Friday 28 March 2014

ഒരു കഥ...

ഒരു കഥ പറയാം....

ഒരിടത്ത് ഒരു രാജാവ് ഉണ്ടായിരുന്നു. ജനങ്ങളുടെ പക്കല്‍ നിന്നും കനത്ത നികുതി ചുമത്തുകയും ആ പണം കൊണ്ട് സുഖലോലുപതയില്‍ കഴിയാനുമായിരുന്നു അയാളുടെ ആഗ്രഹം. പക്ഷെ അങ്ങനെ ചെയ്‌താല്‍ ജനം തനിക്കെതിരെ തിരിഞ്ഞു തന്നെ സിംഹാസനത്തില്‍ നിന്നും താഴെയെറിയുമോയെന്നു അയാള്‍ ഭയന്നു. ഒരുപാട് ആലോചനയ്ക്ക് ശേഷം അതിനു അയാള്‍ ഒരു പോംവഴിയും കണ്ടെത്തി. രാജശില്പ്പികളോട് പറഞ്ഞ് തന്റെ രാജ്യത്ത് പലയിടങ്ങളിലായി സ്വര്‍ണ്ണം കൊണ്ടും രത്നം കൊണ്ടും മറ്റനേകം അമൂല്യവസ്തുക്കള്‍ കൊണ്ടും അസംഘ്യം കാരാഗൃഹങ്ങള്‍ അയാള്‍ പണി കഴിപ്പിച്ചു. എന്നിട്ട് ജനങ്ങളോട് പറഞ്ഞു,

"പ്രിയപ്പെട്ട ജനങ്ങളെ നോക്കൂ... നിങ്ങള്‍ക്കായി അമൂല്യവസ്തുക്കളാല്‍ ഞാന്‍ പണികഴിപ്പിച്ച സൌധങ്ങള്‍. അവ നിങ്ങള്‍ക്കായി ഞാന്‍ വിട്ടു തരുന്നു. നിങ്ങളെ പല വിഭാഗങ്ങളായി തിരിച്ച് ഞാന്‍ അവയില്‍ പാര്‍പ്പിക്കാം. ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി... അവ അമൂല്യങ്ങളാണ്. അതുകൊണ്ടുതന്നെ അവയെ സംരക്ഷിക്കാനുള്ള ചുമതലയും നിങ്ങളുടേതാണ്. പോയി സസുഖം ജീവിച്ചുകൊള്ളുക."

"എത്ര നല്ല രാജാവ് " എന്നു തമ്മില്‍ പറഞ്ഞു ജയ്‌ വിളിച്ചുകൊണ്ട് ജനം പലതായി പിരിഞ്ഞ് പല കാരാഗൃഹങ്ങളില്‍ പാര്‍ക്കാന്‍ തുടങ്ങി. തങ്ങളുടെ കാരാഗൃഹങ്ങളെ സ്നേഹിക്കാനും പരിപാലിക്കാനും പോലും തുടങ്ങിയ അവരെ ഭരിയ്ക്കാന്‍ രാജാവിന് തുടര്‍ന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പല സമയങ്ങളിലും "നിന്റെതിനെക്കാന്‍ നല്ലത് എന്റേതാണ്" എന്ന് പറഞ്ഞു തമ്മില്‍ തല്ലാനും തുടങ്ങി, അവര്‍. വെറുപ്പും വിദ്വേഷവും വര്‍ധിച്ചു വന്നു.

ജനത്തിനിടയില്‍ പിളര്‍പ്പ് കണ്ട രാജാവ് പതിയെ അവരുടെ ജോലിഭാരം ഇരട്ടിയാക്കി. അവര്‍ക്ക് കനത്ത നികുതിയും ചുമത്തി. ജീവിതകാലം മുഴുവനും എല്ലുമുറിയെ പണിയെടുത്തും സ്വന്തം കാരാഗൃഹങ്ങളുടെ പേരില്‍ തമ്മില്‍ തല്ലിയും ജനങ്ങളുടെ കാലം കഴിഞ്ഞു പോന്നു. സ്വന്തം ജോലി, കുടുംബം, കാരാഗൃഹത്തിന്റെ പരിപാലനം എന്നിവ കഴിഞ്ഞു ഒരു നിമിഷം രാജാവ് തങ്ങളോട് ചെയ്യുന്ന ക്രൂരത തിരിച്ചറിയാനുള്ള സമയം പോലും ജനത്തിന്റെ പക്കല്‍ ഇല്ലായിരുന്നു.

