Friday, 28 March 2014

ഒരു കഥ...

ഒരു കഥ പറയാം....

ഒരിടത്ത് ഒരു രാജാവ് ഉണ്ടായിരുന്നു. ജനങ്ങളുടെ പക്കല്‍ നിന്നും കനത്ത നികുതി ചുമത്തുകയും ആ പണം കൊണ്ട് സുഖലോലുപതയില്‍ കഴിയാനുമായിരുന്നു അയാളുടെ ആഗ്രഹം. പക്ഷെ അങ്ങനെ ചെയ്‌താല്‍ ജനം തനിക്കെതിരെ തിരിഞ്ഞു തന്നെ സിംഹാസനത്തില്‍ നിന്നും താഴെയെറിയുമോയെന്നു അയാള്‍ ഭയന്നു. ഒരുപാട് ആലോചനയ്ക്ക് ശേഷം അതിനു അയാള്‍ ഒരു പോംവഴിയും കണ്ടെത്തി. രാജശില്പ്പികളോട് പറഞ്ഞ് തന്റെ രാജ്യത്ത് പലയിടങ്ങളിലായി സ്വര്‍ണ്ണം കൊണ്ടും രത്നം കൊണ്ടും മറ്റനേകം അമൂല്യവസ്തുക്കള്‍ കൊണ്ടും അസംഘ്യം കാരാഗൃഹങ്ങള്‍ അയാള്‍ പണി കഴിപ്പിച്ചു. എന്നിട്ട് ജനങ്ങളോട് പറഞ്ഞു,

"പ്രിയപ്പെട്ട ജനങ്ങളെ നോക്കൂ... നിങ്ങള്‍ക്കായി അമൂല്യവസ്തുക്കളാല്‍ ഞാന്‍ പണികഴിപ്പിച്ച സൌധങ്ങള്‍. അവ നിങ്ങള്‍ക്കായി ഞാന്‍ വിട്ടു തരുന്നു. നിങ്ങളെ പല വിഭാഗങ്ങളായി തിരിച്ച് ഞാന്‍ അവയില്‍ പാര്‍പ്പിക്കാം. ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി... അവ അമൂല്യങ്ങളാണ്. അതുകൊണ്ടുതന്നെ അവയെ സംരക്ഷിക്കാനുള്ള ചുമതലയും നിങ്ങളുടേതാണ്. പോയി സസുഖം ജീവിച്ചുകൊള്ളുക."

"എത്ര നല്ല രാജാവ് " എന്നു തമ്മില്‍ പറഞ്ഞു ജയ്‌ വിളിച്ചുകൊണ്ട് ജനം പലതായി പിരിഞ്ഞ് പല കാരാഗൃഹങ്ങളില്‍ പാര്‍ക്കാന്‍ തുടങ്ങി. തങ്ങളുടെ കാരാഗൃഹങ്ങളെ സ്നേഹിക്കാനും പരിപാലിക്കാനും പോലും തുടങ്ങിയ അവരെ ഭരിയ്ക്കാന്‍ രാജാവിന് തുടര്‍ന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പല സമയങ്ങളിലും "നിന്റെതിനെക്കാന്‍ നല്ലത് എന്റേതാണ്" എന്ന് പറഞ്ഞു തമ്മില്‍ തല്ലാനും തുടങ്ങി, അവര്‍. വെറുപ്പും വിദ്വേഷവും വര്‍ധിച്ചു വന്നു.

ജനത്തിനിടയില്‍ പിളര്‍പ്പ് കണ്ട രാജാവ് പതിയെ അവരുടെ ജോലിഭാരം ഇരട്ടിയാക്കി. അവര്‍ക്ക് കനത്ത നികുതിയും ചുമത്തി. ജീവിതകാലം മുഴുവനും എല്ലുമുറിയെ പണിയെടുത്തും സ്വന്തം കാരാഗൃഹങ്ങളുടെ പേരില്‍ തമ്മില്‍ തല്ലിയും ജനങ്ങളുടെ കാലം കഴിഞ്ഞു പോന്നു. സ്വന്തം ജോലി, കുടുംബം, കാരാഗൃഹത്തിന്റെ പരിപാലനം എന്നിവ കഴിഞ്ഞു ഒരു നിമിഷം രാജാവ് തങ്ങളോട് ചെയ്യുന്ന ക്രൂരത തിരിച്ചറിയാനുള്ള സമയം പോലും ജനത്തിന്റെ പക്കല്‍ ഇല്ലായിരുന്നു.

ഒരിക്കല്‍ ഒരാള്‍, "സ്വര്‍ണ്ണം കൊണ്ടായാലും രത്നം കൊണ്ടായാലും ഇതെല്ലാം കാരാഗൃഹങ്ങളല്ലേ?" എന്ന് ചോദിച്ചു. ക്രുദ്ധരായ ജനം അവനെ കല്ലെറിഞ്ഞുകൊല്ലുന്നതില്‍ മാത്രം ഐക്യം പ്രകടിപ്പിച്ചു.

