Thursday 4 September 2014

കോരളത്തില്‍ സമ്പൂര്‍ണ്ണ സിനിമാനിരോധനം- പീതവര്‍ണ്ണി ദിനപ്പത്രം, 11 ഡിസംബര്‍ 2027

പീതവര്‍ണ്ണി ദിനപ്പത്രം, 11 ഡിസംബര്‍ 2027

കോരളത്തില്‍ സമ്പൂര്‍ണ്ണ സിനിമാനിരോധനം 

സ്വ.ലേ അഥവാ ഓറിയോണ്‍

ത്രോന്തോരം: സംസ്ഥാനസര്‍ക്കാരിന്റെ പുതിയ സിനിമാനയത്തെ അടിസ്ഥാനമാക്കിയുള്ള മുഖ്യമന്ത്രി പി.പി കോക്കാന്‍ വാസുവിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് കോരളത്തില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ സിനിമാനിരോധനം നിലവില്‍ വരും. ഇന്നലെ ക്ലിപ്ഹൌസില്‍ വച്ച് നടന്ന പത്രസമ്മേളനത്തില്‍ വച്ചാണ് അദ്ദേഹം കോരളത്തിലെ സിനിമാസ്വാദകരുടെ നെഞ്ചിനു നേര്‍ക്ക്‌ ഈ അവസാനത്തെ നിറയൊഴിച്ചത്. ഇതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി കോരളത്തില്‍ നടന്നു വന്നിരുന്ന പൊറോട്ടുനാടകത്തിന്റെ തിരശീല വീഴുകയാണ്. 2027 ഫെബ്രുവരി മുതല്‍ സിനിമകള്‍ സമൂഹത്തിനു വരുത്തിവയ്ക്കുന്ന അപകടങ്ങളെപ്പറ്റി ആകുലപ്പെട്ടു കണ്ണീര്‍വാര്‍ത്തു നൊന്തു പിരണ്ട കീ.കീ.കോ.കി പ്രസിഡന്‍റ് പാഷാണമോറന്‍ അവര്‍കളുടെ സിനിമാനയം കണക്കിലെടുത്ത് സംസ്ഥാനത്ത് ബാക്കിയുണ്ടായിരുന്ന 51 സിനിമാതീയേറ്ററുകളില്‍ 31 എണ്ണവും സര്‍ക്കാര്‍ അടപ്പിച്ചിരുന്നു. കോരളത്തിന്റെ യുവാക്കളെയും പുതുതലമുറയെയും സിനിമ വഴിതെറ്റിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം സിനിമാവ്യവസായത്തിന് എതിരെ യുദ്ധം അഴിച്ചുവിട്ടത്. ഇങ്ങനെയൊരു നീക്കത്തിന്റെ പിറകില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സിനിമാവിരുദ്ധരുടെ വോട്ടുകള്‍ മറിക്കുക എന്നൊരു ഉദ്ദേശമല്ലേയെന്നു ചോദിച്ച പത്രപ്രതിനിധികളെ പാഷാണമോറന്‍ കൊഞ്ഞനം കുത്തിക്കാണിച്ചത് ഈയിടെ വന്‍വിവാദമായിരുന്നു. പടിപടിയായുള്ള നിരോധനമല്ല, മറിച്ച് ഒരു സമ്പൂര്‍ണ്ണസിനിമാനിരോധനമാണ് ഏറ്റവും നല്ല വഴിയെന്ന നിഗമനത്തിലെത്തി ഒടുവില്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി കോക്കാന്‍ വാസു ഉത്തരവ് പുറപ്പെടുവിച്ചത്. അതിനാല്‍ നാളെ മുതല്‍ സംസ്ഥാനത്ത് സിനിമാപ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. തീയേറ്ററുകളില്‍ നിന്ന് തുടങ്ങുന്ന നിരോധനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ടിവി ചാനലുകളിലും പ്രാവര്‍ത്തികമാക്കും. ഇനി മുതല്‍ സിനിമ വീടുകളില്‍ പോലും ഡിവിഡി ഉപയോഗിച്ച് കാണുന്നത് പോലും