ഒരിക്കല്‍ ഒരാള്‍, "സ്വര്‍ണ്ണം കൊണ്ടായാലും രത്നം കൊണ്ടായാലും ഇതെല്ലാം കാരാഗൃഹങ്ങളല്ലേ?" എന്ന് ചോദിച്ചു. ക്രുദ്ധരായ ജനം അവനെ കല്ലെറിഞ്ഞുകൊല്ലുന്നതില്‍ മാത്രം ഐക്യം പ്രകടിപ്പിച്ചു.

കാലം കടന്നു പോയി. രാജാവ് വൃദ്ധനായി. തനിക്ക് ലഭിച്ച സുഖങ്ങള്‍ തന്റെ മക്കള്‍ക്കും പരമ്പരയ്ക്കും ലഭിക്കണമെന്ന് രാജാവിന് തോന്നി. മരണക്കിടക്കയില്‍ തന്റെ മക്കളെ വിളിച്ചു വരുത്തി അയാള്‍ പറഞ്ഞു...
"മക്കളെ, ഇന്ന് നമ്മള്‍ ഈ ജനത്തിനെ ഇങ്ങനെ ഭരിച്ചു സുഖലോലുപതയില്‍ കഴിയുന്നത് അവരുടെമേല്‍ ഞാന്‍ അടിച്ചേല്‍പ്പിച്ച വിഭാഗീയതയും, ചിന്തിക്കാന്‍ പോലും സമയം കൊടുക്കാതെ അവരുടെ മേല്‍ താങ്ങിയ നികുതിയും മൂലമാണ്. അതുകൊണ്ട് നിങ്ങളും അത് തന്നെ ചെയ്യുക. അവര്‍ക്ക് കൂടുതല്‍ കാരാഗൃഹങ്ങള്‍ തീര്‍ക്കുകയും ഇപ്പോഴുള്ളവ കൂടുതല്‍ മോടിപിടിപ്പിക്കുകയും ചെയ്യുക. അവരുടെ കൂട്ടത്തില്‍ ചിലരെ മാത്രം സമ്പന്നരാക്കി അവരെപ്പോലെ ആവാന്‍ മറ്റുള്ളവരെ പ്രത്യക്ഷത്തില്‍ കാണാത്തവിധം പ്രേരിപ്പിക്കുക. കൂട്ടത്തില്‍ ചിലരെ മാത്രം അടിച്ചമര്‍ത്തുക. ഞാന്‍ പറയുന്നത് പോലെ ചെയ്‌താല്‍ നിങ്ങള്‍ക്കും നിങ്ങളുടെ സന്തതിപരമ്പരകള്‍ക്കും എന്നും സമ്പത്തില്‍ മുങ്ങി ജീവിക്കാം..."
ഇങ്ങനെ പറഞ്ഞുകൊണ്ട് രാജാവ് ജീവന്‍ വെടിഞ്ഞു. അടുത്ത കിരീടാവകാശിയുടെ പട്ടാഭിഷേകം നടന്നു. അയാള്‍ പിതാവ് പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുകയും തനിക്കുശേഷമുള്ളവര്‍ക്ക് അതെ അറിവ് പകര്‍ന്നു കൊടുക്കുകയും ചെയ്തു. അങ്ങനെ നൂറ്റാണ്ടുകളായി ആ രാജാവിന്റെ സന്തതികള്‍ തന്നെ ഇന്നും ഭരിയ്ക്കുന്നു. രാജ്യത്തെ ജനങ്ങളോ, സ്വന്തം കാരാഗൃഹങ്ങളുടെ അഴികള്‍ തുടച്ചു മിനുക്കിയും കൂട്ടത്തിലുള്ള സമ്പന്നനെ പോലെ ആവാന്‍ എല്ലു മുറിയെ പണിയെടുത്തും കാലം കഴിക്കുന്നു...

No comments:

Post a Comment

----------------------------------------

----------------------------------------
---------------------------------------------