കാലം കടന്നു പോയി. രാജാവ് വൃദ്ധനായി. തനിക്ക് ലഭിച്ച സുഖങ്ങള്‍ തന്റെ മക്കള്‍ക്കും പരമ്പരയ്ക്കും ലഭിക്കണമെന്ന് രാജാവിന് തോന്നി. മരണക്കിടക്കയില്‍ തന്റെ മക്കളെ വിളിച്ചു വരുത്തി അയാള്‍ പറഞ്ഞു...
"മക്കളെ, ഇന്ന് നമ്മള്‍ ഈ ജനത്തിനെ ഇങ്ങനെ ഭരിച്ചു സുഖലോലുപതയില്‍ കഴിയുന്നത് അവരുടെമേല്‍ ഞാന്‍ അടിച്ചേല്‍പ്പിച്ച വിഭാഗീയതയും, ചിന്തിക്കാന്‍ പോലും സമയം കൊടുക്കാതെ അവരുടെ മേല്‍ താങ്ങിയ നികുതിയും മൂലമാണ്. അതുകൊണ്ട് നിങ്ങളും അത് തന്നെ ചെയ്യുക. അവര്‍ക്ക് കൂടുതല്‍ കാരാഗൃഹങ്ങള്‍ തീര്‍ക്കുകയും ഇപ്പോഴുള്ളവ കൂടുതല്‍ മോടിപിടിപ്പിക്കുകയും ചെയ്യുക. അവരുടെ കൂട്ടത്തില്‍ ചിലരെ മാത്രം സമ്പന്നരാക്കി അവരെപ്പോലെ ആവാന്‍ മറ്റുള്ളവരെ പ്രത്യക്ഷത്തില്‍ കാണാത്തവിധം പ്രേരിപ്പിക്കുക. കൂട്ടത്തില്‍ ചിലരെ മാത്രം അടിച്ചമര്‍ത്തുക. ഞാന്‍ പറയുന്നത് പോലെ ചെയ്‌താല്‍ നിങ്ങള്‍ക്കും നിങ്ങളുടെ സന്തതിപരമ്പരകള്‍ക്കും എന്നും സമ്പത്തില്‍ മുങ്ങി ജീവിക്കാം..."
ഇങ്ങനെ പറഞ്ഞുകൊണ്ട് രാജാവ് ജീവന്‍ വെടിഞ്ഞു. അടുത്ത കിരീടാവകാശിയുടെ പട്ടാഭിഷേകം നടന്നു. അയാള്‍ പിതാവ് പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുകയും തനിക്കുശേഷമുള്ളവര്‍ക്ക് അതെ അറിവ് പകര്‍ന്നു കൊടുക്കുകയും ചെയ്തു. അങ്ങനെ നൂറ്റാണ്ടുകളായി ആ രാജാവിന്റെ സന്തതികള്‍ തന്നെ ഇന്നും ഭരിയ്ക്കുന്നു. രാജ്യത്തെ ജനങ്ങളോ, സ്വന്തം കാരാഗൃഹങ്ങളുടെ അഴികള്‍ തുടച്ചു മിനുക്കിയും കൂട്ടത്തിലുള്ള സമ്പന്നനെ പോലെ ആവാന്‍ എല്ലു മുറിയെ പണിയെടുത്തും കാലം കഴിക്കുന്നു...

Thursday, 27 March 2014

About a rose

A rose rose rose where the forlorn winds trod
Turning the grey into pure, solid gold.
The near near basked in its glow down the road,
Where once a sombre funeral bell tolled.

The rose rose rose and Venus, but envied
For sweet was her scent and vivid, her face.
And the spring spring gave up riding her steed
Admiring, and time stood still, counting the days.

The dawn sky shied away and glowed no more
Where on a stalk, Helios himself did pose.
As for the pen that writes, he did, but soar
And penned epics of love where the rose rose rose!

Tuesday, 25 March 2014

മണ്ണപ്പം

ചിരട്ട കൊണ്ട് മണ്ണപ്പം ചുട്ട്,
അതിലൊരു പാതി കാക്കയ്ക്കും 
മറ്റേ പാതി വടക്കേലെ 
മൂക്കള ഒളിപ്പിക്കുന്ന പെണ്ണിനും കൊടുത്ത്
ചെങ്കല്ലരച്ച ചമ്മന്തി 
വാഴയിലദോശ കൂട്ടി 
ഒരു കഷണം പോലും ബാക്കിവയ്ക്കാതെ
രുചിയോടെ കഴിച്ചേമ്പക്കം വിട്ട്
പൊട്ടിപ്പോയ ഗോലിക്കഷണത്തിലൂടെ 
ആകാശോം നോക്കി 
തീപ്പെട്ടിപ്പടത്ത്തില്‍ കണ്ട 
വാല് വളഞ്ഞ നായ്ക്കുട്ടിയുടെ 
കഴുത്തിലെ തുകല്‍പ്പട്ട മുള്ളുകൊണ്ട് ചുരണ്ടി 
രാവിലെ ഓടിവീണപ്പോ 
കാലിലുണ്ടായ മുറിവ് കാട്ടി 
"ഞാങ്കരഞ്ഞില്ല... എനിക്ക് ധൈര്യമാ"ണെന്നു 
ഡംഭ് പറഞ്ഞ് ചിരിച്ച്
മടല് വണ്ടിക്കു വേഗംകൂട്ടാന്‍ 
മൂവാണ്ടന്‍മാവിലെ മൂന്നാമത്തെ കൊമ്പിലെ
മൂന്നാമത്തെ ഇലയരച്ചു തേച്ച്
പത്രക്കടലാസ് കൊണ്ട് 
കൂമ്പന്‍തൊപ്പി ഉണ്ടാക്കുമ്പോഴേക്കും
ഫോണ്‍ ബെല്ലടിച്ചു.
ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനിയില്‍ നിന്നാണ്...
പലിശയടക്കണമത്രേ!
അരികിലിരിക്കുന്നു,
ആറിപ്പോയ കട്ടന്‍ചായ.