നിയമവിരുധമാവും. ജനത്തിന്റെ കൈവശമുള്ള സിനിമാ പതിപ്പുകള്‍ എല്ലാം തന്നെ ഒരു മാസത്തിനകം പഞ്ചായത്ത്, കോര്‍പ്പറേഷന്‍ ആപ്പീസുകളില്‍ എല്പ്പിക്കെണ്ടതാനെന്നു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തന്നെ നടത്തുന്ന ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കോരളയ്ക്ക് പകരം ഇനി ഇന്റര്‍നാഷനല്‍ കൈ കൊട്ടിക്കളി ഫെസ്റ്റിവല്‍ ഓഫ് കോരളയാണ് വരാന്‍ പോകുന്നത്. നിരോധനാജ്ഞ സിനിമാവ്യവസായത്തെയും അതിനെ ചുറ്റിപ്പറ്റിയുള്ള അനേകം വ്യവസായങ്ങള്‍ക്ക് നിരോധനം കനത്ത അടിയാവുമെന്നതിനു സംശയമേതുമില്ല. ഇതു മൂലം സര്‍ക്കാരിന് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാവുമെന്നാണ് കണക്കിലാക്കപ്പെടുന്നത്. നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന എല്ലാ സിനിമാപ്രവര്‍ത്തകരെയും പൊന്നും വിലയ്ക്കെടുക്കാന്‍ പദ്ധതിയുണ്ടെന്നും ശ്രീ കോക്കാന്‍ അറിയിച്ചു. നിരോധനത്തിനെതിരെ അമ്മായി, അമ്മാച്ചന്‍, അളിയന്‍ എന്നീ സിനിമാസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിരോധനാജ്ഞ മൂലം സംസ്ഥാനത്ത് ഉടനീളം വ്യാജസിനിമകളും ഷോര്‍ട്ട് ഫിലിമുകളും ഒഴുകുമെന്നും സംസ്ഥാനത്തു നിന്ന് അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് പോയി സിനിമാ കണ്ടു ജനം അവിടത്തെ സര്‍ക്കാരിന് കനത്ത സാമ്പത്തിക ലാഭം നല്‍കുമെന്നും അമ്മായിയുടെ പ്രസിഡന്‍റ് പുഷ്കരന്‍ ആശങ്ക പ്രകടിപ്പിച്ചു. സിനിമാനിരോധനത്തിനു ശേഷം അടുത്തതായി സംസ്ഥാനത്ത് വരാന്‍ പോകുന്നത് വെള്ളയപ്പം നിരോധനമാണെന്ന് 'പീതവര്‍ണ്ണി'യോട് പാഷാണമോറന്‍ ഫോണില്‍ അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ട് വെള്ളയപ്പമെന്നു ചോദിച്ചപ്പോള്‍ അതിന്റെ പുളിരസം തനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം ലുങ്കി, തെങ്ങ്, ബദാംപരിപ്പ്, കൊമ്പന്‍മീശ, ജീന്‍സ്‌, ടോയ്ലറ്റ് പേപ്പര്‍ എന്നിങ്ങനെ തനിക്കിഷ്ടമാല്ലാത്ത പലതും നിരോധിച്ചേക്കും എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡിസ്ക്ലെയിമന്‍: ചത്തുപോയവരായും വെള്ളം കിട്ടാതെ ചാകാന്‍ കിടക്കുന്നവരായും ഇതിനു യാതൊരു അന്തോം കുന്തോം ഇല്ല. ഉള്ളതായി തോന്നിയാല്‍ ഒന്ന് മാന്തിയാല്‍ മാറും.

No comments:

Post a Comment

----------------------------------------

----------------------------------------
---------------------------------------------