Saturday 14 September 2013

ഒരു 'പത്തുമിനിറ്റ് പ്രണയ'ത്തിന്റെ ഓര്‍മ്മയ്ക്ക്...

ചില പ്രണയങ്ങള്‍ അങ്ങനെയാണ്. ഒന്നോ രണ്ടോ നോട്ടത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവ... അഞ്ചോ പത്തോ മിനിട്ടുകള്‍ മാത്രം നീണ്ടു നില്‍ക്കുന്നവ... തുടക്കമോ ഒടുക്കമോ പുഷ്പിച്ചു പടര്‍ന്നു പന്തലിക്കലോ ഇല്ലാത്തവ. ഇന്നും ഉണ്ടായി ഒന്ന്.

ഉച്ചയ്ക്ക് ചങ്ങാതി വിളിച്ചു...
"എടൊ... എവിടെയാ?"
"വീട്ടിലാ മാഷേ"
"എന്താ പരിപാടി?"
"വരയ്ക്കുകയായിരുന്നു"
"ശരി.. വരയൊക്കെ കഴിഞ്ഞ് ഒരു നാലര മണിയ്ക്ക് ഇറങ്ങിക്കോ. ഫോര്‍ട്ട്‌ കൊച്ചിക്ക് വിടാം. സീഗള്ളില്‍ കൂടാം. ഓരോ ബിയര്‍, അസ്തമയം കണ്ടുകൊണ്ട്..."
"അങ്ങനെ തന്നെ.."

നാല് മണിയായപ്പോള്‍ നേരെ എറണാകുളം ജെട്ടിയിലെയ്ക്ക്. ഫോര്‍ട്ട്‌ കൊച്ചി ബോട്ടില്‍ കയറാന്‍ ചെന്നപ്പോള്‍ സൂചികുത്താന്‍ ഇടമില്ലാത്ത തിരക്ക്. വൈപ്പിന്‍ ബോട്ടില്‍ ഏറ്റവും മുന്നില്‍ കയറി ഇരുന്നു ചളി, ലോകകാര്യങ്ങള്‍, പപ്പടവടയും അമേരിക്കയും തമ്മിലുള്ള ബന്ധം മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഒന്ന് പിറകിലേക്ക് പാളി നോക്കി. അപ്പുറത്തെ നിരയിലേയ്ക്ക്... ഈ പാളി നോട്ടത്തിനൊരു പ്രശ്നമുണ്ട്. ഇഷ്ടന്‍ ഉടക്കേണ്ടയിടത്തെ ഉടക്കൂ!

അവള്‍... അവളെന്നാല്‍ ഇന്നത്തെ സിനിമകളും സമൂഹവും മറ്റും മറ്റും നമ്മെ പഠിപ്പിച്ച, നമ്മുടെ 'മീഡിയാനിര്‍മ്മിത' കാല്പനികതയുടെ നേര്‍രേഖയില്‍ വരയ്ക്കപ്പെട്ടവള്‍ അല്ല. നമ്മള്‍ എന്നും വഴിവില്‍ വച്ച് കാണുന്ന സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരുവള്‍. സാധാരണ ഒരു ചുരിദാര്‍... വലിയ ഭംഗിയുള്ള കണ്ണുകള്‍. അത്രയെ കാണാന്‍ കഴിയുമായിരുന്നുള്ളൂ. എങ്ങനെയോ ഇഷ്ടം തോന്നിപ്പോവുന്ന ഒരു കറുത്ത സുന്ദരി !

കണ്ണുകളാണ് ആദ്യം തമ്മിലിടഞ്ഞത്. ഒരു സെക്കന്‍ഡിന്റെ പത്തിലൊന്ന് സമയം മാത്രം. തലച്ചോറിലോ ഹൃദയത്തിലോ എവിടെയോ ഒരു കിളി ഇരുന്നു കുറുകുന്നു. കിളി പ്രശ്നക്കാരനാണ്. അവന്‍ കഴുത്തിന്റെ സന്ധിബന്ധങ്ങളിലും നാഡികളിലും പിടികൂടുന്നു. അടുത്ത മിനിട്ടില്‍ വളരെ സ്വാഭാവികമായി തല പിന്നോട്ട്... വീണ്ടും കണ്ണുകള്‍ ഇടയുന്നു, വൈദ്യുതി, കളകൂജനം. നോട്ടങ്ങള്‍ ഇടഞ്ഞു വൈദ്യുതി പ്രവഹിച്ചാല്‍ പിന്നെ തത്രപ്പാടാണ്. പിറകിലേയ്ക്ക് പതിയെ നീങ്ങിപ്പോവുന്ന ബോട്ടിലേയ്ക്കോ കപ്പലിലെയ്ക്കോ ആണ് നോക്കിയത് എന്ന് വരുത്തി തീര്‍ക്കണം. എന്ത് തന്നെയായാലും വൈദ്യുതിയാണ്. അത് പ്രവഹിക്കുക തന്നെ ചെയ്യും. അത് അങ്ങേയറ്റത്ത് എത്തിക്കഴിഞ്ഞാല്‍ കാണാവുന്ന ചില മാറ്റങ്ങളുണ്ട്. അത് തന്നെ സംഭവിക്കുകയും ചെയ്തു. സുന്ദരി കോണ്‍ഷ്യസ് ആയി. വളയിട്ട വലത്തേക്കൈ പാറിപ്പറന്ന മുടിയിഴകള്‍ ഒന്നൊതുക്കിവച്ച്, ചുരിദാറിന്റെ ഷോള്‍ ഒന്നൊതുക്കി അവള്‍ ഒന്ന് ഇളകിയിരുന്നു. ആണിന്റെ നോട്ടം കണ്ടാല്‍, അതിലെ തിളക്കം കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത പെണ്ണില്ല. കൃത്യമായി അവര്‍ അത് ഗുണിച്ചു ഹരിച്ചെടുക്കും. "നിന്റെ നോട്ടം ഞാന്‍ കാണുന്നു... അതിലുള്ള ആര്‍ദ്രത എന്തെന്ന് ഞാന്‍ അറിയുന്നു" എന്ന് കണ്ണുകളിലൂടെ പറഞ്ഞു തരികയും ചെയ്യും. മൂന്നാമതും നാലാമതും നോട്ടങ്ങള്‍ തമ്മില്‍ ഇടഞ്ഞപ്പോഴും അവള്‍ പറഞ്ഞത് അത് തന്നെയാവണം.