Friday, 28 February 2014

പൈങ്കിളിഫൈഡ് ഹോളിവുഡ്‌ ട്രെയിലറുകള്‍

നമ്മുടെ മലയാളം ചാനലുകളില്‍ വരുന്ന സീരിയലുകളുടെ പരസ്യം ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാം ഒരു സൈസ്‌ അലമ്പ് പൈങ്കിളി ഡയലോഗ് ആയിരിക്കും. ഇതൊക്കെ കേട്ട് ആരാണാവോ ആ സീരിയലൊക്കെ കുത്തിയിരുന്നു കാണുന്നത്? എന്തരോ എന്തോ...
അങ്ങനിരിക്കുമ്പോ ഒരു ഐഡിയ... ഹോളിവുഡ്‌ സിനിമകളുടെ ട്രെയിലറിനു ഇങ്ങനൊരു കമന്ററി എഴുതിയാല്‍ എങ്ങനെ ഇരിക്കും? ഒന്ന് നോക്കാം... ഒത്താല്‍ ഒത്തു...

ടൈറ്റാനിക്‌:
ജീവിതത്തിന്റെ കെട്ടുപാടുകളില്‍ പെട്ട്, അതിന്റെ കൊടുംക്രൂരതകളില്‍ നീറിയൊടുങ്ങുന്ന നൈമിഷിക പ്രാണന്റെ നോവില്‍ കാറ്റത്തെ മുഴുകുതിരിനാളം പോലെ വിതുമ്പുന്ന ഒരു സ്ത്രീജന്മം. അവളുടെ ചുറ്റും വിഷസര്‍പ്പങ്ങളെപ്പോലെ നാവു നീട്ടിയടുക്കുന്ന, സ്വന്തം എന്നു പേരിനു മാത്രം പറയാവുന്ന ഒരുപിടി ബന്ധുജനങ്ങള്‍. അവളെ തന്റെ ശുഭ്രപ്രണയത്താല്‍ ആഴക്കടലിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്താന്‍ വന്നടുക്കുന്ന ആ അപരിചിതന്‍ ആരാണ്? അവരുടെ പ്രണയം നിലനില്‍ക്കുമോ? ദൂരെ ഇരുളിന്റെ മഹാസാഗരത്തില്‍ അവരുടെ ജീവിതനൌക തകര്‍ക്കാന്‍ കാത്തിരിക്കുന്ന ആ ഭീമാകാരനായ ഹിമരാക്ഷസന്‍ ആര്? ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങള്‍ക്ക് കാണുക, "പ്രണയനൌക" നിങ്ങളുടെ ഡാഷ് ടിവിയില്‍ വൈകിട്ട് 7.30ന്...

ജുറാസിക്‌ പാര്‍ക്ക്‌:
ജന്മജന്മാന്തരങ്ങളുടെ പിഞ്ഞിപ്പോയ താളുകളിലെവിടെയോ മറഞ്ഞുപോയ ഏതാനും ശാപഗ്രസ്ത തിര്യഗ്ജാതികളുടെ അത്യത്ഭുത തിരിച്ചു വരവ്. അവയുടെ പുനര്‍ജന്മങ്ങളില്‍ സ്വന്തം പ്രാണന്‍ പോലും താമരനൂല്‍ബന്ധത്തില്‍ തൂങ്ങിയാടാന്‍ വിധിക്കപ്പെട്ട ഏതാനും മനുഷ്യജന്മങ്ങളുടെ കരളലിയിക്കുന്ന കണ്ണീര്‍ക്കഥ. മനുഷ്യനെതിരെ പ്രകൃതിയും പ്രകൃതിയ്ക്കെതിരെ മനുഷ്യനും തിരിയുമ്പോള്‍ അവശേഷിക്കുന്നത്  നിണമണിഞ്ഞ ഏതാനും കാല്‍പ്പാടുകള്‍ മാത്രം. പ്രാണഭയത്താല്‍ വിറയ്ക്കുന്ന രണ്ടു പിഞ്ചു പൈതങ്ങളുടെ വിധി എന്താവും? കണ്ണീരുറവ വറ്റാത്ത ആ കുടുബത്തിന്റെയും അവരുടെ സുഹൃത്തുക്കളുടെയും ജീവിതം എവിടെ എത്തി നില്‍ക്കും? ഇവര്‍ക്കിടയില്‍ ജീവിച്ചു പുരാതനജീവബിന്ദുവിന്റെ മണിച്ചെപ്പ് കവര്‍ന്ന് ചതിയുടെ കാണാക്കയങ്ങളിലേക്ക് ഏവരെയും തള്ളിയിടാന്‍ പതിയിരിക്കുന്ന ആ കൊടും ക്രൂരന്‍ ആരാണ്? കാണുക, "ഓന്തുംപറമ്പ്" നിങ്ങളുടെ ഡാഷ് ടിവിയില്‍ വൈകിട്ട് 8.00 മണിക്ക്...

