Tuesday 25 March 2014

മണ്ണപ്പം

ചിരട്ട കൊണ്ട് മണ്ണപ്പം ചുട്ട്,
അതിലൊരു പാതി കാക്കയ്ക്കും 
മറ്റേ പാതി വടക്കേലെ 
മൂക്കള ഒളിപ്പിക്കുന്ന പെണ്ണിനും കൊടുത്ത്
ചെങ്കല്ലരച്ച ചമ്മന്തി 
വാഴയിലദോശ കൂട്ടി 
ഒരു കഷണം പോലും ബാക്കിവയ്ക്കാതെ
രുചിയോടെ കഴിച്ചേമ്പക്കം വിട്ട്
പൊട്ടിപ്പോയ ഗോലിക്കഷണത്തിലൂടെ 
ആകാശോം നോക്കി 
തീപ്പെട്ടിപ്പടത്ത്തില്‍ കണ്ട 
വാല് വളഞ്ഞ നായ്ക്കുട്ടിയുടെ 
കഴുത്തിലെ തുകല്‍പ്പട്ട മുള്ളുകൊണ്ട് ചുരണ്ടി 
രാവിലെ ഓടിവീണപ്പോ 
കാലിലുണ്ടായ മുറിവ് കാട്ടി 
"ഞാങ്കരഞ്ഞില്ല... എനിക്ക് ധൈര്യമാ"ണെന്നു 
ഡംഭ് പറഞ്ഞ് ചിരിച്ച്
മടല് വണ്ടിക്കു വേഗംകൂട്ടാന്‍ 
മൂവാണ്ടന്‍മാവിലെ മൂന്നാമത്തെ കൊമ്പിലെ
മൂന്നാമത്തെ ഇലയരച്ചു തേച്ച്
പത്രക്കടലാസ് കൊണ്ട് 
കൂമ്പന്‍തൊപ്പി ഉണ്ടാക്കുമ്പോഴേക്കും
ഫോണ്‍ ബെല്ലടിച്ചു.
ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനിയില്‍ നിന്നാണ്...
പലിശയടക്കണമത്രേ!
അരികിലിരിക്കുന്നു,
ആറിപ്പോയ കട്ടന്‍ചായ.

No comments:

Post a Comment

----------------------------------------

----------------------------------------
---------------------------------------------