എന്നാലും പ്രിയ പെണ്‍കുട്ടീ, 'ഇത് ഞാന്‍ എത്ര കണ്ടതാ' എന്നൊരു ഭാവത്തില്‍ നീ ഇരുന്നതും മുഖഭാവത്തില്‍ കനം വരുത്തി ജാഡ നടിച്ചതും കുറുമ്പല്ലേ? അതുകൊണ്ടല്ലേ വീണ്ടും ഒരു വട്ടം കൂടി ഞാന്‍ തിരിഞ്ഞു നോക്കാതിരുന്നതും ബോട്ടില്‍ നിന്നുമിറങ്ങി നടന്നു ദൂരെ എത്തുന്നത് വരെ തിരിഞ്ഞു നോക്കാതിരുന്നതും. പക്ഷെ ഞാന്‍ പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോഴും നമ്മുടെ കണ്ണുകള്‍ തമ്മില്‍ ഒരിക്കല്‍ കൂടി ഇടയുകയും ഒരു ചെറിയ പുഞ്ചിരി എന്റെ ചുണ്ടില്‍ പൂക്കുകയും ചെയ്തു.

ജീവിതമാണ് പ്രണയം, പ്രണയമാണ് ജീവിതം, അതില്‍ ജീവിച്ചു മരിക്കലാണ് വലിയ കാര്യം എന്നൊക്കെയോര്‍ത്തു പഴങ്കഥകളും ചുറ്റും കണ്ടതും കേട്ടതുമൊക്കെ കുന്നിക്കുരു കൂട്ടി യാഥാസ്ഥിതിക പ്രണയത്തിന്റെ പിടിയില്‍ പെട്ട് പോയിരുന്ന ഞാന്‍ വെറും പത്ത് മിനിറ്റ്‌ കൊണ്ട് തീരുന്നതും പ്രണയം തന്നെ, അതിലും ജീവനും ഓജസ്സും ഉണ്ട് എന്ന് മനസ്സിലാക്കുന്നയിടത്തേയ്ക്ക് എത്തി എന്ന് തിരിച്ചറിയുമ്പോള്‍ സന്തോഷമുണ്ട്. ഇനിയും പ്രണയിക്കുകയും ചെയ്യും... നമ്മള്‍ കണ്ടും കേട്ടും പഴകിയ പൈങ്കിളി പ്രണയസങ്കല്‍പ്പങ്ങളെ പാടെ ഉപേക്ഷിച്ചുകൊണ്ട്...


5 comments:

  1. തകര്‍ത്തു മാഷേ :-)

    ReplyDelete
  2. യാത്രയെക്കാള്‍ വേഗത്തില്‍ വരികള്‍ അവസാനിപ്പിക്കുവാന്‍ തിടുക്കം കാട്ടുന്നു, ആലങ്കാരികതകള്‍ വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങുമ്പോഴേക്ക് നിര്‍ത്തിപ്പോവാനുള്ള തിടുക്കംകാട്ടല്‍ ഗുണമായി ഭവിക്കുന്നുമുണ്ട്. വായിച്ചവസനിപ്പിക്കുമ്പോള്‍ ഓര്‍ത്തെടുക്കാന്‍ എന്തൊക്കെയോ കിട്ടുന്നത് നിങ്ങളുടെ വിജയവുമാവുന്നുണ്ട്.

    ReplyDelete
    Replies
    1. ഇനി തീര്‍ച്ചയായും ശ്രദ്ധിക്കാം.. നന്ദി :)

      Delete

----------------------------------------

----------------------------------------
---------------------------------------------