ദി മമ്മി:
തന്റെ തിന്മകള്‍ക്കു പകരമായി കാലയവനികയ്ക്കുള്ളില്‍ വലിച്ചെറിയപ്പെട്ട ഒരു ഭീകരസത്വം... അവന്‍ കാത്തിരിക്കുകയായിരുന്നു, മാനവരാശിയോടു മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത പകയുമായി, അവരെ അടക്കിവാഴാനുള്ള അടങ്ങാത്ത കൊതിയുമായി... പണക്കൊതിയും അധികാരമോഹവും തലയ്ക്കു പിടിച്ച ഏതാനും ദുഷ്ടര്‍ ആ ചങ്ങലക്കെട്ടുകളില്‍ നിന്ന് അവനെ മോചിപ്പിക്കുമ്പോള്‍ അതിനിടയില്‍ പെട്ടുപോവുന്നത് പ്രണയബദ്ധരായ രണ്ടു ചെറുപ്പക്കാരുടെ ജീവിതമാണ്. അവരുടെ ഒരുപിടി സ്വപ്നങ്ങളാണ്. അശ്രുബിന്ദുക്കള്‍ തുടിച്ചുനില്‍ക്കുന്ന യാതനകളുടെ യാത്രകളാണ് അവരെ കാത്തിരുന്നത്. അവരുടെ ജീവിതം പൂവണിയുമോ? ചതിയുടെയും തിന്മകളുടെയും തേര്‍വാഴ്ചയില്‍ അവരെ സഹായിക്കാനെത്തുന്ന ആ കരിമ്പടം പുതച്ച ആള്‍ ആരാണ്? മരണത്തെപ്പോലും ജയിച്ച ഭീകരരാക്ഷസന്‍ ഉയര്‍ത്തുന്ന പൊടിക്കാറ്റില്‍ അവര്‍ തളര്‍ന്നുവീഴുമോ? കാണുക, "പഴന്തുണിക്കോക്കാച്ചി" നിങ്ങളുടെ ഡാഷ് ടിവിയില്‍ രാത്രി 8.30-നു...

ആമേന്‍!

Tuesday, 7 January 2014

"ദാമ്പത്യജീവിതം" എനിക്ക് കിട്ടിയ ഒരു പത്തുമിനിറ്റ് ക്രാഷ് കോഴ്സ്‌...

ഈ കഴിഞ്ഞ ദിവസം ചങ്ങാതിമാര്‍ വിളിച്ചു- "ഡാ, ഞങ്ങള്‍ മലബാര്‍ ഹൌസില്‍ ഉണ്ട്. ഫ്രീ ആണെങ്കില്‍ അങ്ങോട്ട്‌ പോരെ...ഓരോ ബിയര്‍ ആവാം"

"അതിനെന്താ... ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ അങ്ങേത്തും..."- ഞാന്‍

ശടപടെന്നു റെഡിയായി ഓട്ടോ സ്ടാണ്ടില്‍ ചെന്ന് ഓട്ടോ പിടിച്ചു. അവിടെയുള്ള ഓട്ടോക്കാര്‍ എല്ലാരും പരിചയക്കാര്‍. സ്ഥിരമായി ഓട്ടോയില്‍ യാത്ര ചെയ്യുന്നതുകൊണ്ട് അവര്‍ക്കെല്ലാം എന്നെ അറിയാം. ഞാന്‍ ബിജു ചേട്ടന്റെ ഓട്ടോയില്‍ കേറി. ബിജു ചേട്ടന് അമ്പതിനടുത്തു പ്രായം. പത്തനംതിട്ടയില്‍ നിന്ന് കൊച്ചിയില്‍ വന്നു താമസം തുടങ്ങിയിട്ട് പതിനെട്ടു വര്‍ഷമായി. രണ്ടു മക്കള്‍. പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് അയച്ചു. ഒരു മോന്‍ ഉള്ളത് പഠിക്കുന്നു... ചെറിയ രാഷ്ട്രീയപ്രവര്‍ത്തനം ഒക്കെ പണ്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ സ്വസ്ഥം, ഗൃഹഭരണം.

ബിജു ചേട്ടന്‍ പതിവ് കത്തി മോഡിലായി...

"വന്നല്ലോ മൊട്ട! എങ്ങോട്ടാ?"

"വിട് ചേട്ടാ മലബാര്‍ ഹൌസിലോട്ട്"

"അവിടെയാണോ കമ്പനി?"

"അതെ. ഇടയ്ക്ക് ഇങ്ങനെ കൂട്ടുകാരുടെ ഒപ്പം ഓരു കൂടല്‍ ഉണ്ട്. കുറെ ചിരിക്കും, എന്ജോയ്‌ ചെയ്യും, ഓരോ ബിയര്‍ അടിക്കും, പോരും... ഇതൊക്കെയാണല്ലോ അതിന്റെ ഒരു രസം..."

"സാര്‍ കല്യാണം കഴിച്ചിട്ടില്ലല്ല്ലേ?"

"ഇല്ല.. എന്തെ ചോദിച്ചത്?"

"അല്ല... ബാച്ചിലര്‍ ലൈഫിലെ ഇതൊക്കെ പറ്റൂ.."

