലശ്ശേരി കോട്ട അവിടെ അടുത്താണെന്ന് കേട്ടിരുന്നു. ഞങ്ങളുടെ പാദങ്ങള്‍ പതിയാത്തത്‌ കൊണ്ട് അവിടത്തെ പാറകള്‍ക്ക് മോക്ഷം കിട്ടാതിരിക്കണ്ട. നട്ടുച്ചയ്ക്ക് വച്ചു പിടിച്ചു, കോട്ട കാണാന്‍. കോട്ട കണ്ടു. ഗംഭീരം. അവിടെ ഒരു തുരങ്കം ഉണ്ടത്രേ. കിലോമീറ്ററുകള്‍ ദൂരമുള്ള ഒരു ഭയങ്കരസംഗതി. അതിലൊന്നും ശ്രദ്ധിക്കാനും ആസ്വദിക്കാനും വയറു സമ്മതിച്ചിട്ട് വേണ്ടേ? ഒരു രണ്ടു മണിക്കൂര്‍ കാറ്റും ആവശ്യത്തിനു വെയിലും കൊണ്ട് വയറിന്റെ തെറിയും കേട്ട് വീണ്ടും ബ്രിജേഷ് ചേട്ടന്റെ വീട്ടിലേയ്ക്ക്.

വീണ്ടും പഴയപടി കോളിംഗ് ബെല്‍ അമര്‍ത്തല്‍, അമ്മ വരല്‍, ബ്രിജേഷ് ഇല്ലല്ലോ എന്ന് പറയല്‍.,,, എല്ലാ പ്രതീക്ഷയും അസ്തമിച്ചു. ഈ അമ്മമാര്‍ക്ക് പക്ഷെ ഒരു ദിവ്യദൃഷ്ടിയുണ്ട്. വിശന്ന വയറു കണ്ടാല്‍ അവര്‍ക്ക് മനസ്സിലാവാനുള്ള എന്തോ കഴിവ് - ആറാമിന്ദ്രിയം എന്നൊക്കെ വേണമെങ്കില്‍ പറയാം. 
"നിങ്ങള്‍ എന്തായാലും വന്ന് ഇരിക്ക് ഭക്ഷണം കഴിച്ചു ഇരിക്കുംപോഴെയ്ക്ക് അവന്‍ ഇങ്ങെത്തും." അമ്മ പറയുന്നു.
"ഞങ്ങള്‍ നേരത്തെ കഴിച്ചതാല്ലോ..." എന്ന് പറഞ്ഞിട്ടൊന്നും കേള്‍ക്കാന്‍ അമ്മ കൂട്ടാക്കിയില്ല. നിര്‍ബന്ധിച്ചു കഴിപ്പിച്ചു. 
'നേരത്തെ കഴിച്ച' അണ്ണന്മാര്‍ വാരിവലിച്ചു മൂന്നു പാത്രം ചോറ് ഉണ്ടു എന്ന് ചോദിക്കരുത്. അത് ഫൌള്‍....,,, ഈ ആക്രാന്ത്... ആക്രാന്ത്.. എന്ന് കേട്ടിട്ടില്ലേ? അതൊക്കെത്തന്നെ. 
അമ്മയ്ക്ക് കാര്യം അപ്പോത്തന്നെ പിടികിട്ടിക്കാണണം. ഊണ് കഴിച്ചു കഴിയുമ്പോഴേയ്ക്ക് ബ്രിജേഷ് ചേട്ടന്‍ വന്നു. അന്ന് കഴിച്ച മീന്‍കറിയുടെ സ്വാദ് അതിനു ശേഷം അങ്ങനെ എങ്ങുനിന്നും കിട്ടിയിട്ടില്ല എന്ന് പറഞ്ഞാല്‍ അതിശയോക്തി അല്ല. അങ്ങനെ ഒരു മഹാതീറ്റയ്ക്ക് ശേഷം അന്ന് ബ്രിജേഷ് ചേട്ടന്റെ വീട്ടില്‍ താമസിച്ചു പിറ്റേന്ന് തിരിച്ചു ഏറണാകുളത്തിന്... 