"കല്യാണം കഴിഞ്ഞാല്‍ ഇതൊന്നും നടക്കില്ലേ? ശോക സീന്‍ ആയിപ്പോവുമല്ലോ ചേട്ടാ..."

"നടക്കില്ല എന്നല്ല... അതിനു സമയം കിട്ടില്ല."

"എന്നാല്‍ ഇപ്പോഴെങ്ങും കെട്ടുന്നില്ല!"

"അങ്ങനല്ല സാറേ. നിങ്ങള്ക്ക് അത് മനസ്സിലായില്ല. അതില്‍ ഒരുപാട് സംഗതികള്‍ ഉണ്ട്"

"കല്യാണം കഴിച്ചാലും ഇതൊക്കെ വേണം എന്നാണു എനിക്ക് ആഗ്രഹം ചേട്ടാ..."

"ഇപ്പൊ ഇങ്ങനൊക്കെ പറയും. എല്ലാരും പറയും. പിന്നീട് അതെല്ലാം മാറിപ്പോവും..."

ശ്ശെടാ! എന്റെ കാര്യം ഇങ്ങേരാണോ തീരുമാനിക്കുന്നത്? നാട്ടുകാരുടെ പതിവ് അലമ്പ് ഡയലോഗ് ഇറക്കാനുള്ള പരിപാടി ആണെന്ന് കരുതി ഞാന്‍ കുറച്ചു സമയം മിണ്ടാതിരുന്നു. ബിജു ചേട്ടന്‍ തുടര്‍ന്ന് പറഞ്ഞു...

"സാറിന് മനസ്സിലായില്ല. ഞാന്‍ പറഞ്ഞു തരാം... ബാച്ചിലര്‍ ആയിരിക്കുന്ന സമയത്ത് നമുക്ക് ഇങ്ങനെ ഒത്തിരി കംപനിയടി കാണും. ഒരു കല്യാണം കഴിഞ്ഞു കഴിഞ്ഞാല്‍ അതിനു ചെറിയ ഒരു മാറ്റം വരും. ആദ്യത്തെ ഒന്നോ രണ്ടോ മാസങ്ങള്‍ ഈ സംഗതി നടക്കില്ല.. വീട്ടില്‍ വന്നു കയറിയ ഒരാള്... അയാളുടെ കാര്യങ്ങള്‍, പിന്നെ അയാളോടുള്ള സ്നേഹം, ചില യാത്രകള്‍... ഇതൊക്കെ ആയിട്ട് ആദ്യത്തെ രണ്ടു മാസം ആകെ തിരക്കിലാവും. അത് കഴിഞ്ഞു പതിയെ പഴയത്പോലെ കൂട്ടുകാരെയൊക്കെ കാണാന്‍ തുടങ്ങും. പഴയത് പോലെ കമ്പനി കൂടി ഇരിക്കും. എങ്കിലും പണ്ട് അര്‍ദ്ധരാത്രി പുറപ്പെട്ടു പോന്നിരുന്ന നിങ്ങള്‍ പത്തുമണിക്ക് വീട്ടിലേക്കു പോവും. കൂട്ടുകാര്‍ ചിലപ്പോ കളിയാക്കി എന്നൊക്കെ വരും. എന്നാലും നിങ്ങള്‍ പോവും. കുറച്ചു നാളൊക്കെ കഴിഞ്ഞു ഒരു കുട്ടിയൊക്കെ ആകാറാവുമ്പോ നിങ്ങള്‍ തന്നെ ഈ പത്തുമണി എന്നത് ഏഴുമണിയാക്കും. 'അവള്‍ വീട്ടില്‍ ഒറ്റയ്ക്ക് ഈ അവസ്ഥയില്‍ ആണ്' എന്ന് നിങ്ങള്‍ പറയുമ്പോള്‍ തന്നെ കൂട്ടുകാര്‍ തന്നെ സ്നേഹത്തോടെ വീട്ടിലേക്കു പറഞ്ഞു വിടും. കുട്ടി ആയിക്കഴിഞ്ഞാല്‍ പിന്നെ നേരെ വീട്ടിലേക്കു പോവും നിങ്ങള്‍... കുട്ടിയേയും കളിപ്പിച്ചു വീട്ടുകാര്യങ്ങളും നോക്കി.. വല്ലപ്പോഴും കൂട്ടുകാരുടെ ഒപ്പം ഒന്ന് കൂടിയാലായി. പിന്നെയും കുറേക്കാലം കഴിഞ്ഞു കഴിഞ്ഞാലേ അടുത്ത സ്റ്റേജ് ആവൂ.. ചെറിയ പിണക്കങ്ങള്‍ ഒക്കെ കയറി വരാന്‍ തുടങ്ങും. കുറച്ചൊക്കെ മടുപ്പ് വന്നു കഴിഞ്ഞാല്‍ ഉടനെ നിങ്ങള്‍ ഫോണ്‍ എടുത്തു ചങ്ങാതിയെ വിളിക്കും, അവന്റെ ഒപ്പം പോയി ഒരു രണ്ടെണ്ണമൊക്കെ അടിച്ച് 'ലവള്‍ അങ്ങനെ ചെയ്തെടാ അളിയാ' എന്ന് പറയും. 'ഇതൊക്കെ വല്യ കാര്യമാണോ അളിയാ... എല്ലാം ശരിയാവും...' എന്ന് അവനും പറയും. അതങ്ങനെ കിടക്കും..."

ഒറ്റയടിക്ക് ഇത് മുഴുവന്‍ കേട്ടിരുന്ന ഞാന്‍ കണ്ണുമിഴിച്ചുപോയി. കേട്ട കാര്യങ്ങള്‍ വച്ച് എനിക്ക് പരിചയമുള്ള പലരുടെയും മുഖങ്ങള്‍ ഉള്ളില്‍ ഓടിയെത്തി.

"അപ്പൊ കല്യാണം കഴിച്ചാല്‍ എല്ലാം കഴിഞ്ഞു.. ല്ലേ?"- ഞാന്‍ ചോദിച്ചു.

"അങ്ങനെയല്ല സാര്‍. എല്ലാ ഭാര്യമാരും ഭര്‍ത്താക്കന്മാരെ അങ്ങനെ കെട്ടിപ്പൂട്ടി വയ്ക്കുന്ന കൂട്ടത്തില്‍ അല്ല. ഒരു കുടുംബജീവിതം ആവുമ്പോള്‍ അങ്ങനെയാണ്. അതെല്ലാം നമ്മള്‍ തന്നെ ചെയ്തുപോവുന്ന കാര്യങ്ങളും. അത് അങ്ങനെയാണ്.."

സംസാരം തീരുമ്പോഴേക്കും വണ്ടി സ്ഥലത്തെത്തി. ഒരു ചെറിയ ചിരിയോടെ ഞാന്‍ കാശ് കൊടുത്തു ഇറങ്ങുമ്പോഴേക്കും ബിജു ചേട്ടന്‍ ഒന്നുകൂടി പറഞ്ഞു...

"എന്റെ കല്യാണം കഴിഞ്ഞിട്ട് ഇരുപത്തഞ്ചു വര്ഷം കഴിഞ്ഞു. ഇത്ര നാള്‍ക്കു ശേഷം ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം കൂടി പറയാം... നമ്മുടെ ചുറ്റും എന്തെല്ലാം ബന്ധങ്ങള്‍ ഉണ്ടോ, അതിലൊക്കെ കവിഞ്ഞു നില്‍ക്കുന്ന ഒന്നാണ് ദാമ്പത്യജീവിതം. ജീവിതാവസാനം വരെ കൂടെ ഉണ്ടാവുന്ന അവരാണ് നമ്മുടെയൊക്കെ എല്ലാം. നല്ല ഒരാളെ സാറിന് കിട്ടട്ടെ..."

എന്റെ പുഞ്ചിരി വലുതാവുന്നു... സന്തോഷം...

എക്സ്പീരിയന്‍സ് മാറ്റെഴ്സ്... അല്ലെ?



Sunday, 5 January 2014

മത്തായീ! മത്താകരുത്!!!

മത്തായിക്ക് കുറച്ചു നാളായി കള്ളുകുടി കൂടുതലാണ് എന്ന് അറിഞ്ഞതനുസരിച്ച് വികാരിയച്ചന്‍ അയാളെ മേടയിലേക്ക് വിളിപ്പിച്ചു...

അച്ചന്‍: "എന്താടാ മത്തായി? നീ ഭയങ്കര കള്ളുകുടിയാണെന്നു ഞാന്‍ അറിഞ്ഞല്ലോ. മദ്യപാനം നാശത്തിലേക്കുള്ള വഴിയാണെന്ന് നിനക്കറിഞ്ഞുകൂടെ?"
മത്തായി: "ഉവ്വച്ചോ. പക്ഷെ അതിനു അച്ചന്‍ ഒറ്റ ഒരുത്തനാ കാരണം."
അച്ചന്‍: "ഞാനോ!!! ഞാനെന്തു തെറ്റ് ചെയ്തിട്ടാ നീ കുടിക്കുന്നെ?"
മത്തായി: "അച്ഛനല്ലേ ഇന്നാളു പ്രസംഗത്തില്‍ പറഞ്ഞത്, 'കള്ളുകുടി നിര്‍ത്തണം, അങ്ങനെ ചെയ്യുമ്പോള്‍ കുടുംബജീവിതത്തിന്റെ സുഖവും സന്തോഷവും സ്നേഹവും ഒക്കെ കൂടും' എന്ന്..."
അച്ചന്‍: "ഉവ്വ്... പറഞ്ഞു. അത് ശരിയുമാണ്. നീയും അങ്ങനെ തന്നെ ചെയ്യ്... അതിനു ഞാനെന്തു ചെയ്തു എന്ന് പറ.."
മത്തായി: "അല്ല, അങ്ങനെ കുടുംബജീവിതത്തിന്റെ സുഖവും സന്തോഷവും സ്നേഹവും ഒക്കെ കൂടുന്നെന്കില്‍ കൂടട്ടെ എന്ന് വച്ചതാ. കള്ളുകുടി തുടങ്ങാതെ അത് നിര്‍ത്താന്‍ പറ്റില്ലല്ലോ. അത് കൊണ്ട് പ്രസംഗം കേട്ടതിനു ശേഷം ഞാന്‍ കുടിയങ്ങു തുടങ്ങി."
അച്ചന്‍: "ഹെന്ത്!!!!! കള്ളുകുടി ഇല്ലാതിരുന്ന നീ എന്തിനാടാ പോത്തേ അത് തുടങ്ങിയത്? ആട്ടെ... എന്നിട്ട് നീ പറഞ്ഞത് പോലെ കുടുംബത്തിനു വേണ്ടി കള്ളുകുടി നിര്‍ത്തിയോ?"
മത്തായി: "ഉവ്വച്ചോ. കള്ളുകുടി കഴിഞ്ഞ മാസം തന്നെ നിര്‍ത്തി. പക്ഷെ ഇപ്പൊ പെണ്ണുമ്പിള്ള വീട്ടില്‍ കേറ്റുന്നില്ല."
അച്ചന്‍: "അതെന്താടാ? നീ നന്നായിട്ടും അവള്‍ക്കെന്തു പറ്റി?"
മത്തായി: "കള്ളുകുടി നിര്‍ത്തി, പക്ഷെ അതിന്റെ ഒപ്പം തുടങ്ങിയ ബീഡിവലിയും കഞ്ചാവും ചീട്ടുകളിയും നിര്‍ത്താന്‍ തോന്നുന്നില്ല."
അച്ചന്‍: ".............!!!!"