ശേഷമുണ്ടായത് അതിലും വലിയ ദുരന്തം: 
കൃത്യം വണ്ടിക്കൂലി കഴിച്ച് അഞ്ചോ പത്തോ മാത്രം ബാക്കി നില്‍ക്കെ ഞങ്ങള്‍ രണ്ടും എറണാകുളത്തു ഇറങ്ങുന്നു. എന്തോ കാര്യത്തിനായി കയ്യിലെടുത്ത എന്റെ പെഴ്സിന്റെ ഉള്ളില്‍ നിന്നും പണ്ട് എപ്പോഴോ ഒളിച്ചുവച്ച നൂറു രൂപ (എനിക്ക് അങ്ങനെ ഒരു ശീലമുണ്ട്... പൈസ ഇല്ലാതെ വരുമ്പോള്‍ എടുക്കാനായി ഉള്ളപ്പോള്‍ എടുത്തു വയ്ക്കും... അത് മറന്നു പോവുകയും ചെയ്യും) വീഴുന്നു. അന്ന് അനന്തന്‍ എന്നെ വിളിച്ച തെറി എഴുതി വച്ചിരുന്നെങ്കില്‍ ഒരു "തെറി എന്‍സൈക്ലോപീഡിയ" ഉണ്ടാക്കാമായിരുന്നു.

പ്രിയപ്പെട്ട ബ്രിജേഷ് ചേട്ടാ, ഇങ്ങനൊരു സംഗതി നടന്ന കാര്യം നിങ്ങള്‍ ഇപ്പോഴാവും അറിയുന്നത്. എന്നാല്‍ ഇത് നടന്നതാണ്. അന്ന് അമ്മ വിളമ്പി തന്ന ഊണിന്റെ രുചി ഇപ്പോഴും ഞങ്ങളുടെ നാവുകളില്‍ ഉണ്ട്. ഇടയ്ക്ക് വളരെ സ്നേഹത്തോടെ ഓര്‍ക്കുകയും ചെയ്യാറുണ്ട്. ഒത്തിരി ഇഷ്ടത്തോടെ...

Tuesday 4 June 2013

ജന്മദിനാശംസകള്‍



സ്വന്തം കൈപ്പടയില്‍ 
എഴുതിയ 
ആയിരത്തി മുന്നൂറു
പ്രണയക്കുറിപ്പുകള്‍ 
നിനക്കുള്ള ജന്മദിനസമ്മാനമായിരുന്നു.

ഹൃദയവും കിനാവും ചാലിച്ച്
ഒരു പുസ്തകം നിറയെ 
എഴുതിയ കവിതകളെല്ലാം
നിനക്കുള്ള പ്രണയോപഹാരങ്ങളായിരുന്നു.

എല്ലാം തീ വിഴുങ്ങിയിട്ട് 
ഇന്നേയ്ക്ക് ഒരാണ്ട്.
ജന്മദിനാശംസകള്‍.


Saturday 1 June 2013

രണ്ടു മഴകള്‍

താങ്ങാന്‍ ആവതില്ലാതെ
വയറും മനവും നിറഞ്ഞു
ഗര്ഭിണിയായൊരു കാര്‍മേഘം
മഴക്കുഞ്ഞിനെ
പെറുന്ന കണക്ക്
നെഞ്ചിനുള്ളില്‍
വിരിഞ്ഞു നിറഞ്ഞു
തിങ്ങിപ്പടര്‍ന്ന മുല്ലപ്പൂക്കളെ
നിന്റെ മുടിക്കെട്ടിലേയ്ക്ക്
ചൊരിയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍...

----------------------------------------

----------------------------------------
---------------------------------------------