കേള്‍ക്കുന്നതായാലും കുടിക്കുന്നതായാലും പഠിക്കുന്നതായാലും വെള്ളം ചേര്‍ക്കാതെ, തൊണ്ട തൊടാതെ വിഴുങ്ങിയാല്‍ ഇങ്ങനിരിക്കും. എങ്ങനിരിക്കും? മൂഞ്ചിപ്പോകും!

ആമേന്‍!

Friday, 13 December 2013

ടിവി - ഒരു കയ്പ്പന്‍ ഓര്‍മ്മ



ടിവി ഒരു ആടംഭരവും അത്ഭുതവും നിറഞ്ഞ ഒരു ഘടാകടികത്വം ആയിരുന്ന നാളുകളില്‍ കുട്ടിക്കാലം ചെലവഴിച്ച ഒരാളാണ് ഞാന്‍. സ്കൂള്‍ ഇല്ലാത്ത ഞായര്‍ ദിവസമെന്നു വച്ചാല്‍ രാവിലത്തെ രാമായണം/മഹാഭാരതം/കാര്‍ട്ടൂണ്‍ പിന്നെ വൈകിട്ടത്തെ മലയാളം സിനിമ എന്നതായിരുന്നു. പരിസരത്തുള്ള ഒന്നോ രണ്ടോ വീടുകളില്‍ മാത്രമേ അത്ഭുതപ്പെട്ടി കാണുകയുള്ളൂ. മറ്റുള്ള വീടുകളില്‍ നിന്നും കൂട്ടമായി ആളുകള്‍ സിനിമകളും മറ്റും കാണാന്‍ ടിവിയുള്ള വീട്ടില്‍ എത്തിച്ചേരും. എല്ലാവരും വളരെ അച്ചടക്കത്തോടെ നസീറിനെയും സുകുമാരനെയും ശങ്കറിനെയും മമ്മൂട്ടിയെയുമൊക്കെ കണ്ടു ചിരിക്കും, കരയും, ആരാധിക്കും... ഈ ടെലിവിഷന്‍ മേളയില്‍ ആബാലവൃദ്ധജനങ്ങള്‍ ഒരേ മനസ്സോടെ പങ്കെടുത്തിരുന്നു. മൊത്തത്തില്‍ ഒരു ബഹളമയം.

ഒരിക്കല്‍, ഞങ്ങള്‍ സ്ഥിരമായി ടിവി കാണാന്‍ പോകുന്ന വീട്ടുകാര്‍ എങ്ങോട്ടോ മൂന്നു നാല് ആഴ്ച നീളുന്ന യാത്ര പോയി. ഞങ്ങളുടെ സിനിമാ/കാര്‍ട്ടൂണ്‍ കാണല്‍ മുടങ്ങി എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്നാലും മഹാഭാരതം കാണാതിരിക്കാന്‍ കഴിയുമോ? അര്‍ജുനനും കര്‍ണ്ണനുമൊക്കെ യുദ്ധം ചെയ്യുന്ന ഭാഗമാണ്. അങ്ങോട്ടും ഇങ്ങോട്ടും പല സൈസ്‌ അമ്പുകളൊക്കെ ചീറിപ്പായും... ചിലത് തമ്മില്‍ ഇടിച്ചു നിലത്ത് വീഴും... ചിലപ്പോള്‍ ഇടിയും മിന്നലും മഴയുമൊക്കെ ഉണ്ടാവും. മിസ്‌ ചെയ്യാന്‍ പറ്റില്ല. പടിഞ്ഞാറേ വീട്ടിലെ വല്യപ്പന്റെ വീട്ടില്‍ ടിവിയുണ്ട്. വല്യപ്പന്റെ മകള്‍ പാവം ഒരു ആന്റിയാണ്. തമ്മില്‍ കാണുമ്പോള്‍ എപ്പോഴും സംസാരിക്കും, മിട്ടായി വാങ്ങി തരും. വല്യപ്പന്‍ അങ്ങനെ ഒന്നുമല്ല. ഭയങ്കര ഗൌരവക്കാരനാണ്. അറുപിശുക്കനും. അതുകൊണ്ട് തന്നെ ആരും അങ്ങോട്ട്‌ ടിവി കാണാന്‍ പോകാറില്ല. എന്തും വരട്ടെ എന്നു കരുതി അങ്ങോട്ട്‌ വച്ച് പിടിപ്പിച്ചു. വാതില്‍ക്കല്‍ മുട്ടി. ആന്റി വന്നു വാതില്‍ തുറന്നു ചിരിച്ചു. പതിവില്ലാതെ എന്നെ വീട്ടുപടിക്കല്‍ കണ്ടതിന്റെ കൊതുകം മുഖത്ത്.

"എന്താ മോനെ? എന്താ രാവിലെ തന്നെ?"

"ഞാന്‍ ടിവി കാണാന്‍ വന്നതാ. മഹാഭാരതം. നല്ല യുദ്ധമൊക്കെയുണ്ട് ഈ ആഴ്ച. ടിവി കണ്ടോട്ടെ?"

"അതിനെന്താ... മോന്‍ വാ..."

ടിവി ഓണ്‍ ആക്കി തന്നിട്ട് ആന്റി അടുക്കളയിലേക്കു പോയി. ഇറച്ചി വേവിക്കുന്ന സുഗന്ധം മൂക്കില്‍... വല്യപ്പനെ അവിടെയെങ്ങും കാണാനില്ല. നന്നായി. പള്ളിയില്‍ കുര്‍ബാന കഴിഞ്ഞിട്ടുള്ള മറ്റു വല്യപ്പന്മാരുടെ ഒപ്പം കത്തിവെപ്പും മുറുക്കലും ഒക്കെ ആയിരിക്കും. സമാധാനം.

ഞാന്‍ നിലത്ത് ഇരുന്നു കാഴ്ച തുടങ്ങി. ടിവിയില്‍ അര്‍ജുനനും കര്‍ണ്ണനും ദുര്യോധനനുമൊക്കെ ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നു... ഭയങ്കര യുദ്ധം. മുഴുകിയിരുന്നു കാണുന്നതിനിടയില്‍ പിറകിലെ കാല്‍പ്പെരുമാറ്റം കേട്ടില്ല. എപ്പോഴോ കണ്ണൊന്നു മാറിയപ്പോള്‍ കണ്ടു, എന്റെ വലതു വശത്ത് വല്യപ്പന്‍ നില്‍ക്കുന്നു. എന്നെത്തന്നെ തുറിച്ചു നോക്കുകയാണ്. ഉരുകിപ്പോയി. എന്തെങ്കിലും പറയണോ വേണ്ടയോ എന്നൊക്കെ ആലോചിച്ചിരുന്നു. പിന്നെ പതുക്കെ വീണ്ടും ടിവിയിലേക്ക് ശ്രദ്ധ തിരിച്ചു. വല്യപ്പം നിന്നയിടത്ത് നിന്ന് അനങ്ങാതെ എന്നെത്തന്നെ നോക്കി നില്‍ക്കുന്നത് കണ്ണിന്റെ കോണില്‍ക്കൂടി കാണാം. ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ഒന്നോ രണ്ടോ മിനിട്ട് അങ്ങനെ നിന്നതിനു ശേഷം ഒന്നും മിണ്ടാതെ വല്യപ്പന്‍ മുന്നിലേക്ക്‌ വന്നു കൈ നീട്ടി ടിവി ഓഫാക്കി. ഞാന്‍ വല്ലാതായി. കണ്ണൊക്കെ നിറഞ്ഞു. വല്യപ്പന്‍ അനങ്ങാതെ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്. ഒന്നും മിണ്ടാതെ കണ്ണ് ചിമ്മി എണീറ്റ്‌ പുറത്തേക്കിറങ്ങി നടന്നു. മഹാഭാരതം കാണാന്‍ കഴിയാഞ്ഞതിലുള്ള സങ്കടം... പെട്ടെന്ന് ഉണ്ടായ പേടി... എല്ലാത്തിനും മുകളില്‍ കടുത്ത അപമാനം! പതിവിലും നേരത്തെ തിരിച്ചു വന്ന എന്നെ കണ്ടപ്പോഴും എന്റെ ഭാവവ്യത്യാസം കണ്ടപ്പോഴും എന്റെ വീട്ടുകാര്‍ സംഗതിയുടെ കിടപ്പ് ഊഹിച്ചു.

അങ്ങനെയാണ് മറ്റുള്ള വീടുകളില്‍ പോയുള്ള ടിവി കാഴ്ച ഞാന്‍ നിര്‍ത്തിയത്. വീണ്ടും ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞു ഒരു പതിനാല് ഇഞ്ചിന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടിവി വീട്ടില്‍ വാങ്ങുന്നത് വരെ ടിവി കണ്ടിരുന്നില്ല. ഇന്ന് എന്ത് കാരണം കൊണ്ടാണോ എന്തോ, പഴയ ഈ സംഭവം ഓര്‍മ്മ വന്നു. ബ്രഷ് എടുത്തു ആ സീന്‍ വരച്ചു. അന്നുണ്ടായ ആ അപമാനം ഇപ്പോഴും ഉള്ളില്‍ എവിടെയോ ഇരുന്നു കുത്തുന്നുണ്ട്...

----------------------------------------

----------------------------------------
---------------------------------------------